പ്രതാപിയും യുദ്ധവീരനുമായ ഇസ്രായേല്‍ രാജാവ് ദാവീദിന്റെ നീതിപീഠത്തിന്റെ മുമ്പിലേക്ക് നാഥാന്‍ പ്രവാചകന്‍ ഒരു സങ്കടം ബോധിപ്പിക്കാനെന്നവണ്ണം ഒരിക്കല്‍ കടന്നുചെന്നു. അദ്ദേഹം സങ്കടഭാവത്തോടെ ഇപ്രകാരം പറഞ്ഞു: ഒരു നഗരത്തില്‍ രണ്ടാളുകള്‍ ഉണ്ടായിരുന്നു. ഒരുവന്‍ ധനവാനും അപരന്‍ ദരിദ്രനും. ധനവാന് വളരെയധികം ആടുമാടുകള്‍ ഉണ്ടായിരുന്നു. ദരിദ്രനോ താന്‍ വിലയ്ക്കു വാങ്ങിയ ഒരു പെണ്ണാട്ടിന്‍കുട്ടി മാത്രവും. അവന്‍ അതിനെ വളര്‍ത്തി. അത് അവന്റെ കുട്ടികളോടൊപ്പം വളര്‍ന്നു.
അവന്റെ ഭക്ഷണത്തില്‍നിന്നും അത് തിന്നു, അവന്റെ പാനീയത്തില്‍നിന്നും അത് കുടിച്ചു. അത് അവന്റെ മടിയില്‍ ഉറങ്ങി. അത് അവന് മകളെപ്പോലെ ആയിരുന്നു. അങ്ങനെയിരിക്കെ ധനവാന്റെ ഭവനത്തില്‍ ഒരു യാത്രക്കാരന്‍ വന്നു. അവനുവേണ്ടി സ്വന്തം ആടുകളില്‍ ഒന്നിനെ കൊന്നു ഭക്ഷണമൊരുക്കാന്‍ ധനവാന് മനസില്ലായിരുന്നു. അവന്‍ ദരിദ്രന്റെ ആട്ടിന്‍കുട്ടിയെ പിടിച്ചുകൊന്ന് തന്റെ അതിഥിക്ക് ഭക്ഷണമൊരുക്കി (2 സാമുവല്‍ 12:1-4).
ഇതുകേട്ടപ്പോള്‍ ദാവീദ് രാജാവ് ക്രുദ്ധനായി തന്റെ നീതിപീഠത്തില്‍നിന്ന് ചാടിയെഴുന്നേറ്റു. അദ്ദേഹം പറഞ്ഞു: ”കര്‍ത്താവാണേ, ഇതു ചെയ്തവന്‍ മരിക്കണം. അവന്‍ നിര്‍ദയം ഇതു ചെയ്തതുകൊണ്ട് നാലുമടങ്ങ് മടക്കിക്കൊടുക്കണം” (2 സാമുവല്‍ 12:6). ഇത്രയും കേട്ടപ്പോള്‍ നാഥാന്‍ പ്രവാചകന്റെ ഭാവം മാറി. രോഷത്തോടെ ദാവീദിനുനേരെ വിരല്‍ ചൂണ്ടിക്കൊണ്ട് നാഥാന്‍ പറഞ്ഞു: ”ആ മനുഷ്യന്‍ നീ തന്നെ!” ഞെട്ടിത്തരിച്ചു നില്ക്കുന്ന ദാവീദിന്റെ നേരെ വീണ്ടും വിരല്‍ ചൂണ്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: ”അമോന്യരുടെ വാള്‍കൊണ്ട് ഹിത്യനായ ഊറിയായെ നീ കൊല്ലിച്ചു. അവന്റെ ഭാര്യയെ നീ അപഹരിച്ചു.” (2 സാമുവല്‍ 12:9).
ദൈവത്തിന് പ്രിയങ്കരന്‍ പക്ഷേ…
ദൈവത്തിന് ഏറ്റവും പ്രിയങ്കരനായ രാജാവായിരുന്നു ദാവീദ്. അവിടുന്നാണവനെ തിരഞ്ഞെടുത്ത് അഭിഷേകതൈലമൊഴിച്ച് രാജാവാക്കി അഭിഷേകം ചെയ്തത്. ദാവീദിനെക്കുറിച്ച് ദൈവംതന്നെ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘എന്റെ ഹൃദയം തേടുന്നവനെ ഞാന്‍ ദാവീദില്‍ കണ്ടെത്തി.’ ദാവീദ് ദൈവത്തിന് അത്രമേല്‍ പ്രിയങ്കരനായിരുന്നു. ദാവീദിനെ തിരഞ്ഞെടുത്ത ദൈവമായ കര്‍ത്താവ് അവനെയും അവന്റെ സിംഹാസനത്തെയും അനുഗ്രഹങ്ങള്‍കൊണ്ടും അഭിഷേകംകൊണ്ടും നിറച്ചു. അപ്പനും മകനുംപോലെ ആയിരുന്നു ദൈവവും ദാവീദും. എന്നിട്ടും ദാവീദ് പാപം ചെയ്തു. ജഡികാസക്തി അവനെ പാപത്തിലേക്ക് നയിച്ചു.
തന്റെ സര്‍വസൈന്യവും സൈന്യാധിപന്മാരും യുദ്ധക്കളത്തിലായിരിക്കെ ദാവീദ് തന്റെ കൊട്ടാരത്തില്‍ ഉറങ്ങി വിശ്രമിച്ചു. ഉറക്കം കഴിഞ്ഞ് തന്റെ മട്ടുപ്പാവില്‍ അലസമായി ഉലാത്തുമ്പോഴാണ് അതീവ സുന്ദരിയായ ഊറിയായുടെ ഭാര്യ ബേത്‌ഷെബാ കുളിക്കടവില്‍ കുളിക്കുന്നത് കണ്ടത്. അവളെ കണ്ടപ്പോള്‍ അവന്റെ ജഡികാസക്തി ഉണര്‍ന്നു. അന്യന്റെ ഭാര്യയെ മോഹിക്കുകയോ അവളുമായി ശയിക്കുകയോ ചെയ്യരുത് എന്ന കര്‍ത്താവിന്റെ നിയമം അവന്‍ മറന്നു. ബേത്‌ഷെബായെ ആളയച്ച് തന്റെ കൊട്ടാരത്തില്‍ വരുത്തി അവന്‍ അവളുമായി പാപം ചെയ്തു. അതിനുശേഷം അവളെ വീട്ടിലേക്ക് പറഞ്ഞയച്ചു.
പക്ഷേ ആ പാപം അവിടംകൊണ്ടു തീര്‍ന്നില്ല. ബേത്‌ഷെബാ ഗര്‍ഭിണിയായി. അവള്‍ ആ വിവരം രാജാവിനെ അറിയിച്ചു. ഇനിയെന്തു ചെയ്യും? തന്റെ കറുത്ത പാപം വെളുപ്പിക്കാനായി ദാവീദ് യുദ്ധക്കളത്തില്‍ തനിക്കുവേണ്ടി ജീവന്‍ പണയംവച്ച് യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന അവളുടെ ഭര്‍ത്താവ് ഊറിയായെ ആളയച്ചു വരുത്തി. യുദ്ധവിവരങ്ങള്‍ അന്വേഷിച്ചതിനുശേഷം കപടസ്‌നേഹം അഭിനയിച്ച ദാവീദ് അവനോടു പറഞ്ഞു: ”നീ കുറച്ചുദിവസം വീട്ടില്‍ പോയി വിശ്രമിക്കുക. അതിനുശേഷം യുദ്ധക്കളത്തിലേക്ക് തിരികെ പോയാല്‍ മതി.”
രാജാവ് അവന് സമ്മാനങ്ങളും കൊടുത്തയച്ചു. പക്ഷേ ഊറിയാ സ്വന്തവീട്ടില്‍ പോവുകയോ ഭാര്യയോട് ഒന്നുചേരുകയോ ചെയ്തില്ല. പകരം അവന്‍ കൊട്ടാരത്തിന്റെ പടിപ്പുരയില്‍ കാവല്‍ക്കാരനോടൊപ്പം കിടന്നുറങ്ങി. നീയെന്തുകൊണ്ട് വീട്ടില്‍ പോയില്ല എന്ന് ദാവീദ് ചോദിച്ചപ്പോള്‍ അവന്‍ ഇപ്രകാരം പറഞ്ഞു: ‘ദാവീദിന്റെ സകല സൈനികരോടും സൈന്യാധിപനോടുമൊപ്പം കര്‍ത്താവിന്റെ പേടകം യുദ്ധസ്ഥലത്തായിരിക്കെ എനിക്കെങ്ങനെ അതെല്ലാം മറന്ന് ഭാര്യയോടൊപ്പം ശയിക്കാനാവും? അപ്പോള്‍ ദാവീദ് അടവൊന്നു മാറ്റി. അവനെ വിരുന്നിന് ക്ഷണിച്ചു. അവനെ വീഞ്ഞു കുടിപ്പിച്ച് ഉന്മത്തനാക്കി വീട്ടിലേക്ക് പറഞ്ഞയക്കാന്‍ ശ്രമിച്ചു. പക്ഷേ അവന്‍ അന്നും വീട്ടില്‍ പോയില്ല.
ഇതറിഞ്ഞ ദാവീദ് അസ്വസ്ഥനായി. അവന്‍ ഊറിയായുടെ കൈവശം സൈന്യാധിപന് ഒരു കത്തു കൊടുത്തുവിട്ടു. ഈ കത്തുമായി വരുന്ന ഊറിയായെ ശത്രുസൈന്യത്തിന്റെ വെട്ടേറ്റ് മരിക്കാന്‍ ഏറ്റവും സാധ്യതയുള്ളിടത്ത് നിര്‍ത്തുക. ശത്രുസൈന്യം മുന്നോട്ട് വരുമ്പോള്‍ ഊറിയായെ മുന്‍നിരയില്‍ ഒറ്റപ്പെടുത്തി ബാക്കി സൈന്യം പിന്‍വാങ്ങുക! സൈന്യം രാജകല്പന പാലിച്ചു. ഊറിയാ യുദ്ധക്കളത്തില്‍ ശത്രുസൈന്യത്തിന്റെ വെട്ടേറ്റു മരിച്ചുവീണു. ഊറിയായുടെ ഭാര്യ തന്റെ ഭര്‍ത്താവിനെ ഓര്‍ത്ത് അലമുറയിട്ടു കരഞ്ഞു. ദാവീദ് അവളെ ആശ്വസിപ്പിച്ചു. അവളുടെ വിലാപത്തിന്റെ ദിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അവന്‍ അവളെ ഭാര്യയായി സ്വീകരിച്ചു. സത്യമെന്തെന്നറിയാത്ത പ്രജകള്‍ ഏറ്റുപാടി ദാവീദ് രാജാവ് എത്രയോ ഉദാരശീലന്‍! ‘ദാവീദ് രാജാവ് നീണാള്‍ വാഴട്ടെ.’
മനക്കടിയില്ലാതെ രാജസിംഹാസനത്തില്‍
നൂറുശതമാനവും അനീതിയും ക്രൂരതയും തന്റെ ദാസനോടും കുടുംബത്തോടും ചെയ്തിട്ടും തീരെ മനക്കടിയില്ലാതെയാണ് ദാവീദ് രാജാവ് തന്റെ പ്രജകളുടെ നീതി നിര്‍വഹണത്തിനായി നീതിയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനായത്. ഇത്രത്തോളം എത്തിയപ്പോള്‍ ദൈവത്തിന്റെ ക്രോധം ദാവീദിനുനേരെ ജ്വലിച്ചു. ഇസ്രായേല്‍ രാജ്യത്തിലെ ഏറ്റവും ക്രൂരനായ മനുഷ്യന്‍ ‘നീതന്നെ’ എന്ന് രാജാവിനോട് രാജസദസില്‍വച്ചുതന്നെ വിളിച്ചു പറയുവാന്‍ നാഥാനെ നിയോഗിച്ചു. അങ്ങനെ അവന്‍ ക്രൂരത ചെയ്ത് കാത്തുസൂക്ഷിച്ച തന്റെ ഇമേജ് അവന് എന്നേക്കുമായി നഷ്ടപ്പെട്ടു. ഊറിയായുടെ കുടുംബത്തോട് ദാവീദ് എന്തെല്ലാം ക്രൂരതകള്‍ ചെയ്തുവോ അതെല്ലാം ദാവീദിന്റെ കുടുംബത്തിന് ദൈവം ശിക്ഷയായി കൊടുത്തു.
നാം ദാവീദിന്റെ സ്ഥാനത്തോ?
ഈ ലേഖനം വായിക്കുന്ന ഓരോരുത്തരും പരിശോധിക്കേണ്ട ഒരു കാര്യമുണ്ട്. ഞാനിന്ന് ദാവീദിന്റെ സ്ഥാനത്താണോ? എന്റെ ജീവിതത്തില്‍ കടുത്ത അനീതികളും ക്രൂരതകളും കുടിയിരിക്കെ അതിനെക്കുറിച്ച് ഒരു നേരിയ ചിന്തപോലും ഇല്ലാതെ നീതിപാലകരുടെ സിംഹാസനത്തില്‍ നീതി നടത്തിപ്പുകാരായി നാം ഉപവിഷ്ടരായിരിക്കുകയാണോ? നമ്മുടെ ജീവിതത്തിലെ കറുത്ത പാപങ്ങള്‍ വെളുപ്പിച്ച് നമ്മുടെ ഇമേജ് കാത്തുസൂക്ഷിക്കാനും വിപുലീകരിക്കുവാനുമുള്ള കപടശ്രമങ്ങളിലാണോ നാമിപ്പോള്‍ മുഴുകിയിരിക്കുന്നത്?
എന്റെ തെറ്റായ തീരുമാനങ്ങള്‍, അവ നടപ്പില്‍ വരുത്തിയ രീതികള്‍, അതിനുവേണ്ടി നമ്മള്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ ഇവ എത്രയോ മനുഷ്യരെ ക്രൂരമായ വിധത്തില്‍ മുറിപ്പെടുത്തിയിട്ടുണ്ട്. എന്റെ പ്രിയപ്പെട്ടവരായിരിക്കാന്‍വേണ്ടി ദൈവം എനിക്കുതന്ന ജീവിതപങ്കാളി, മക്കള്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍, കീഴ്ജീവനക്കാര്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ എന്റെ ക്രൂരമായ നീതി നടത്തിപ്പിന്റെ വഴിയിലെ ഇരകളായിട്ടില്ലേ? ഞാന്‍ ചെയ്ത ക്രൂരതകളും നീതികേടുകളും മറയ്ക്കുവാന്‍വേണ്ടി, ദാവീദ് ചെയ്തതുപോലെ കാരുണ്യത്തിന്റെയും ഉദാരതയുടെയും മൂടുപടം ധരിച്ചുകൊണ്ടുള്ളതാണോ എന്റെ ഇന്നത്തെ മുന്നോട്ടുള്ള ഓട്ടം? അങ്ങനെയെങ്കില്‍ പരിശുദ്ധാത്മാവാകുന്ന നാഥാന്‍ നമ്മെ നോക്കിയും പറയും ‘ആ മനുഷ്യന്‍ നീതന്നെ’ എന്ന്.
ഇതാ തിരുവചനങ്ങളിലൂടെ പരിശുദ്ധാത്മാവ് നമ്മോടു ചോദിക്കുന്നു. ”നീ അന്ധന്മാര്‍ക്ക് വഴികാട്ടിയും ഇരുട്ടിലിരിക്കുന്നവര്‍ക്ക് വെളിച്ചവും അജ്ഞര്‍ക്ക് ഉപദേഷ്ടാവും കുട്ടികള്‍ക്ക് അധ്യാപകനും ആണെന്ന് നിനക്ക് ഉറപ്പുണ്ടെങ്കില്‍ മറ്റുള്ളവരെ പഠിപ്പിക്കുന്ന നീ നിന്നെത്തന്നെ പഠിപ്പിക്കാത്തതെന്തുകൊണ്ട്? മോഷ്ടിക്കരുതെന്ന് പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ? വ്യഭിചാരം ചെയ്യരുതെന്ന് പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ദൈവാലയം കവര്‍ച്ച ചെയ്യുന്നുവോ? നിയമത്തില്‍ അഭിമാനിക്കുന്ന നീ നിയമം ലംഘിച്ച് ദൈവത്തെ അപമാനിക്കുന്നുവോ? നിങ്ങള്‍ നിമിത്തം ദൈവത്തിന്റെ നാമം വിജാതീയരുടെ ഇടയില്‍ ദുഷിക്കപ്പെടുന്നുവെന്ന് എഴുതിയിരിക്കുന്നുവല്ലോ” (റോമാ 2:21-24).
നമ്മുടെ സ്വാധീനങ്ങളും കഴിവുകളും അധികാരവും ഉപയോഗിച്ച് എനിക്കിഷ്ടമില്ലാത്തവരെ അടിച്ചമര്‍ത്താനും അവര്‍ക്ക് നീതി നിഷേധിക്കുവാനും പരിശ്രമിക്കുന്ന നമ്മള്‍ നീതിയുടെ പാത്രവാഹകരായി വേഷം കെട്ടുന്നുവെങ്കില്‍, ദാവീദ് ഊറിയായോടും കുടുംബത്തോടും കാണിച്ച കാപട്യം നിറഞ്ഞ ഭരണംതന്നെയല്ലേ നമ്മളും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ആ മനുഷ്യന്‍ നീതന്നെ എന്ന് ദൈവാത്മാവാകുന്ന നാഥാന്‍ നമ്മളോടും പറയുന്നില്ലേ?
ദാവീദിന്റെ ശ്രേഷ്ഠത
ദാവീദ് പിഴവു പറ്റിയവനെങ്കിലും അവനൊരു ശ്രേഷ്ഠത ഉണ്ടായിരുന്നു. ദാവീദിന്റെ ഉത്തമമായ അനുതാപമായിരുന്നു അവന്റെ ശ്രേഷ്ഠത. നാഥാന്‍ പ്രവാചകനിലൂടെ ദാവീദു ചെയ്ത കഠിനപാപങ്ങള്‍ രാജസദസില്‍വച്ച് മറ്റുള്ളവര്‍ കേള്‍ക്കേ നാഥാന്‍ വിളിച്ചു പറഞ്ഞപ്പോള്‍ ദാവീദ് നാഥാന്റെ തല വെട്ടാന്‍ ഉടന്‍തന്നെ ഉത്തരവിട്ടില്ല. നാഥാന്‍ പ്രവാചകന് ചിത്തഭ്രമമാണെന്നാരോപിച്ച് പ്രവാചകരുടെ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ ശ്രമിച്ചില്ല. തന്റെ ഇഷ്ടമനുസരിച്ച് പ്രവചിക്കുന്ന വേറെ പ്രവാചകന്മാരെ വിളിച്ചുവരുത്തി പുനര്‍പ്രവചനം നടത്തിച്ചതുമില്ല. പകരം അനുതപിച്ചു. ഭൂമിയോളം താഴ്ന്ന് തന്റെ തെറ്റുകള്‍ ദൈവത്തോടും മനുഷ്യരോടും ഏറ്റുപറഞ്ഞു. അവന്‍ പറഞ്ഞു: ”ഞാന്‍ കര്‍ത്താവിനെതിരായി പാപം ചെയ്തുപോയി” (2 സാമുവല്‍ 12:13).
ആ അനുതാപവും ഏറ്റുപറച്ചിലും അവനെ മരണത്തില്‍നിന്നും രക്ഷിച്ചു. അവന്റെ ഏറ്റുപറച്ചില്‍ കേട്ട കര്‍ത്താവ് നാഥാന്‍ പ്രവാചകനിലൂടെ ദാവീദിനോടു പറഞ്ഞു: ”കര്‍ത്താവ് നിന്റെ പാപം ക്ഷമിച്ചിരിക്കുന്നു. നീ മരിക്കുകയില്ല” (2 സാമുവല്‍ 12:13). തന്റെ തനതുവിധിപ്രകാരം ദാവീദ് തനിക്കര്‍ഹതപ്പെട്ട ശിക്ഷ മരണമാണെന്ന് മുന്നമേ വിധിച്ചിരുന്നു.
നമുക്ക് പറ്റുന്ന പ്രധാന പിശക് ഇവിടെയാണ്. നാഥാന്റെ വാക്കുകേട്ട് ദാവീദ് അനുതപിച്ചു. പക്ഷേ വ്യക്തികളിലൂടെയും സാഹചര്യങ്ങളിലൂടെയും ദൈവവചനത്തിലൂടെയും ചിലപ്പോഴൊക്കെ തിരിച്ചടികളിലൂടെയുമെല്ലാം പരിശുദ്ധാത്മാവാകുന്ന നാഥാന്‍ നമ്മുടെ തെറ്റുകളെക്കുറിച്ച് നമ്മെ ബോധ്യപ്പെടുത്തുവാന്‍ ശ്രമിക്കുമ്പോള്‍ നാമത് സ്വീകരിക്കുവാന്‍ തയാറാകുന്നില്ല. ‘ആ മനുഷ്യന്‍ നീ തന്നെ’ എന്ന് പരിശുദ്ധാത്മാവ് നമ്മളോടു പറയുമ്പോള്‍ നമ്മള്‍ പലപ്പോഴും പരിശുദ്ധാത്മാവിന്റെ തല വെട്ടാന്‍ ശ്രമിക്കും.
അതിന് കഴിയാതെ വരുമ്പോള്‍ പരിശുദ്ധാത്മാവിനെ ഒതുക്കുവാന്‍ നോക്കും. അതിനും കഴിഞ്ഞില്ലെങ്കില്‍ പരിശുദ്ധാത്മാവിനെയും അവന്‍ ഉപകരണമാക്കുന്ന വ്യക്തികളെയും പുറത്താക്കാന്‍ ശ്രമിക്കും. ഫലമോ നിത്യമരണത്തിന്റെ പാതയില്‍ നമുക്ക് സഞ്ചരിക്കേണ്ടി വരുന്നു. അവസാന നിമിഷത്തില്‍പ്പോലും അനുതപിക്കാതെ മരിക്കുന്നത് പരിശുദ്ധാത്മാവിനെതിരായ ക്ഷമിക്കപ്പെടാത്ത പാപമാണെന്ന് തിരുസഭ നമ്മെ പഠിപ്പിക്കുന്നു. ആ പാപത്തിന്റെ ശിക്ഷയോ നിത്യമരണവും.
ദൈവമേ എനിക്ക് തെറ്റിപ്പോയി
ദാവീദ് ചെയ്തതുപോലെ ‘എനിക്ക് തെറ്റിപ്പോയി’ എന്നൊരു വാക്ക് ദൈവത്തോടും മനുഷ്യനോടും ഏറ്റുപറയാനുള്ള സന്നദ്ധതക്കുറവാണ് സ്വയം ന്യായീകരണങ്ങളിലേക്കും കറുത്ത പാപത്തെ വെളുപ്പിക്കാനുള്ള കപടശ്രമങ്ങളിലേക്കും സഭാമക്കളായ നമ്മെ നയിക്കുന്നത്. പശ്ചാത്താപത്തിന്റെ മിഴിനീരാണ് ഇന്ന് നമുക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത്. ഏറ്റുപറച്ചിലിന്റെ അരൂപിയാണ് ഇന്ന് നമുക്ക് അനിവാര്യമായ മറ്റൊരു കാര്യം.
പശ്ചാത്താപപൂരിതമായ ഒരു ഹൃദയവും ഏറ്റുപറയാനുള്ള സന്നദ്ധതയും നമുക്ക് പരിശുദ്ധാത്മാവിനോട് ചോദിച്ചു മേടിക്കാം.
”കൂടെക്കൂടെ പെയ്യുന്ന മഴവെള്ളം കുടിക്കുകയും ആര്‍ക്കുവേണ്ടി കൃഷി ചെയ്യപ്പെടുന്നുവോ അവരുടെ പ്രയോജനത്തിനായി സസ്യങ്ങളെ മുളപ്പിക്കുകയും ചെയ്യുന്ന ഭൂമി ദൈവത്തില്‍നിന്നും അനുഗ്രഹം പ്രാപിക്കുന്നു. ഞെരിഞ്ഞിലുകളും മുള്ളുകളുമാണ് പുറപ്പെടുവിക്കുന്നതെങ്കിലോ അതു പരിത്യക്തമാണ്. അതിന്മേല്‍ ശാപം ആസന്നവുമാണ്. ദഹിപ്പിക്കപ്പെടുക എന്നതായിരിക്കും അതിന്റെ അവസാനം” (ഹെബ്രായര്‍ 6:7-8).
സ്റ്റെല്ല ബെന്നി