നിത്യാരാധന കപ്പേളയിലായിരുന്ന ഒരു പ്രഭാതം. മനസ് ആകെ നൊമ്പരപ്പെട്ടിരിക്കുകയാണ്. ജീവിതപരാജയങ്ങളുടെ ലിസ്റ്റുതന്നെ കാരണം. പുറത്ത് മഴ പെയ്യുന്നു… ആകെ അസ്വസ്ഥമായി തിരുസന്നിധിയിലിരിക്കുമ്പോൾ കുരുവികളുടെ മധുരമായ സംഗീതം പുറത്ത്. പെട്ടെന്ന് ഉള്ളിൽ കൃപയുടെ ഇത്തിരിവെട്ടം.
വൃക്ഷശാഖകൾ എല്ലാം തണുത്തു വിറങ്ങലിച്ച് നില്ക്കുന്നു, കുരുവികളുടെ കുഞ്ഞിത്തൂവലുകൾ നനഞ്ഞു കുതിർന്നു, അന്നത്തെ ജീവൻ നിലനിർത്തുവാനുള്ള ഭക്ഷണത്തെക്കുറിച്ച് വ്യക്തതയില്ല. ശത്രുക്കളുടെ ആക്രമണത്തെപ്പറ്റിയും സൂചനയില്ല. എന്നിട്ടും അവ…. പെട്ടെന്ന് ഉള്ളം ശാന്തമായി. തിരുവചനത്തിലൂടെ ഈശോ പറയുന്നത് കേൾക്കുവാനായി പ്രാർത്ഥനാപൂർവം വിശുദ്ധ ഗ്രന്ഥം തുറന്നു.
ലഭിച്ചത് യൂദിത്തിന്റെ കീർത്തനം (യൂദിത്ത് 16). മനസ് പറഞ്ഞു ഇത് ഇന്നലെ രാത്രിയിൽ വായിച്ചുവച്ച ഭാഗമല്ലേ? അതായിരിക്കും ലഭിച്ചത്. വിശുദ്ധ ഗ്രന്ഥം നന്നായി അടച്ചു. വീണ്ടും പ്രാർത്ഥിച്ച് തുറന്നു. കർത്താവ് പറയുന്നതിൽ മാറ്റമൊന്നുമില്ല. കൂടെ ഒരു താക്കീതും ‘അനുഗ്രഹങ്ങൾ മറക്കരുത്.’
”എന്റെ ആത്മാവിൽ കയ്പു നിറഞ്ഞപ്പോൾ, എന്റെ ഹൃദയത്തിന് മുറിവേറ്റപ്പോൾ ഞാൻ മൂഢനും അജ്ഞനും ആയിരുന്നു. അങ്ങയുടെ മുൻപിൽ ഞാനൊരു മൃഗത്തെപ്പോലെയായിരുന്നു. എന്നിട്ടും ഞാൻ നിരന്തരം അങ്ങയോടുകൂടെയാണ്; അവിടുന്ന് എന്റെ വലത്തുകയ്യ് ഗ്രഹിച്ചിരിക്കുന്നു. ഉപദേശം തന്ന് അങ്ങ് എന്നെ നയിക്കുന്നു” (സങ്കീർത്തനങ്ങൾ 73:21-24).
സിസ്റ്റർ ജീന മേരി എ.എസ്.എം.ഐ