മെഴുകുതിരി നിർമ്മാണയൂണിറ്റ് നടത്തുന്നതിനൊപ്പമായിരുന്നു സുഹൃത്ത് സാധുജനസേവനം നടത്തുന്ന വിൻസെന്റ് ഡി പോൾ സൊസൈറ്റിയിലും സജീവമായത്. അനുദിനം ദിവ്യബലിയിൽ പങ്കുചേരാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മറ്റൊരാൾക്കൊപ്പം നടത്തിക്കൊണ്ടിരുന്ന മെഴുകുതിരിനി ർമ്മാണയൂണിറ്റ് പിന്നീട് കൂട്ടാളിയുടെ ഓഹരികൂടി വാങ്ങിച്ച് സ്വന്തമായി നടത്താൻ അദ്ദേഹത്തിന് സാധിച്ചു.നല്ല നിലയിൽ ജോലി മുന്നോട്ട് പോയിക്കൊണ്ടിരുന്നു. യൂണിറ്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നതിനാൽ ജോലിക്ക് അല്പം അസൗകര്യങ്ങളുണ്ടായിരുന്നു. എന്നാൽ കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ താഴത്തെ നിലയിൽ വളരെ സൗകര്യമുള്ള ഒരു മുറി സ്വന്തമായി വാങ്ങാൻ അദ്ദേഹത്തിന് സാധിച്ചു. താമസിച്ചിരുന്ന വീട് വിലകൊടുത്ത് സ്വന്തമാക്കാനും അദ്ദേഹത്തിനായി. നാളുകൾ മുന്നോട്ടു പോകവേ, വിദേശത്ത് പഠിച്ചുകൊണ്ടിരുന്ന മകന് അവിടെത്തന്നെ ജോലി ലഭിച്ചു. സാധുജനസേവനം ഒരു ദൈവവിളിയാണെന്നും അതുകൊണ്ട് സ്വന്തം കാര്യങ്ങൾക്കോ സമയത്തിനോ ഒരു കുറവും വരില്ലെന്നും ഞാൻ പലരോടും പറഞ്ഞിട്ടുണ്ട്. അതിനൊരു തെളിവായിരുന്നു അനുഗ്രഹിക്കപ്പെട്ട ജീവിതം ലഭിച്ച സുഹൃത്തിന്റെ അനുഭവം.
പി. എം. തോമസ്