പുതിയ ജീവിതമാരംഭിക്കാമെന്നൊക്കെ ചിന്തിച്ചാണ് കോർത്തേസേ അമ്മയ്ക്കരികിലെത്തിയത്. എന്നാൽ ജയിൽപുള്ളിയായിരുന്ന മകനെ അമ്മ നിരസിച്ചു. പകയും സങ്കടവുമൊക്കെ മനസ്സിൽ തോന്നി. അങ്ങനെയാണ് മോഷ്ടാവായിത്തീർന്നത്.
അങ്ങനെയിരിക്കേ ഒരാൾ തനിയെ പോകുന്നതുകണ്ട് ചാടിവീണു. കൈയിലുള്ള പണം തന്നിട്ട് പൊയ്ക്കൊള്ളാൻ പറഞ്ഞപ്പോൾ അയാൾ പറയുകയാണ് കൈയിൽ പണമൊന്നുമില്ലെന്ന്. കൊല്ലുമെന്ന ഭീഷണിക്കു മുന്നിലും പതറിയില്ല. മാത്രവുമല്ല, കോർത്തേസേയോ; നീയാണോ എന്നെ കൊല്ലുന്നതെന്ന് ഒരു ചോദ്യവും. പണ്ട് ജയിലിൽ വന്നിട്ടുള്ള ആ വൈദികനോട് മാപ്പു ചോദിക്കാൻമാത്രമേ കഴിയുമായിരുന്നുള്ളൂ. കൂടെ വരാൻ ക്ഷണിച്ച അദ്ദേഹത്തിനൊപ്പം നടന്നു, കുമ്പസാരിച്ചു.
അദ്ദേഹത്തിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. വഴിയിൽ വച്ചു പരിചയപ്പെട്ട സുഹൃത്താണ് എന്നു പറഞ്ഞ് കോർത്തേസേയെ തന്റെ അമ്മയ്ക്കു പരിചയപ്പെടുത്തി. ആ അമ്മയ്ക്കൊപ്പമായിരുന്നു അന്ന് താമസിച്ചത്. അതോടെ കോർത്തേസേ പുതിയൊരു മനുഷ്യനാവുകയായിരുന്നു.
കോർത്തേസേയെ പുതിയ ജീവിതത്തിലേക്കു നയിച്ച ആ വൈദികനാണ് വിശുദ്ധ ഡോൺ ബോസ്കോ. അദ്ദേഹത്തിന്റെ സ്നേഹനിധിയായ അമ്മ വാഴ്ത്തപ്പെട്ട മമ്മാ മാർഗരറ്റും.