വൃക്കതകരാർ മൂലം കുടുംബനാഥൻ മരിച്ചു. ഭാര്യയും കുട്ടികളും വരുമാനമാർഗം കണ്ടെത്താനാകാതെ വിഷമിക്കുന്ന അവസരം. അനേകർക്ക് ഒറ്റപ്പെടലിലും ദാരിദ്ര്യത്തിലും ആശ്വാ സം പകരുന്ന വൈദികൻ കുട്ടികൾക്ക് പഠിക്കാനും വീട്ടുചെലവുകൾക്കുമൊക്കെ ഒരു കൈസഹായമെന്ന നിലയിൽ സാമ്പത്തികസഹായങ്ങളെത്തിക്കാറുണ്ട്. ഒരു ദിവസം ഒരു സുഹൃത്ത് അവർക്കായി പതിനായിരം രൂപ വൈദികനെ ഏല്പിച്ചു. വൈ ദികൻ അതുമായി അവരുടെ വീട്ടിലെത്തി. അത് സ്വീകരിച്ച് അവർ വൈദികനോട് നന്ദി പറഞ്ഞു.
പിറ്റേന്ന് അവരുടെ വീടിനടുത്തുള്ള വീട്ടിലെ കാൻസർ രോഗിയായ ചെറുപ്പക്കാരനെ കാണാൻ ആ വൈദികൻ എത്തി. സംസാരിച്ചുകൊണ്ടിരിക്കവേ തലേന്ന് അവർ ആശുപത്രിയിൽ പോയിരുന്നുവെന്ന് പറഞ്ഞു. അപ്പോൾ കൈയിൽ പണമുണ്ടായിരുന്നോ എന്ന് ആ വൈദികൻ സ്‌നേഹത്തോടെ അന്വേഷിച്ചു. ഉടനെ ജനലിലൂടെ അടുത്ത വീട് ചൂണ്ടിക്കാട്ടി ചെറുപ്പക്കാരന്റെ ഭാര്യ പറഞ്ഞു, ”ഇന്നലെ ആ വീട്ടിലെ ചേച്ചി ആയിരം രൂപ തന്നിരുന്നു. അതിനാൽ ബുദ്ധിമുട്ടുണ്ടായില്ല”
തലേന്ന് പതിനായിരം രൂപ സ്വീകരിച്ച സാധുസ്ത്രീയുടെ വീടാണതെന്ന് കണ്ട വൈദികന്റെ മനം നിറഞ്ഞു. ലഭിക്കുന്നതിന്റെ ദശാംശം തങ്ങളെക്കാൾ പാവപ്പെട്ട ആരെയെങ്കിലും കണ്ടെത്തി നല്കണമെന്ന് സഹായം സ്വീകരിക്കുന്നവരോട് അദ്ദേഹം പറയാറുണ്ടായിരുന്നെങ്കിലും ആ സ്ത്രീ നല്കിയപ്പോഴാണ് ദശാംശമെന്നാൽ സ്‌നേഹത്തിന്റെതന്നെ അംശമാണെന്ന് അദ്ദേഹത്തിന് മനസിലായത്.
”ഉദാരമായി ദാനം ചെയ്യുന്നവൻ സമ്പന്നനാകും;
ദാഹജലം കൊടുക്കുന്നവന് ദാഹജലം കിട്ടും”
(സുഭാഷിതങ്ങൾ 11:25)
1 Comment
Very heart touching!