”പൂന്തോട്ടംപോലെ അവർ പുഷ്പിക്കും. ലബനോനിലെ വീഞ്ഞുപോലെ
അവർ സൗരഭ്യം പരത്തും.” ഹോസിയാ 14:7
ബി.ടെക് പഠനം പൂർത്തിയാക്കുന്നതുവരെ എന്റെ ആഗ്രഹങ്ങൾ നല്ല കോഴ്‌സ് നേടുക, വിദേശത്ത് പോകുക, അവിടെ താമസമാക്കുക, ജീവിതം അത്യാവശ്യം അടിച്ചുപൊളിക്കുക എന്നൊക്കെയായിരുന്നു. മുക്കൂത്തി ഉൾപ്പെടെ ആഭരണങ്ങളോട് വലിയ താല്പര്യമായിരുന്നു എനിക്ക്. വീട്ടിൽനിന്നും ആവശ്യത്തിലധികം വാങ്ങിനല്കുകയും ചെയ്തു. അവയെല്ലാം ഊരിമാറ്റുക എന്നത് തികച്ചും അചിന്തനീയം. എങ്കിലും ഈശോയുമായി എനിക്ക് വലിയ അടുപ്പവും സ്‌നേഹവുമായിരുന്നു. പക്ഷേ, ഒരു സിസ്റ്റർ ആകണം എന്നുള്ള ആഗ്രഹമൊന്നും എനിക്കുണ്ടായിരുന്നില്ല.
ഒമ്പതാം ക്ലാസുമുതൽ എന്റെ മനസിൽ കടന്നുകൂടിയ ചിന്ത, ആ നാളുകളിൽ കൂടുതൽ വേട്ടയാടാൻ തുടങ്ങി. മരണശേഷം എന്റെ ആത്മാവ് എവിടെയായിരിക്കും? ലോകം ‘പാപി’ എന്നു വിളിച്ച അഗസ്റ്റിനെയും മറിയം മഗ്ദലേനയെയും വിശുദ്ധിയിലേക്ക് നടക്കാൻ ശക്തിപ്പെടുത്തിയ ദൈവാനുഭവം എന്തായിരിക്കും? ഈ രണ്ട് ചോദ്യങ്ങളും എന്നിലെ ദൈവവിളിയെക്കുറിച്ചുള്ള സംശയം എന്നിൽ ഉളവാക്കി. ഏത് ജീവിതാന്തസ് തിരഞ്ഞെടുക്കണം എന്ന വലിയ ആശയക്കുഴപ്പത്തിലേക്ക് അത് എന്നെ തള്ളിവിട്ടു. ലോകത്തിന്റെ വഴിയേ പോകാനുള്ള മനസിന്റെ ആഗ്രഹവും എന്നാൽ അതല്ല എന്റെ വഴി എന്നുപറഞ്ഞ് എന്നെ പുറകോട്ട് വലിച്ച ചിന്തകളും.
നല്ല ജോലിസാധ്യതകൾ, സുരക്ഷിതമായ കുടുംബാന്തരീക്ഷം എല്ലാം മുന്നിൽ തുറന്നു കിടക്കുമ്പോൾ മുന്നോട്ട് പോകാൻ സാധിക്കാത്തവിധം ഞാൻ തട്ടി നിന്നു. എല്ലാം കൂടെ ശ്വാസം മുട്ടിച്ചു. വലിയ ശൂന്യതാബോധത്തിലേക്ക് ഞാൻ വീണു. സകല മനുഷ്യരുടെയും ഉള്ളിൽ ദൈവത്തിനായുള്ള ഒരു ശൂന്യതയുടെ ഇടം ഉണ്ട്, ദൈവത്തിന് മാത്രമേ അത് നിറയ്ക്കാൻ സാധിക്കൂ എന്നും അന്നത്തെ ശൂന്യതാബോധം ഈ കാരണത്താൽ ആയിരുന്നുവെന്നും ഞാൻ പിന്നീട് മനസിലാക്കി.
ഫുഡ് കോർപ്പറേഷനും കുരിശും
അങ്ങനെയിരിക്കെ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലേക്ക് പ്രൊബേഷനറി എൻജിനീയർ പോസ്റ്റിനുള്ള ടെസ്റ്റിന് അപേക്ഷിച്ചു. ശേഷം 2015 ജൂൺ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ദൈവാലയത്തിൽ എത്തിയത് ‘വിണ്ടുണങ്ങി വരണ്ട മാനസം കണ്ട വിണ്ണിൻ തടാകമേ…’ എന്ന പരിശുദ്ധാത്മാവിന്റെ ഗാനത്തിന്റെ വരികൾ കേട്ടുകൊണ്ടാണ്. എന്റെ ആത്മാവ് അപ്പോൾ ആ അവസ്ഥയിലായിരുന്നു. ദൈവാലയത്തിലെ ക്രൂശിതരൂപത്തിലേക്ക് നോക്കി എന്റെ ഉള്ളിൽനിന്നും പ്രാർത്ഥിച്ചു: ‘കർത്താവേ, ഞാൻ ഇവിടെക്കിടന്ന് കഷ്ടപ്പെടുന്നത് അങ്ങ് കാണുന്നില്ലേ?’ ഞാൻ ഇപ്രകാരം പ്രാർത്ഥിച്ച അതേ സമയത്ത്, എനിക്ക് ആത്മീയ നിർദേശങ്ങൾ തരുന്ന സിസ്റ്റർ ദൈവപദ്ധതിയെന്ന പോലെ എന്നെ ഫോണിൽ വിളിച്ചു. വിശുദ്ധ ബലിക്കുശേഷമാണ് സിസ്റ്ററുമായി സംസാരിച്ചതെങ്കിലും അന്ന് സന്യാസ ജീവിതത്തെക്കുറിച്ച് സിസ്റ്റർ പറഞ്ഞ വാക്കുകൾ എന്നിൽ ആഴത്തിൽ പതിഞ്ഞു. അതൊരു വഴിത്തിരിവാകുകയായിരുന്നു.
സിനിമാ താരത്തിന്റെ പിന്നാലെ
തീരുമാനം എടുക്കാൻ രണ്ടാഴ്ച കോഴിക്കോട് ഫോർമേഷൻ ഹൗസിൽ ധ്യാനിക്കുന്ന സമയം. ആ നാളുകളിൽ വായിക്കാൻ കിട്ടിയത്, ഹോളിവുഡ് സിനിമാതാരമായിരിക്കെ മിണ്ടാമഠത്തിൽ ചേർന്ന മദർ ഡോളോറസ് ഹാർട്ടിന്റെ ‘ദ ഇയർ ഓഫ് ദ ഹാർട്ട്’ (ഠവല ഋമൃ ീള വേല ഒലമൃ)േ എന്ന ആത്മകഥാ ഗ്രന്ഥമാണ്. അത് എന്നെ ഏറെ സ്വാധീനിച്ചു. മദറിനെ അപ്രകാരമൊരു ചലഞ്ചിങ്ങ് തീരുമാനം എടുക്കാനും അമ്പതുവർഷം സന്യാസിനിയായി ജീവിക്കാനും ശക്തിപ്പെടുത്തിയ ഈശോ എന്നെയും ശക്തിപ്പെടുത്തും എന്ന ചിന്ത എന്നിൽ ദൃഢമായി.
പക്ഷേ, കുടുംബം വിട്ടുപോകുക വേദനാജനകമായിരുന്നതിനാൽ ഒരു ‘യോനാ’ ആകുമോ എന്ന ഭയപ്പാടിലായി. അന്നാളിൽ ഏവർക്കും സ്വീകാര്യമായെത്തിയ വിവാഹാലോചനയും ഫുഡ് കോർപറേഷനിലെ ജോലിസാധ്യതയുമെല്ലാം എന്നെ പിന്നിലേക്ക് വലിച്ചുകൊണ്ടിരുന്നു. പക്ഷേ കർത്താവ് അവിടെയും പ്രവർത്തിച്ചു. ‘യോന’യുമായി താതാത്മ്യപ്പെട്ടുകൊണ്ടുള്ള എന്റെ ചിന്തകൾ അറിയാത്ത ഒരു വൈദികനിലൂടെ അവിടുന്ന് എനിക്ക് താക്കീത് നല്കി. അതിനും പുറമേ, ഫോർമേഷൻ ഹൗസിന്റെ ഇടനാഴിയിലൂടെ ചാപ്പലിലേക്കുള്ള വഴിയിൽവച്ച് ഞാൻ എന്റെ ഉള്ളിൽ കേട്ടു: ”സ്രഷ്ടാവിനെക്കാൾ ഉപരി സൃഷ്ടിയെ നീ സ്‌നേഹിക്കുമോ?” ശക്തമാണ് അവിടുത്തെ പ്രവൃത്തികൾ….
കർത്താവിനോട് ‘യെസ്’ പറഞ്ഞാൽ അത് എന്നെന്നേക്കും ഉള്ളതായിരിക്കണം; ഞാൻ തീരുമാനിച്ചു. എന്നാൽ എന്റെ ദൈവവിളി സന്യാസത്തിലേക്കാണ് എന്ന ഉറപ്പ് എനിക്ക് കിട്ടണം. ഞാൻ മാതാവിന്റെ അടുത്തുപോയിരുന്ന് കുറേ കരഞ്ഞു. ദൈവവചനത്തിലൂടെ സ്ഥിരീകരണം ചോദിച്ചു. അപ്പോൾ യോഹന്നാൻ 15:16-ലൂടെയാണ് ഈശോ എന്നോട് സംസാരിച്ചത്. ”നിങ്ങൾ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്.” ജീവിതത്തിൽ ആദ്യമായാണ് ഞാൻ അന്ന് ആ വചനം കണ്ടത്. എന്റെ മിസ്ട്രസിനോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞു. സഭാവസ്ത്ര സ്വീകരണത്തിന്റെയും ആദ്യവ്രതവാഗ്ദാനത്തിന്റെയും ദിവസം കാർമികൻ വായിക്കുന്ന സുവിശേഷഭാഗത്തിലെ വചനമാണ് ഇതെന്ന് അറിഞ്ഞപ്പോൾ എനിക്ക് ഉറപ്പായി, ഈശോ എന്നെ സന്യാസത്തിലേക്ക് വിളിക്കുന്നു. അതുവരെ എനിക്ക് ഉപേക്ഷിക്കാൻ കഴിയാതിരുന്ന എല്ലാ ഭൗതിക താത്പര്യങ്ങളും വേണ്ടെന്നുവയ്ക്കാൻ ഈ വചനം എന്നെ ശക്തിപ്പെടുത്തി.
കണ്ണുനീരിന്റെ രക്തസാക്ഷികൾ
എന്റെ അപ്പയും അമ്മയും ആണ് എന്റെ ആദ്യ ദൈവവിളി പരിശീലകർ. സ്‌നാപകയോഹന്നാന്റെ ജനനത്തിരുനാൾ ദിനം ജനിച്ച എന്നെ അന്ന് ലേബർ റൂമിൽ ഉണ്ടായിരുന്ന സിസ്റ്റർ നഴ്‌സ് കൈയിൽ എടുത്ത് ‘ഇത് കർത്താവിനുള്ള കുഞ്ഞാണ്’ എന്ന് പറഞ്ഞുവെന്ന് അമ്മ എന്നെ ഓർമിപ്പിക്കുമായിരുന്നു. ആ അനുഭവം എന്നോട് പങ്കുവച്ചിരുന്നില്ലെങ്കിൽ ഇന്ന് ഇത് എഴുതാൻ എനിക്ക് കഴിയുകയില്ല.
മഠത്തിൽ ചേരുന്ന ദിനം അപ്പ എനിക്ക് ഒരു ചെറിയ കടലാസിൽ എഴുതിത്തന്നു. 1 തിമോത്തിയോസ് 6:11-12- ”എന്നാൽ ദൈവികമനുഷ്യനായ നീ ഇവയിൽനിന്ന് ഓടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്‌നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നംവയ്ക്കുക. വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെ പിടിക്കുകയും ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്.”
കോൺവെന്റിലേക്കുള്ള യാത്രയിൽ ഹൈവേയിൽനിന്നും പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞപ്പോൾ അമ്മ പറഞ്ഞു: ”ജീവിതം തുടങ്ങുമ്പോൾ ഹൈവേയിലൂടെയുള്ള യാത്രപോലെ സുഗമമായെന്നുവരും. പക്ഷേ എപ്പോഴും അതുപോലെ എളുപ്പമായിരിക്കില്ല കാര്യങ്ങൾ. പക്ഷേ ഇതാണ് വഴി, ഇതിലേതന്നെ പോകണം. മുന്നോട്ട് കാൽ വച്ചാൽ തിരിഞ്ഞുനോക്കലില്ല.”
ഞങ്ങളുടെ സഭാസ്ഥാപകനായ വർക്കിയച്ചൻ പറയും: ‘ചിലപ്പോൾ അനുസരിക്കുക എന്നത് മരണം കൂടാതെയുള്ള രക്തസാക്ഷിത്വമാണെന്ന്.’ കോൺവെന്റിൽ പ്രവേശിക്കുന്നതിന് എനിക്ക് അനുവാദം തരുമ്പോൾ എന്റെ മാതാപിതാക്കളും മരണംകൂടാതെ രക്തസാക്ഷികളാകുകയായിരുന്നു. കാരണം, അവർക്ക് എന്നെ പിരിയുന്നത് അത്രമേൽ വേദനാജനകമായിരുന്നിട്ടും ദൈവഹിതം അനുസരിക്കുന്നതിനുവേണ്ടി അവർ കണ്ണുനീരാൽ രക്തസാക്ഷിത്വമണിഞ്ഞു.
ഉപ്പുമാവും ഭൂമികുലുക്കവും
ഉപ്പുമാവ് എനിക്ക് തീരെ ഇഷ്ടമല്ലായിരുന്നു. കോൺവെന്റിൽ ഒരു ദിവസം പ്രഭാത ഭക്ഷണമായി ഇതാ ഉപ്പുമാവ് എത്തിയിരിക്കുന്നു. ‘എന്തു ചെയ്യും ഈശോയേ…? ഇത് എങ്ങനെ അതിജീവിക്കും?” ഈശോ കുറിക്ക് കൊള്ളുന്ന മറുപടി തിരിച്ചു പറഞ്ഞു: ”ഇപ്പോൾ ഒരു ഭൂമികുലുക്കം ഉണ്ടായാൽ നീ എന്തു കഴിക്കും?” പ്രശ്‌നത്തിന് പരിഹാരമായി. കാരണം എനിക്ക് മരണഭയം ഉണ്ടായിരുന്നു. ഇന്ന് ഉപ്പുമാവ് കഴിക്കുന്നത് എനിക്കൊരു പ്രശ്‌നമല്ല.
‘എവറസ്റ്റി’ന് മുകളിലേക്ക്
ഫോർമേഷൻ ഹൗസിലെ ടെറസിൽ പോകണം. പക്ഷേ, കുത്തനെയുള്ള പടികൾ കയറി ഇറങ്ങാൻ എനിക്ക് പേടിയാണ്; എവറസ്റ്റുപോലെ. ആദ്യദിനം ആ പടികൾ കയറിയപ്പോൾ ഞാൻ പറഞ്ഞു: ”ഈശോയേ ഞാൻ ഇവിടെയാണ് താമസിക്കേണ്ടതെങ്കിൽ ഇതു കയറിയിറങ്ങാൻ എനിക്ക് പറ്റില്ല. എനിക്കിവിടെ തുടരാൻ വയ്യ. ഞാൻ തിരികെപ്പോയേക്കാം. വീണ്ടും മനസ് പിന്മാറ്റത്തിന് കാരണങ്ങൾ കണ്ടുപിടിക്കുകയാണോ? പിറ്റേ ദിവസം തുണി വിരിച്ചിടാൻ ഞാൻ ടെറസിൽ പോയി. അന്ന് പടികൾ കയറിയിറങ്ങിയത് ഞാൻ അറിഞ്ഞതേയില്ല. തിരിച്ചുവന്നപ്പോൾ ഈശോ ചോദിക്കുംപോലെ: ”ഇന്നു നീ അറിഞ്ഞില്ലല്ലോ സ്റ്റെപ്പ്‌സ് കയറി ഇറങ്ങിയത്?”
മറുപടി പ്രസംഗം
എല്ലാ വൈതരണികളും ഈശോയുടെയും പരിശുദ്ധ അമ്മയുടെയും സഹായത്താൽ അതിജീവിച്ച് ഒടുവിൽ ഈശോയുടെ സ്വന്തമായി… ഇനി എന്നും അവിടുത്തേതു മാത്രം. സംശയങ്ങളില്ല, മറുചോദ്യമില്ല. പക്ഷേ, സഭാവസ്ത്ര സ്വീകരണവും വ്രതവാഗ്ദാനവും കഴിഞ്ഞിട്ടും ചുറ്റുംനിന്നുള്ള ചോദ്യങ്ങൾ എന്നെ വെറുതെ വിട്ടില്ല. ലോകത്ത് ഇത്രയും സാധ്യതകൾ ഉണ്ടായിരുന്നിട്ടും എന്തിന് ഈ വഴി സ്വീകരിച്ചു? ചോദ്യങ്ങളാൽ പൊറുതിമുട്ടി… ആ രാത്രി എനിക്ക് ഉറങ്ങാൻ സാധിച്ചില്ല. പിറ്റേന്ന് വിശുദ്ധ കുർബാന കഴിഞ്ഞപ്പോൾ കർത്താവ് എന്നോട് വ്യക്തമായി സംസാരിച്ചു.
നാം നമുക്കിഷ്ടപ്പെട്ട നമ്മുടെ പദ്ധതികളും താത്പര്യങ്ങളും സ്വപ്നങ്ങളും മാറ്റിവച്ച്, കർത്താവിന് നമ്മെക്കുറിച്ചുള്ള പദ്ധതികൾ നടത്താൻ ഇടം കൊടുത്താൽ നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ നടക്കുന്നത് കാണാം. കാരണം നാം വിശ്വസിക്കുന്നത് ജീവിക്കുന്ന ദൈവത്തിലാണ്, മരിച്ചുപോയ ഒരു ദൈവത്തിലല്ല. നമ്മൾ ശേഖരിക്കുന്ന പച്ചവെള്ളം ഒട്ടും താമസമില്ലാതെ വീഞ്ഞാക്കി മാറ്റുന്നവനാണ് അവൻ.
കർത്താവ് ബെത്‌ലഹേമിൽ ജനിക്കണം എന്നത് ദൈവഹിതം. അവൻ സത്രത്തിൽ ഇടം തേടി. പക്ഷേ അവനെ കാലിത്തൊഴുത്തിൽ പിറക്കാൻ വിട്ടത് ഞാനാണ്. എന്റെ ജീവിതത്തിന്റെ ലൗകികസുഖത്തിനിടയിൽ കർത്താവ് വന്ന് മുട്ടുന്നുണ്ട്. എന്റെ സത്രം ഞാൻ തുറന്നു കൊടുത്തില്ലെങ്കിൽ അവന് ഇടമുള്ള കാലിത്തൊഴുത്തിൽ അവൻ ഇന്നും ജനിക്കും.
സിസ്റ്റർ ഐലിൻ ഷാജൻ എം.എസ്.എം.ഐ