പാൽമസോല, കുപ്രസിദ്ധമായ ആ തടവറയുടെ നടത്തിപ്പുകാരും കുറ്റവാളികൾതന്നെ. സുരക്ഷാഭടൻമാർ പുറത്തുമാത്രം കാവൽ നില്ക്കുന്നു. മൂവായിരത്തോളം വരുന്ന തടവുകാരുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് പണവും കൈക്കരുത്തും. കഠിനഹൃദയരായിപ്പോയവരാണ് തടവുകാരിൽ ഏറിയ പങ്കും.
പക്ഷേ അന്ന് അവരുടെ ജീവിതത്തിൽ വ്യത്യസ്തമായ ഒരു ദിവസമായിരുന്നു. ഒരു സുപ്രധാനവ്യക്തി അവരെ സന്ദർശിക്കാനെത്തുന്നു. തങ്ങളോട് അദ്ദേഹം എങ്ങനെയായിരിക്കും ഇടപെടുകയെന്ന് അവർ ആകാംക്ഷയോടെ കാത്തിരുന്നു. ഒടുവിൽ കാത്തിരുന്ന നിമിഷമെത്തി. അദ്ദേഹം അവരോട് സംസാരിക്കാൻ തുടങ്ങി. ”നിങ്ങളുടെ മുൻപിൽ നില്ക്കുന്ന വ്യക്തി പാപങ്ങളിൽനിന്ന് മോചനം ലഭിച്ചവനാണ്. നിരവധിയായ പാപങ്ങൾക്ക് മാപ്പ് ലഭിച്ചവൻ…” കരുണാർദ്രമായ ആ സ്വരം കാതുകളിൽ മുഴങ്ങിയപ്പോൾ പല കണ്ണുകളിലും അനുതാപകണ്ണീർ…. പല മുഖങ്ങളിലും പ്രത്യാശയും സന്തോഷവും… ജീവിതത്തിന് ഒരു മാറ്റം വേണമെന്ന് തോന്നുന്നതുപോലെ…
ആ സന്ദർശനത്തിലൂടെ ബൊളീവിയയിലെ പാൽമസോല ജയിലിൽ സുവിശേഷത്തിന്റെ സ്‌നേഹവിപ്ലവത്തിന് തുടക്കമിട്ട് അദ്ദേഹം മടങ്ങി. അത് മറ്റാരുമായിരുന്നില്ല, ഫ്രാൻസിസ് പാപ്പ!