ആർച്ച് ബിഷപ് ഫുൾട്ടൺ ജെ. ഷീനിന്റെ സെക്രട്ടറിയും ഡ്രൈവറുമായിരുന്നു ഫാ. ഹോഗൻ. ഒരു വാഹനനിർമ്മാണ കമ്പനി ഷീനിനോടുള്ള ബഹുമാന സൂചകമായി അദ്ദേഹത്തിന് സഞ്ചരിക്കാൻ ഒരു പുതിയ കാർ നൽകി. അപ്പോൾ ബിഷപ് ഷീൻ ഫാ. ഹോഗനോട് ഇങ്ങനെ പറഞ്ഞു,”നമ്മുടെ നാഥനായ യേശു ക്രിസ്തുവിന് അക്കാലത്ത് ജറുസലേമാകെ ഒന്നു കാണണമെങ്കിൽ ഒരു കഴുതയെ ആശ്രയിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ അവന്റെ പുതിയ ഇടയനോ?”
ഉടനെ ഹോഗന്റെ മറുപടി വന്നു, ”ആ അവസ്ഥയ്ക്ക് ഇന്നും വലിയ മാറ്റം ഒന്നും വന്നതായി എനിക്ക് തോന്നുന്നില്ല. കാരണം കഴുതപ്പുറത്തുനിന്നും കാറിലേക്ക് അങ്ങ് യാത്ര മാറ്റാൻ തീരുമാനിച്ചാലും അത് ഓടിക്കാൻ ഇന്നും ഒരു കഴുതയെത്തന്നെ ആശ്രയിക്കണം.” വിശുദ്ധിയും എളിമയും ഉള്ളവർ ആ ഗുണങ്ങൾ തങ്ങളുടെ കൂടെയുള്ളവരിലേക്കും പകരുമെന്നതിന് തെളിവാണ് ഷീനിനെപ്പോലെതന്നെ അദ്ദേഹത്തിന്റെ സെക്രട്ടറിയുടെയും എളിമയുടെ വാക്കുകൾ.
”ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വർഗരാജ്യത്തിലെ ഏറ്റവും വലിയവൻ.” (മത്തായി 18:4)