നാം എങ്ങനെയാണ് ദൈവത്തിന്റെ മക്കളാകുന്നത്? മക്കളും കൊച്ചുമക്കളും അവർക്ക് കുഞ്ഞുമക്കളുമുള്ള ഞാൻ ഇതു വ്യക്തമാക്കാൻ ശ്രമിക്കുകയാണ്. എന്റെ അനന്തരതലമുറയിൽപ്പെട്ട അവരിൽ പലരും വിദേശത്താണ്. ഞാൻ അവർക്കുവേണ്ടി ദിവസത്തിൽ പലപ്പോഴും ആകുലതയോടെ പ്രാർത്ഥിക്കുന്നു. എന്നാൽ അവർ അത് അറിയുന്നില്ല. ഒരുപക്ഷേ അടുത്തുള്ള മക്കളെക്കാൾ കൂടുതലായ ചിന്ത അകലെയായിരിക്കുന്നവരെപ്പറ്റി ഉണ്ട്. ഇതേ അനുഭവം ദൈവപിതാവിനു നമ്മോടുണ്ട്. തന്നോടൊത്ത് സ്വർഗത്തിലായിരിക്കുന്നവരെക്കാൾ കൂടുതലായി അവിടുന്ന് നമ്മെ കരുതുന്നു.
അതുകൊണ്ടാണ് നമ്മുടെ രക്ഷയ്ക്കായി തന്റെ ഏകജാതനെ മനുഷ്യപുത്രനായി ദൈവം ലോകത്തിലേക്കയച്ചത്. എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു (യോഹ. 3:16). ദൈവപിതാവിന് മനുഷ്യമക്കളോടുള്ള സ്‌നേഹം അത്ര വലുതാണ്.
അതു മനസ്സിലാക്കാൻ സ്വന്തം മാതാപിതാക്കളെക്കുറിച്ച് മനസ്സിലാക്കണം. നാം ജനിച്ചത് നമ്മുടെ മാതാപിതാക്കളിൽനിന്നാണെന്ന് നാം കണ്ട് അറിഞ്ഞിട്ടില്ല. എന്നാൽ അവരുടെ സ്‌നേഹപരിപാലനയിൽനിന്നും പ്രകൃതിയിൽനിന്നും നാം അത് മനസിലാക്കുന്നു. ഇതുപോലൊരു ശാരീരിക-മാനസിക ബന്ധം നമുക്ക് ദൈവപിതാവുമായി ഉണ്ടോ?
റ്റി. റ്റി. ചാണ്ടി