ഭീകരാക്രമണങ്ങളുടെയും മതനിന്ദാക്കുറ്റം ആരോപിച്ചുള്ള പീഡനങ്ങളുടെയും വേനൽച്ചൂടിൽ ഉരുകുന്ന പാക്കിസ്ഥാൻ ക്രൈസ്തവർക്ക് പ്രതീക്ഷയുടെ കുളിർമഴയുമായി അഞ്ച് ഡീക്കന്മാർ വൈദികരായി അഭിഷിക്തരായി. ലാസർ അസ്ലാം, അദ്‌നാൻ കാഷിഫ്, അസാം സിദ്ദിക്ക്, അൽമാസ് യൂസഫ്, അദീൽ മാസർ എന്നീ ഫ്രാൻസിസ്‌കൻ സഭാംഗങ്ങളാണ് ലാഹോറിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ പൗരോഹിത്യം സ്വീകരിച്ചത്. ആർച്ച് ബിഷപ് സെബാസ്റ്റ്യൻ ഷാ തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയവരുടെ സംഖ്യതന്നെ പാക്കിസ്ഥാനി ക്രൈസ്തവർ എത്ര പ്രതീക്ഷയോടെയാണ് ഈ നവവൈദികരെ ഉറ്റുനോക്കുന്നത് എന്ന് വ്യക്തമാക്കുന്നു. അന്നേദിവസം തന്നെ മുൾട്ടാനിൽ ബിഷപ് ബെന്നി ട്രാവാസ് മറ്റ് രണ്ട് പേരെയും വൈദികരായി അഭിഷേകം ചെയ്തു. ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണത്തിന്റെ വേദനയിലും ദുഃഖത്തിലും നിന്ന് ഇനിയും മോചിതരാകാത്ത പാക്കിസ്ഥാൻ സഭയ്ക്ക് ഇത് സന്തോഷിക്കാനുള്ള അവസരമാണെന്ന് പ്രാദേശിക മതബോധകനായ ആസിഫ് നാസിർ പങ്കുവച്ചു.