ഒരാൾ നിങ്ങൾക്കായി കാത്തിരിക്കുന്നു

വിശുദ്ധ കുർബാനയിൽ ജീവന്റെ സാന്നിധ്യമുണ്ടേണ്ടാ? ജീവനില്ലാത്ത അപ്പത്തിൽ ജീവനുള്ള ദൈവം സന്നിഹിതനാണെന്ന് പറയുന്നത് ശരിയാണോ? ദേവാലയത്തിൽ പ്രാർത്ഥിക്കാനായി കയറുമ്പോൾ ആദ്യമായി കാണുന്നത് സക്രാരിയാണ്. അപ്പോൾ ഒരു വ്യക്തിയുടെ മനസിൽ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഉയർന്നുവരാം.
അന്ത്യ അത്താഴത്തിന്റെ പശ്ചാത്തലത്തിലാണ് യേശു വിശുദ്ധ കുർബാന സ്ഥാപിക്കുന്നത്. താൻ ഏറെ സ്‌നേഹിച്ചിരുന്ന പ്രിയപ്പെട്ട ശിഷ്യരോടൊത്ത് അവിടുന്ന് അവസാനമായി ഈ ലോകത്തിൽ ഭക്ഷണത്തിനിരിക്കുകയാണ്. അവരെ ഉപേക്ഷിച്ചു പോകുവാൻ യേശുവിന്റെ മനസ് അനുവദിക്കുന്നില്ല. അവരോടുകൂടെ എന്നെന്നും ജീവിക്കുവാൻ – അവരോടുകൂടെ മാത്രമല്ല അവരുടെ വചനത്തിലൂടെ യേശുവിൽ വിശ്വസിക്കുന്നവരുടെ കൂടെയും – അവിടുന്ന് തീവ്രമായി ആഗ്രഹിച്ചു.

സ്‌നേഹതീരുമാനത്തിന്റെ അടയാളം
‘എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരിക്കലും തള്ളിക്കളയുകയില്ല’ (യോഹന്നാൻ 6:37) എന്ന് അവിടുന്ന് പറഞ്ഞത് ഒരു പൊള്ളയായ പ്രസ്താവന ആയിരുന്നില്ല. അത് യേശുവിന്റെ ഹൃദയത്തിന്റെ മാറ്റമില്ലാത്ത ഒരു ഭാവമായിരുന്നു. ‘യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും’ (മത്തായി 28:20) എന്ന തന്റെ വാഗ്ദാനം അക്ഷരാർത്ഥത്തിൽ നിറവേറ്റുവാൻ അവിടുന്ന് തീരുമാനിച്ചതിന്റെ പ്രകടമായ അടയാളമാണ് വിശുദ്ധ കുർബാന.

തന്റെ ജീവൻ മനുഷ്യമക്കളുടെ വിമോചനത്തിനായി സമർപ്പിച്ചതുകൊണ്ടുമാത്രം അവിടുന്ന് തൃപ്തനായില്ല. അവർക്ക് തുടർന്നും പോഷണം നല്കി വളർത്തുവാൻ അവിടുന്ന് തീവ്രമായി അഭിലഷിച്ചു. നാം യാത്ര പോകുമ്പോൾ ഭക്ഷണം കരുതാറുണ്ടല്ലോ. ഇതുപോലെ മനുഷ്യന്റെ ആത്മീയ യാത്രയിൽ അവന് ശക്തി പകരുവാൻ അവിടുന്ന് തന്നെ ഭക്ഷണമായിത്തീർന്നു. ‘എന്റെ അടുത്തുവരുന്നവന് ഒരിക്കലും വിശക്കുകയില്ല’ (യോഹന്നാൻ 6:35) എന്ന അവിടുത്തെ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണ് വിശുദ്ധ കുർബാന.

യേശു ചെയ്ത ഏറ്റവും വലിയ അത്ഭുതമായി വേണം വിശുദ്ധ കുർബാനയെ കാണുവാൻ. കാരണം ആ അത്ഭുതം ഇന്നും അനുസ്യൂതം തുടർന്നുപോകുന്നു. അന്ത്യ അത്താഴ സമയത്ത്st-ju-20 അപ്പമെടുത്ത് വാഴ്ത്തിക്കൊണ്ട് അവിടുന്ന് അരുൾചെയ്തു. ‘ഇത് നിങ്ങൾക്കുവേണ്ടി നല്കപ്പെടുന്ന എന്റെ ശരീരമാണ്.’ അവിടുന്ന് കൂട്ടിച്ചേർത്തു, ‘എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ.’ വൈദികർ ഇന്നും ദൈവാലയത്തിൽ അപ്പമെടുത്ത് കൂദാശാവചനം ഉച്ചരിക്കുമ്പോൾ വെറും ഓസ്തി തിരുവോസ്തിയാകുന്നു. അപ്പം യേശുവിന്റെ ജീവനുള്ള ശരീരമായി രൂപാന്തരപ്പെടുന്നു.

വിശുദ്ധ കുർബാനയിലുള്ള യേശുവിന്റെ സജീവ സാന്നിധ്യത്തിന്റെ ഏറ്റവും വലിയ തെളിവ് യേശുവിന്റെ വാക്കുകൾ തന്നെയാണ്. ആകാശവും ഭൂമിയും കടന്നുപോയാലും തന്റെ വചനങ്ങൾ കടന്നുപോവുകയില്ല എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ടല്ലോ. യേശു സത്യമാണ്. അതിനാൽ അവിടുത്തെ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള വാക്കുകൾ നാം സത്യമായിത്തന്നെ സ്വീകരിക്കണം. യേശു വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ്. അവിടുന്ന് പറഞ്ഞതെല്ലാം പ്രാവർത്തികമാക്കി. എങ്കിൽ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള തന്റെ വാഗ്ദാനവും നിറവേറ്റപ്പെട്ടതായി നാം നിശ്ചയമായും ബോധ്യപ്പെടണം. യേശുവിന്റെ മറ്റ് വാഗ്ദാനങ്ങളെല്ലാം നാം വിശ്വസിക്കുകയും അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്യുന്നു. എന്നാൽ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള അവിടുത്തെ വാഗ്ദാനങ്ങൾ വിശ്വസിക്കാത്തത് ഒരു വൈരുദ്ധ്യമല്ലേ?

ഒരു അനുഭവത്തിലേക്ക്
വിശുദ്ധ കുർബാന ജീവിക്കുന്ന ദൈവപുത്രൻ തന്നെയാണ്. വൈദികൻ തിരുവോസ്തി ഉയർത്തി ആശീർവദിക്കുമ്പോൾ യഥാർത്ഥത്തിൽ യേശു തന്നെയാണ് കരങ്ങളുയർത്തി അനുഗ്രഹിക്കുന്നത്, രോഗസൗഖ്യം നല്കുന്നത് എന്ന ബോധ്യം നല്കുവാൻ ഒരു അനുഭവം നിങ്ങളുമായി പങ്കുവയ്ക്കട്ടെ. ഈ സംഭവം ഒരു വ്യക്തിയുടെ ജീവിതത്തെ സമൂലം മാറ്റിമറിച്ചതാണ്. അദ്ദേഹത്തിന്റെ മുൻഗണനാക്രമങ്ങളെ തിരുത്തിയ ഒന്നാണ്. അദ്ദേഹത്തിന്റെ പേര് പെദ്രോ അരൂപ്പെ. 1965 മുതൽ 1983 വരെ ദീർഘകാലം ഈശോസഭയുടെ സുപ്പീരിയർ ജനറലായിരുന്നു അരൂപ്പെ അച്ചൻ. ഈശോസഭാംഗങ്ങൾക്ക് ഏറെ പ്രിയപ്പെട്ട സുപ്പീരിയർ. അവരുടെ പല ഭവനങ്ങളും അദ്ദേഹത്തോടുള്ള ആദരവിനാൽ ‘അരൂപ്പെ ഭവനം’ എന്നത്രേ വിളിക്കപ്പെടുന്നത്. ഈശോസഭയുടെ രണ്ടാം സ്ഥാപകൻ എന്ന് അദ്ദേഹത്തെ പലരും കരുതുന്നുണ്ട്. അത്രമാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്വാധീനം.

അദ്ദേഹം വൈദികനായതിന്റെ പിന്നിൽ ഒരു ദിവ്യകാരുണ്യ ഇടപെടലുണ്ട്. 1907-ൽ സ്‌പെയിനിലാണ് അദ്ദേഹം ജനിച്ചത്. മാതാപിതാക്കൾ ഭക്തരായ കത്തോലിക്കരായിരുന്നു. എന്നാൽ ചെറുപ്പത്തിൽ ഒരു വൈദികനാകുവാനല്ല അദ്ദേഹം ആഗ്രഹിച്ചത്. പ്രത്യുത ഒരു ഡോക്ടറാകുവാനായിരുന്നു. തന്റെ ആഗ്രഹപൂർത്തീകരണത്തിനായി അദ്ദേഹം സ്‌പെയിനിലെ പ്രസിദ്ധമായ മാഡ്രിഡ് മെഡിക്കൽ സ്‌കൂളിൽ ചേർന്നു. തന്റെ നിയോഗം ഒരു ഡോക്ടറാകുവാനുള്ളതാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു.

എന്നാൽ അദ്ദേഹത്തിന്റെ തീരുമാനത്തെ മാറ്റിയ ഒരു യാത്ര നടത്തുവാൻ ഇടയായി. അത് പരിശുദ്ധ അമ്മയുടെ വളരെ പ്രശസ്തമായ തീർത്ഥാടനകേന്ദ്രമായ ഫ്രാൻസിലെ ലൂർദ്ദിലേക്കായിരുന്നു. ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ കണ്ണുകളിലൂടെയാണ് അദ്ദേഹം കാര്യങ്ങൾ കണ്ടിരുന്നത്. വൈദ്യശാസ്ത്രം ഉപേക്ഷിച്ച അനേക രോഗികൾ ലൂർദ്ദിൽ വച്ച് സുഖപ്പെടാറുണ്ട്. അത് പ്രധാനമായും സംഭവിക്കുന്നത് ദിവ്യകാരുണ്യപ്രദക്ഷിണ സമയത്താണ്.

അരൂപ്പെയുടെ ഹൃദയത്തെ തൊടുവാൻ ഒരു പ്രകൃത്യാതീതമായ അത്ഭുതം ആവശ്യമായിരുന്നു. കണ്ട് വിശ്വസിക്കുവാൻ ദൈവം അദ്ദേഹത്തിന് അവസരമൊരുക്കി. അതും അദ്ദേഹത്തിന്റെ തൊട്ട് അടുത്തുതന്നെ. അദ്ദേഹം നിന്നിരുന്നതിന്റെ അടുത്ത് പോളിയോ ബാധിച്ച് ഇരു കാലുകളും തളർന്ന ഒരു ബാലനെ അവന്റെ മാതാപിതാക്കൾ കിടത്തിയിരുന്നു. വൈദികൻ വിശുദ്ധ കുർബാന ഉയർത്തി ആശീർവദിക്കുന്ന നിമിഷം അത് സംഭവിച്ചു. അരൂപ്പെയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അതുവരെ തളർന്നിരുന്ന ആ ബാലൻ കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു. യേശു ഇന്നും ജീവിക്കുന്ന ദൈവമാണെന്നും രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് പലസ്തീനായിൽ ചെയ്ത അത്ഭുതങ്ങൾ ഇന്നും അവിടുന്ന് തുടർന്ന് ചെയ്യുന്നുവെന്നും മാത്രമല്ല വിശുദ്ധ കുർബാനയിൽ യേശു സത്യമായും സന്നിഹിതനാണെന്നും വിശ്വസിക്കുവാൻ അരൂപ്പെയ്ക്ക് ഇനി വേറെ തെളിവ് ആവശ്യമില്ലല്ലോ.

ലോകം ചെറുതാവുമ്പോൾ
ആ വിസ്മയകരമായ അനുഭവത്തെക്കുറിച്ച് അദ്ദേഹം ഇപ്രകാരമാണ് എഴുതിയിരിക്കുന്നത്. ”യേശുവിന്റെ തൊട്ടടുത്ത് ഞാൻ നിൽക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അവിടുത്തെ സർവ്വശക്തി ഞാൻ അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. അപ്പോൾ എന്റെ ചുറ്റിലുമുള്ള ലോകം വളരെ ചെറുതായി എനിക്ക് തോന്നി.” അദ്ദേഹം ലൂർദ്ദിൽ നിന്ന് മാഡ്രിഡിലേക്ക് മടങ്ങി. പക്ഷേ തന്റെ മെഡിക്കൽ പഠനം തുടരുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

അദ്ദേഹം ഇപ്രകാരം അക്കാലം ഓർമ്മിച്ചെടുക്കുന്നു. ”മെഡിക്കൽ പുസ്തകങ്ങൾ എന്റെ കൈയിൽ നിന്ന് താഴെ വീഴുന്നതുപോലെ എനിക്ക് തോന്നി. അവയെക്കുറിച്ച്, ഞാൻ മനുഷ്യ ശരീരത്തിൽ നടത്തിയ പരീക്ഷണങ്ങളെക്കുറിച്ച്, ഒക്കെ മുമ്പ് ഞാൻ വളരെ ആവേശത്തോടെ സംസാരിക്കാറുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അവയൊക്കെ അർത്ഥരഹിതമായി എനിക്ക് തോന്നി. ഇപ്പോൾ അദ്ദേഹത്തിന്റെ മനസിൽ ഒരു ചിത്രം മാത്രമേയുള്ളൂ. വൈദികൻ വിശുദ്ധ കുർബാന ഉയർത്തി ആശീർവദിക്കുന്നതും ആ ബാലൻ ചാടിയെഴുന്നേൽക്കുന്നതും. (Ref. James Martin SJ: My Life with the Saints. P. 104)

യേശു അരൂപ്പെയുടെ മനസിനെ കീഴടക്കിക്കഴിഞ്ഞിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് മുമ്പിൽ ഒറ്റ വഴി മാത്രം. അത് ജീവിക്കുന്ന ദൈവത്തിന്റെ ഒരു പുരോഹിതനാകുക. അവിടുത്തെ കരങ്ങളിൽ ഉയർത്തുവാനുള്ള മഹാഭാഗ്യത്തിനായി സ്വജീവിതം സമർപ്പിക്കുക. അങ്ങനെയാണ് അദ്ദേഹം തന്റെ ആഗ്രഹപൂർത്തീകരണത്തിനായി ഈശോസഭയിൽ ചേർന്നത്.

പ്രിയപ്പെട്ടവരേ, യേശു നിങ്ങളെ അത്യധികമായി സ്‌നേഹിക്കുന്നു. ജീവന്റെ ഉടയവനായ അവിടുന്ന് നിങ്ങളോടുള്ള അനന്തസ്‌നേഹത്തെപ്രതി ജീവൻ വെടിഞ്ഞ് ഒരു അപ്പത്തിന്റെ രൂപത്തിൽ ദൈവാലയത്തിൽ നിങ്ങൾക്കായി കാത്തിരിക്കുന്നു. നീ ഇപ്പോൾ നിരാശനാണെങ്കിൽ നിന്നെ ആശ്വസിപ്പിക്കുവാൻ യേശു ആഗ്രഹിക്കുന്നു. നീ തളർന്നവനാണെങ്കിൽ നിന്നെ ബലപ്പെടുത്തുവാൻ അവിടുന്ന് തയ്യാറാണ്. എല്ലാവരും, നിന്റെ ഉറ്റവർ പോലും നിന്നെ ഉപേക്ഷിച്ചുവെന്ന് നീ ചിന്തിക്കുന്നു. പക്ഷേ ഒരു നാളും ഉപേക്ഷിക്കാത്തവൻ ഇവിടെ ഉണ്ട്. അവിടുത്തെ വാക്കുകൾക്ക് മാറ്റമില്ല. നീ പാപത്തിന്റെ വഴികളിൽ അനേക കാതം സഞ്ചരിച്ചിട്ടുണ്ട്. എന്നിട്ടും നിന്റെ മനസ് അസ്വസ്ഥമാണ്. സാരമില്ല, അവിടുത്തെ പക്കലേക്കു ചെല്ലൂ, അവിടുന്ന് ഇന്നും ഇങ്ങനെ പറയുന്നുണ്ട്. ”എന്നിൽ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല” (യോഹന്നാൻ 6:35). അവിടുത്തെ സന്നിധിയിൽ ശാന്തമായി ഇരിക്കുക. അവിടുന്ന് ചൊരിയുന്ന സമാധാനം നിന്നെ മൂടുന്നത് നിശ്ചയമായും അനുഭവിച്ചറിയുവാൻ സാധിക്കും.
ദിവ്യകാരുണ്യത്തിൽ സത്യമായും സന്നിഹിതനായിരിക്കുന്ന ദൈവപുത്രാ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു. അങ്ങയെ ആരാധിക്കുന്നു. അങ്ങയെ കാണുവാനായി എന്റെ വിശ്വാസത്തിന്റെ കണ്ണുകൾ തുറന്നാലും. എന്റെ കൂടെ വസിക്കുവാൻ സ്വജീവൻ വെടിഞ്ഞ അങ്ങയുടെ അനന്തസ്‌നേഹത്താൽ എന്റെ മനസിനെ നിറക്കണമേ. എന്റെ എല്ലാ ദാഹങ്ങളും അങ്ങനെ ശമിക്കട്ടെ. ഞാൻ എന്നും അങ്ങയുടേതായി മാറട്ടെ. പരിശുദ്ധ അമ്മേ, ദിവ്യകാരുണ്യ നാഥേ, എനിക്കായി പ്രാർത്ഥിച്ചാലും. വിശുദ്ധ യൗസേപ്പിതാവേ എനിക്കായി പ്രാർത്ഥിക്കണമേ. ആമേൻ
കെ.ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *