സൃഷ്ടികളെ ദൈവം നിന്ദിക്കയോ പുച്ഛിക്കയോ ചെയ്യുന്നില്ല. മനുഷ്യന്റെ സ്വാഭാവികമായ ശാരീരികാവശ്യങ്ങളെപ്പോലും അവിടുന്ന് പരിഗണിക്കുന്നു. കാരണം, സ്വന്തം ഛായയിൽ സൃഷ്ടിക്കപ്പെട്ട ആത്മാവിനെ അവൻ സ്‌നേഹിക്കുന്നു. ശരീരം വസ്ത്രത്താലും, മാംസം തൊലിയാലും, അസ്ഥി മാംസ ത്താലും, ഹൃദയം ശരീരത്താലും പൊതിയപ്പെട്ടിരിക്കുന്നതു പോലെ ആത്മാവ് ദൈവത്തിന്റെ നന്മയാൽ പൊതിയപ്പെട്ടിരിക്കുന്നു. അതിലും കൂടുതൽ അടുപ്പത്തിൽ പൊതിയപ്പെട്ടിരിക്കുന്നു. ബാക്കിയെല്ലാം നശിച്ചുപോകും. എന്നാൽ, ദൈവത്തിന്റെ നന്മ സമ്പൂർണവും താരതമ്യം ചെയ്യാനാവാത്തവിധം നമ്മോട് അടു ത്തതുമാണ്. നമ്മുടെ ആത്മാവ് സർവശക്തിയോടും കൂടെ തന്നോട് പറ്റിച്ചേർന്നിരിക്കണമെന്നും അങ്ങനെ നാം അവിടുത്തെ നന്മയോട് ഒട്ടിയിരിക്കണം എന്നും ദൈവം ആഗ്രഹിക്കുന്നു.
ഇതാണ് ദൈവത്തിനേറ്റവും പ്രീതികരവും ആത്മാവിനേറ്റവും ഗുണകരവും. സകല സൃഷ്ടികളുടെയും അറിവിനെ അതിലംഘിക്കുന്നവിധം അമൂല്യനും മഹോന്നതനും ആയവൻ നമ്മുടെ ആത്മാവിനെ സ്‌നേഹിക്കുന്നു. സ്രഷ്ടാവ് നമ്മെ ഇത്ര മധുരമായും ആർദ്രമായും ആഴമായും ആണ് സ്‌നേഹിക്കുന്നത് എന്ന് ഒരു സൃഷ്ടിക്കും ഗ്രഹിക്കാൻ സാധിക്കുകയില്ല. നമ്മുടെ കർത്താവിന് തന്റെ നന്മയിൽ, നമ്മോടുള്ള ഈ ഉ ന്നതവും അതിശയിപ്പിക്കുന്നതും അളവില്ലാത്തതുമായ സ്‌നേഹത്തെക്കുറിച്ച് അത്ഭുതാദരങ്ങളോടെ ധ്യാനി ക്കുവാൻ അവിടുത്തെ കൃപയാൽ നമുക്ക് സാധിക്കും.
അതിനാൽ നാം ആഗ്രഹിക്കുന്നവയെല്ലാം നമ്മുടെ സ്‌നേഹിതനോട് നമുക്ക് ബഹുമാനപുരസരം ചോ ദിക്കാം. ദൈവത്തെ നമുക്കു ലഭിക്കണം എന്നുള്ളതാണ് നമ്മുടെ സ്വാഭാവികമായ ആഗ്രഹം. ദൈവത്തിന്റെ മനസിലും നമ്മെ ലഭിക്കണം എന്ന ആഗ്രഹമുണ്ട്. സന്തോഷത്തിന്റെ പൂർണതയിൽ നാമവിടുത്തെ കരസ്ഥമാക്കുന്നതുവരെ, നമുക്കത് ആഗ്രഹിക്കാതിരിക്കാനോ സ്‌നേഹിക്കാതിരിക്കാനോ കഴിയില്ല. സ്വർഗത്തിൽ നമുക്ക് കൂടുതൽ ഒന്നും ആഗ്രഹിക്കാനില്ല. അവിടെ നാം പരിപൂർണമായി നിറയപ്പെടുന്നതുവരെ സ്‌നേഹിച്ചുകൊണ്ടും ആഗ്രഹിച്ചുകൊണ്ടും ഇരിക്കണം എന്നതാണ് അവിടുത്തെ ഹിതം.