ലിസ്ബൺ നഗരത്തിലും പരിസരപ്രദേശങ്ങളിലും പ്ലേഗ് പടർന്നു പിടിച്ച കാലം. അനേകർ രോഗബാധിതരായി മരിച്ചുവീണു. ദിവസങ്ങൾ കഴിയുന്തോറും മറ്റ് നഗരങ്ങളിലേക്ക് രോഗം വ്യാപിച്ചു. അനേകർ പ്രാണരക്ഷാർത്ഥം മറ്റ് സ്ഥലങ്ങളിലേക്ക് ഓടിപ്പോയി. പ്രിതിവിധിയോ മതിയായ ചികിത്സയോ ഇല്ലാതെ ജനം വലഞ്ഞു. അപ്പോഴാണ് വിശുദ്ധ ഡൊമിനിക്കിന്റെ ആശ്രമത്തിൽ ജീവിച്ചിരുന്ന മോൺസിഞ്ഞോർ ആൻഡ്രെ ഡയസ് പ്രതിവിധിയുമായി രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ പക്കലുള്ള ഏക മരുന്ന് ‘യേശു’ എന്ന നാമമായിരുന്നു. ‘യേശു’ എന്ന നാമം പേപ്പറിലോ കാർഡുകളിലോ എഴുതി വീടുകളിലും ജോലി സ്ഥലങ്ങളിലും പോക്കറ്റിലും, കിടക്കുമ്പോൾ തലയിണക്കടിയിലും സൂക്ഷിക്കണമെന്നും ‘യേശു’ എന്ന് എപ്പോഴും ഉരുവിടണമെന്നും ജനങ്ങളോട് നിർദേശിച്ചു. ജനങ്ങളെല്ലാം ആവേശപൂർവം അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരംപ്രതി നിറവേറ്റി. അത്ഭുതമെന്നേ പറയേണ്ടു, ഏതാനും ദിവസങ്ങൾകൊണ്ട് പകർച്ചവ്യാധി അപ്രത്യക്ഷമായി!
യേശു എന്ന നാമം സ്വർഗം വെളിപ്പെടുത്തിയതാണ്. ആ നാമത്തിനു മുമ്പിൽ തകരാത്ത ബന്ധനങ്ങളില്ല… തുറക്കാത്ത വാതിലുകളില്ല… തീരാത്ത പ്രശ്‌നങ്ങളുമില്ല.
”ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷക്കുവേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല”
(അപ്പസ്‌തോല പ്രവർത്തനങ്ങൾ 4:12)