ഇടുങ്ങിയ മുറിയിൽ അമ്പതുപേരുള്ള സംഘങ്ങളായിട്ടാണ് അവരെ പാർപ്പിച്ചിരുന്നത്. ഏകദേശം 50 സെന്റിമീറ്റർ സ്ഥലമാണ് ഒരാൾക്ക് സ്വന്തമായുണ്ടായിരുന്നത്. രാത്രി 9.30-ന് വിളക്കുകൾ അണയ്ക്കും. അതിനുശേഷം നിശബ്ദരായി ഉറങ്ങിക്കൊള്ളണം. അതായിരുന്നു അവിടുത്തെ നിയമം. വിളക്കണച്ചുകഴിയുമ്പോൾ തടവുകാരിലൊരാളായ ആർച്ച് ബിഷപ് കൂനിക്കൂടിയിരുന്ന് വിശുദ്ധ കുർബാന അർപ്പിക്കും. കത്തോലിക്കരായ സഹതടവുകാർക്ക് വിശുദ്ധ കുർബാന കൊടുക്കും. വാഴ്ത്തിയ ഒരു ചെറിയ തിരുവോസ്തി അദ്ദേഹം സദാ സൂക്ഷിച്ചിരുന്നു. രാത്രിയിൽ തടവുകാർ മാറി മാറി ദിവ്യകാരുണ്യ ആരാധന നടത്തുമായിരുന്നത്രേ!
വിയറ്റ്‌നാം യുദ്ധത്തടവറയെ അതിജീവിച്ച ആർച്ച് ബിഷപ് വാൻ ത്വാന്റെ ജീവിതത്തിൽ നിന്നും. നിയമ തടസ്സങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാതെ നിരന്തരം വിശുദ്ധ കുർബാനയിലും ദിവ്യകാരുണ്യ ആരാധനകളിലും പങ്കെടുക്കാൻ സ്വാതന്ത്ര്യവും സാഹചര്യങ്ങളുമുള്ള നമുക്ക് അത് എത്രത്തോളം വിനിയോഗിക്കാൻ പറ്റുന്നുണ്ട്? ഈശോയോടുള്ള സ്‌നേഹത്തെപ്രതി അനുദിന വിശുദ്ധ ബലിയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ….!
”നിങ്ങൾ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തിൽനിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കർത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്” (1 കോറിന്തോസ് 11:26).