ഒരു കപ്പിത്താൻ അടിമവ്യാപാരികളിൽനിന്നും രക്ഷപ്പെടുത്തി തന്റെയടുത്തെത്തിച്ച ഒരു ആഫ്രിക്കൻ ബാലന്റെ കദനകഥ ഫാദർ ഒലിവേരി നേരിട്ടു കേട്ടു. ഇത്തരം കുട്ടികളെ ക്രൂരതകളിൽനിന്ന് രക്ഷിക്കണമെന്ന് അച്ചന് തീവ്രമായ ആഗ്രഹം തോന്നി. ആ ദിവസങ്ങളിൽത്തന്നെയാണ് റോമിലെ വിശ്വാസ തിരുസംഘത്തിൽനിന്ന് ഒരെഴുത്തും അച്ചനെ തേടിയെത്തിയത്. ഒപ്പം ”നീ ഒരാത്മാവിനെയെങ്കിലും രക്ഷിച്ചിട്ടുണ്ടോ? എങ്കിൽ നിന്റെ ആത്മാവിനെ രക്ഷിച്ചിരിക്കുന്നു” എന്ന വിശുദ്ധ അഗസ്തീനോസിന്റെ വാക്യവും അതിൽനിന്ന് അദ്ദേഹത്തിന് ലഭിച്ചു. ആത്മാക്കൾക്കുവേണ്ടി ഇറങ്ങാൻ അത് അദ്ദേഹത്തിന് വലിയ പ്രചോദനമായി. അത് ഏറെ ക്ലേശകരമെങ്കിലും ഈശോ ആർക്കുവേണ്ടി മരിച്ചുവോ അവരുടെ ആത്മാക്കളെ രക്ഷിക്കാനാണല്ലോ ആ ക്ലേശങ്ങൾ എന്നദ്ദേഹം ആശ്വസിച്ചു. 12 വർഷങ്ങൾകൊണ്ട് ഫാ. ഒലിവേരി സ്‌നേഹിതർമുഖേന 810 അടിമക്കുട്ടികളെ വിലയ്ക്കു വാങ്ങി യൂറോപ്പിലെ വിവിധ ആശ്രമങ്ങളിൽ വിശ്വാസവും ആത്മീയപരിശീലനവും നല്കി വളർത്തി. ഈ സംരംഭത്തിന് ആവശ്യമായ ഭീമമായ തുകയ്ക്കായി കുടുംബസ്വത്തിലെ തന്റെ വിഹിതം മുഴുവൻ അദ്ദേഹത്തിന് വില്‌ക്കേണ്ടി വന്നു!
”ഒടുങ്ങാത്ത നിക്ഷേപം സ്വർഗത്തിൽ സംഭരിച്ചുവയ്ക്കുവിൻ”(ലൂക്കാ 12: 33)