ജസീന്തയും ചില സ്വകാര്യങ്ങളും


ദൈവമാതൃദർശനം സ്വീകരിച്ച സിസ്റ്റർ ലൂസിയ ഫാത്തിമായിലെ ബിഷപ്പിനെഴുതിയ കത്തുകളിൽനിന്ന്…

1917 മെയ് 13 പതിവുപോലെ പ്രകാ ശം പരത്തി വന്നു ചേർന്നു. അന്നു സ്വർഗം തീരുമാനിച്ച വിധം ഞങ്ങൾ, എന്റെ മാതാപിതാക്കളുടെ വക സ്ഥലം, ”കോവ ഡ ഇറിയാ” യിൽ ആടുകളെ മേയ്ക്കുകയായിരുന്നു. ‘ബറ്റെരോ’ കുളക്കരയിൽ വെച്ചാണ് അന്ന് എവിടെയാണ് ആടുകളെ തീറ്റേണ്ടതെന്നു തീരുമാനിച്ചത്. അങ്ങനെ പോകാനുറച്ചപ്പോൾ വളരെ വലിയ ഒരു തരിശുഭൂമി ഞങ്ങൾക്കു കടക്കേണ്ടിയിരുന്നു, യാത്രയുടെ ദൂരം സാധാരണയിൽ ഇരട്ടിയാണ്. ആടുകൾ പുല്ലുതിന്നും വഴിയ്ക്ക് നിന്നും ഒക്കെ ഞങ്ങൾ അവിടെത്തിയപ്പോൾ ഏതാണ്ട് ഉച്ചയാകാറായി.
എന്തുകൊണ്ടാണ് ജസീന്തയെപ്പോലൊരു ചെറിയ കുട്ടി ഈശോയെ ഇത്രയേറെ സ്‌നേഹിച്ചതെന്നും പാപികളുടെ മാനസാന്തരത്തിനായി, സഹിക്കാനായി തന്നെത്തന്നെ ഔദാര്യപൂർവ്വം സമർപ്പിച്ചതെന്നും ഈ അവസരത്തിൽ ഞാൻ പറയാനാഗ്രഹിക്കുന്നു.

രഹസ്യം സൂക്ഷിക്കാത്ത ജസീന്ത
അവളുടെ ഹൃദയത്തിൽ നിറഞ്ഞ ആഹ്ലാദം ഒളിച്ചു വയ്ക്കാനാകാതെ, ആരോടും ഒന്നും പറയേണ്ട എന്ന ഞങ്ങളുടെ തീരുമാനം പൊളിച്ചത് അവളായിരുന്നു. അന്നു ഉച്ചകഴിഞ്ഞ്, ഞങ്ങൾ അത്ഭുതസ്തബ്ധരായി നിൽക്കുമ്പോൾ ജസീന്ത ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു.
”എത്ര സുന്ദരിയായ സ്ത്രീ!”
”എനിക്കു മനസ്സിലായി നീ ഇത് സകലരോടും വിളിച്ചു പറയുമെന്ന്.”
”ഇല്ല. ഞാൻ പറയില്ല” അവൾ ഉറപ്പു പറഞ്ഞു. അടുത്ത ദിവസം ഫ്രാൻസിസ്‌കോ ഓടി വന്നു ആ രാത്രി തന്നെ എല്ലാക്കാര്യവും ജസീന്ത വീട്ടിൽ പറഞ്ഞെന്നു പറഞ്ഞു. കുറ്റപ്പെടുത്തിയപ്പോൾ അവൾ ഒരക്ഷരം മറുപടി പറഞ്ഞില്ല.
”എനിക്കറിയാമായിരുന്നു ഇതൊക്കെത്തന്നെ സംഭവിക്കുമെന്ന്” ഞാൻ പറഞ്ഞു. കണ്ണീരൊഴുക്കിക്കൊണ്ട് ജസീന്ത പറഞ്ഞു; ”എന്തോ എനിക്കു മൗനം പാലിക്കാൻ കഴിഞ്ഞില്ല.”
”പോട്ടെ കരയേണ്ട, ആ വനിത പറഞ്ഞ കാര്യങ്ങളൊന്നും ആരോടും പറയരുത്”
”അതൊക്കെ ഞാൻ പറഞ്ഞു പോയല്ലോ”
”എന്താ നീ പറഞ്ഞത്?”
”ഞങ്ങളെ സ്വർഗത്തിൽ കൊണ്ടുപോകാമെന്ന് ആ സ്ത്രീ പറഞ്ഞെന്ന്”
”അതും നീ പറഞ്ഞുവോ?”
”എന്നോടു ക്ഷമിക്കൂ, ഇനി ഞാൻ ആരോടും ഒന്നും പറയില്ല.”
അന്ന് ഞങ്ങൾ പുൽമേട്ടിലെത്തിയപ്പോൾ ജസീന്ത ഒരു പാറമേൽ ഇരുന്നു.
”ജസീന്താ വന്നു കളിക്കൂ” ഞാനവളെ വിളിച്ചു.
”വേണ്ട ഞാൻ കളിക്കുന്നില്ല.”
”എന്താ കാര്യം?”
”ഞാനോർക്കുകയാണ് ആ സ്ത്രീ പറഞ്ഞത്. പ്രാർത്ഥിക്കാനും ജപമാല ചൊല്ലാനും ത്യാഗങ്ങൾ ചെയ്യാനും അതുവഴി പാപികളെ മാനസാന്തരപ്പെടുത്താനും! ഇനി മുതൽ ‘ദൈവകൃപ നിറഞ്ഞ മറിയമേ’യും ‘സ്വർഗസ്ഥനായ പിതാവേ’യും മുഴുവൻ ചൊല്ലി നമുക്ക് പ്രാർത്ഥിക്കാം. എങ്ങനെയാണ് നമ്മൾ ത്യാഗങ്ങൾ ചെയ്യുക?
ഉടനടി ഫ്രാൻസിസ്‌കോ ഒരു നല്ല ത്യാഗപ്രവൃത്തി കണ്ടെത്തി ”നമ്മുടെ ഉച്ചഭക്ഷണം നമുക്ക് ആടുകൾക്ക് കൊടുത്ത്, പട്ടിണിയിരിക്കാം”.
രണ്ടു മിനിറ്റിനകം ഞങ്ങളുടെ ഉച്ചഭക്ഷണം ഞങ്ങൾ ആടുകൾക്കിടയിൽ വിതരണം ചെയ്തു. ഞങ്ങൾ ‘കാർത്തുസ്യൻ’ താപസരെപ്പോലെ ഉപവസിച്ചു.

പ്രാർത്ഥനകളുടെ കാരണം
ജസീന്ത പാറമേൽ ചിന്താകുലയായി ഇരുന്നുകൊണ്ട് ചോദിച്ചു.
”ആ സ്ത്രീ പറഞ്ഞല്ലോ അനേകം ആത്മാക്കൾ നരകത്തിൽ പോകുന്നെന്ന്. നരകമെന്നു പറഞ്ഞാലെന്താ”
അത് അഗാധമായ ഒരു ഗർത്തമാണ്. അതു നിറയെ മൃഗങ്ങളും അഗ്നിയുമാണ്- എന്റെ അമ്മ ഇപ്രകാരമാണ് പറഞ്ഞിരുന്നത് – പാപം ചെയ്തിട്ടു കുമ്പസാരിക്കാതെ മരിക്കുന്നവൻ അവിടേക്കാണു പോവുക. അവർ അവിടെ നിത്യകാലം കിടക്കും.”
”ഒരിക്കലും അവർ പുറത്തു വരില്ലേ?”
”ഇല്ല”
”കുറേ കുറേ വർഷങ്ങൾക്കുശേഷവും?”
”നരകം ഒരിക്കലും അവസാനിക്കുന്നില്ല.”
”സ്വർഗവും ഒരിക്കലും അവസാനിക്കുകയില്ലേ?”
”സ്വർഗത്തിൽ പോകുന്നവർ ഒരിക്കലും അവിടം വിട്ടു വരില്ല.”
”നരകത്തിൽ പോകുന്നവരും അങ്ങനെതന്നെ?”
”ഇവ രണ്ടും നിത്യമാണ്. നിനക്കറിയാമോ? ഇത് ഒരിക്കലും അവസാനിക്കുന്നതല്ല.”
അങ്ങനെയാണ് ഞങ്ങൾ സ്വർഗത്തെയും നിത്യതയെയും നരകത്തെയും പറ്റി ആദ്യമായി ധ്യാനിച്ചത്. നിത്യതയെന്ന ആശയം ജസീന്തയെ ഏറെ ആവേശഭരിതയാക്കി. കളിക്കിടെ ഒന്നുനിന്ന് അവൾ ചോദിക്കും.
”കേൾക്കൂ, നരകം ഒരിക്കലും ഒരിക്കലും അവസാനിക്കുകയില്ലേ?”
”നരകാഗ്നിയിൽ എരിയുന്നവർ ഒരിക്കലും മരിക്കുകയില്ലേ? അവർ ചാരമായിത്തീരില്ലേ. മറ്റുള്ളവർ ഏറെ പ്രാർത്ഥിച്ചാൽ കർത്താവ് അവരെ അവിടെ നിന്നു പുറത്തുകൊണ്ടിവരില്ലേ? അവൾ ത്യാഗങ്ങൾ ചെയ്താലും ഒരു ഫലവുമില്ലേ. പാവം പാപികൾ. നമുക്ക് അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ത്യാഗങ്ങൾ ചെയ്യുകയും വേണം”
”ആ സ്ത്രീ എത്ര നല്ലവളാണ്. നമ്മെ തീർച്ചയായും സ്വർഗത്തിൽ കൊണ്ടു പോകാമെന്നു വാഗ്ദാനം ചെയ്തല്ലോ”
അവൾ സന്തോഷത്തോടെ പറയും. •

ജോൺ എം. ഹാഫേർട്ട്

 

Leave a Reply

Your email address will not be published. Required fields are marked *