2013-ലെ ക്രിസ്മസ് ദിനം. പോളണ്ടിലെ ലെഗ്‌നിസായിൽ ദിവ്യബലിയർപ്പണം നടക്കുകയാണ്. ദിവ്യകാരുണ്യ സ്വീകരണസമയത്ത് വൈദികന്റെ കൈയിൽനിന്നും ഒരു തിരുവോസ്തി അറിയാതെ താഴെ വീണു. അതു കണ്ടയുടനെ അദ്ദേഹം ഭക്ത്യാദരവുകളോടെ അത് കുനിഞ്ഞെടുത്തു. ഉൾക്കൊള്ളാനാകാത്ത ആ തിരുവോസ്തി സഭയുടെ പാരമ്പര്യമനുസരിച്ച് വെള്ളത്തിലലിയിച്ച് ആരും ചവിട്ടാത്ത ഒരിടത്ത് ഒഴിച്ചുകളയുന്നതിനായി ഒരു പാത്രം വെള്ളത്തിലിട്ടുവച്ചു. അല്പദിവസങ്ങൾ കഴിഞ്ഞു നോക്കിയപ്പോൾ ഓസ്തി അലിയാതിരിക്കുന്നു. മാത്രവുമല്ല, ഉപരിതലത്തിൽ ചുവന്ന പൊട്ടുകളും.
ഈ അതിസ്വാഭാവിക പ്രതിഭാസം സ്ഥലത്തെ മെത്രാനെ വൈദികൻ അറിയിച്ചു. പിന്നീട് തിരുവോസ്തി വെള്ളത്തിൽ നിന്നെടുത്ത് ഒരു കൈത്താനയിൽവച്ച് സൂക്ഷിച്ചു. അതെക്കുറിച്ച് പഠനം നടത്താൻ നിയോഗിക്കപ്പെട്ട കമ്മീഷന്റെ നിർദേശാനുസാരം തിരുവോസ്തിയുടെ സാമ്പിൾ എടുത്ത് പ്രസിദ്ധമായ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരിശോധനയ്ക്കായി അയച്ചു. അവയുടെയെല്ലാം നിഗമനങ്ങൾ ഇങ്ങനെയായിരുന്നു. ഇത് മനുഷ്യന്റെ പേശികളാണ്. ലഭിച്ച തിരുവോസ്തിയുടെ സാമ്പിൾ കുരിശിലേറ്റിയ പേശികളുടെ ഭാഗമാണ്. കടുത്ത വേദന സഹിച്ചതിന്റെ ലക്ഷണങ്ങൾ ഇവ കാണിക്കുന്നു.
ഓരോ പരിശുദ്ധ കുർബാനയിലും തിരുവോസ്തിരൂപനായി ഈശോ വരുന്നുവെന്ന് ആ പരിശോധനാഫലങ്ങൾ വിളിച്ചു പറയുകയായിരുന്നു.