ഒരിക്കൽ വിശുദ്ധ ഫ്രാൻസിസ് അസീസി രോഗബാധിതനായപ്പോൾ ചികിത്സയുടെ ഭാഗമായി കോഴിസൂപ്പ് കുടിക്കുവാൻ ഡോക്ടർ നിർദേശിച്ചു. കോഴിസൂപ്പ് കുടിച്ച് ശരീരത്തിന് ആരോഗ്യവും ഉന്മേഷവും ഉണ്ടായപ്പോൾ തന്റെ സന്യാസനിഷ്ഠയ്ക്കും വ്രതത്തിനും ഭംഗം വന്നതായി വിചാരിച്ചുകൊണ്ട് തന്നെത്തന്നെ എളിമപ്പെടുത്തുവാൻ അദ്ദേഹം തീർച്ചപ്പെടുത്തി.
അതിനാൽ സഹോദരന്മാരോട് ഇപ്രകാരം കല്പിച്ചു: ”എന്റെ സഹോദരന്മാരേ, നിങ്ങൾ എന്റെ ഉടുപ്പ് ഊരിമാറ്റിയതിനുശേഷം കഴുത്തിൽ കയറിട്ട്, തെരുവിൽക്കൂടി വലിച്ചിഴച്ചു നടന്നുകൊണ്ട് ഇപ്രകാരം വിളിച്ചുപറയണം: ഇതാ കൊതിയനായ ഒരു മനുഷ്യൻ; തപസ് ചെയ്യുന്നുവെന്ന് മനുഷ്യരെ ധരിപ്പിക്കുകയും അതേസമയം നിങ്ങളാരും അറിയാതെ നല്ല കോഴിസൂപ്പ് കുടിച്ച് പുഷ്ടി പ്രാപിക്കുകയും ചെയ്യുന്ന ഒരുവനെ കാണുക. ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റക്കാരെ നിർത്തുന്ന കല്ലിന്മേൽ എന്നെ കൊണ്ടുപോയി നിങ്ങൾ നിർത്തുകയും വേണം.” നിവൃത്തിയില്ലാതെ കണ്ണുനീരോടെ ശിഷ്യന്മാർ ആ കല്പന അനുസരിച്ചു.
ഈ രീതിയിലുള്ള പ്രവൃത്തി മുഖേന അദ്ദേഹം എളിമയിൽ ആഴപ്പെടുകയും തന്നെത്തന്നെ താഴ്ത്തിക്കൊണ്ട് ആത്മീയതയുടെ ഉത്തുംഗശൃംഗത്തിലെത്തുകയും ചെയ്തു.