ദൈവപരിപാലനയുടെ മധുരം

പറമ്പിലെ പപ്പായമരത്തില്‍ രണ്ട് പപ്പായകള്‍ കായ്ച്ചുനില്ക്കുന്നതു കണ്ടപ്പോള്‍ ഒന്നുകൊണ്ട് തോരനുണ്ടാക്കാമെന്നും പഴുത്തുനില്ക്കുന്നതു വൈകിട്ട് കഴിക്കാമെന്നും ഭര്‍ത്താവും ഞാനും തീരുമാനിച്ചു. ഭര്‍ത്താവ് ജോലിക്കു പോയി. അടുത്ത് താമസിക്കുന്ന ഒരു പാവപ്പെട്ട സ്ത്രീ വന്നു. അവര്‍ക്ക് കറിവയ്ക്കാന്‍ ഒരു പപ്പായ കൊടുക്കാമോ എന്ന് ചോദിച്ചു. അല്പം ഖേദത്തോടെയാണെങ്കിലും അത് സമ്മതിച്ചു. അവര്‍ പറിച്ചപ്പോള്‍ പഴുത്തുതുടങ്ങിയ പപ്പായയും താഴെ വീണതിനാല്‍ രണ്ടും അവര്‍ കൊണ്ടുപോയി.
വൈകിട്ട് ഭര്‍ത്താവ് വന്നപ്പോള്‍ ഞാനിക്കാര്യം പറഞ്ഞു. ‘ആവശ്യക്കാരെ സഹായിച്ചതല്ലേ, നന്നായി. നമുക്ക് കര്‍ത്താവ് തരും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അല്പനേരം കഴിഞ്ഞപ്പോള്‍ ഒരു സുഹൃത്ത് വീട്ടില്‍ വന്നു. അദ്ദേഹത്തിന്റെ വീട്ടിലുണ്ടായ പച്ചക്കറികളില്‍ അല്പം ഞങ്ങള്‍ക്ക് സമ്മാനിക്കാന്‍ വന്നതാണ്. അദ്ദേഹം തന്ന സഞ്ചിയില്‍ പപ്പായകളുമുണ്ടായിരുന്നു, പച്ചയും പഴുത്തതുമെല്ലാം. ദൈവപരിപാലനയിലുള്ള വിശ്വാസം എത്രയോ മധുരമാണെന്ന് ഞാനോര്‍ത്തുപോയി.

തെരേസ് ബാബു, കൂരാച്ചുണ്ട്, കോഴിക്കോട്

Leave a Reply

Your email address will not be published. Required fields are marked *