അറിയാതെയൊന്നു തൊട്ടപ്പോള്‍…

മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയം വരെയും എനിക്ക് ശരിയായി സംസാരിക്കാന്‍ സാധിക്കില്ലായിരുന്നു. മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് എന്റെ പപ്പയുടെ കൂട്ടുകാരന്റെ കല്യാണത്തില്‍ പങ്കെടുക്കാനായി പോയി. ലത്തീന്‍ കത്തോലിക്കാ ദൈവാലയത്തിലായിരുന്നു വിവാഹം. വിവാഹത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയുടെ സമയത്ത് ഞാന്‍ ദൈവാലയത്തിനകത്ത് ഇരിക്കുകയായിരുന്നു.

അല്പനേരം കഴിഞ്ഞ് എല്ലാവരും വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ പോകുന്ന സമയത്ത് ഒരു സ്ത്രീ വന്ന് എന്നെ എഴുന്നേല്പിച്ചിട്ട് അള്‍ത്താരയിലേക്ക് ചൂണ്ടിക്കാണിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. അത്രയും സമയം അള്‍ത്താരയില്‍ നിന്നിരുന്ന വൈദികനെയല്ല അപ്പോള്‍ ഞാന്‍ കണ്ടത്, ചുവന്ന ഷാള്‍ ധരിച്ച ഒരാളെയാണ്. അയാള്‍ സ്പൂണില്‍ എന്തോ സാധനം കോരി കൊടുക്കുന്നതായി ഞാന്‍ ശ്രദ്ധിച്ചു. ഞാനും അറിയാതെ അവിടെച്ചെന്ന് നിന്നു.

സ്പൂണില്‍ എന്തോ സാധനമെടുത്ത് അദ്ദേഹം എന്റെ നാവിലേക്കും വച്ചു. അപ്പോള്‍ ഒരു തീക്കനല്‍ എന്റെ നാവിലേക്ക് വയ്ക്കുന്നതുപോലെയാണ് എനിക്കനുഭവപ്പെട്ടത്. അത് എന്റെ നാവിനെ മുഴുവന്‍ കത്തിക്കുന്നതുപോലെ തോന്നി. സാവധാനം അതെന്റെ ശരീരത്തിലേക്ക് മുഴുവന്‍ വ്യാപിച്ചു. ശരീരം മുഴുവന്‍ തീയിനുള്ളില്‍ വച്ചതുപോലെ വിയര്‍ത്തൊഴുകി. ആ നിമിഷം മുതല്‍ ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയെന്നതാണ് ആശ്ചര്യം! ഞാന്‍ സംസാരിക്കുന്നതുകേട്ട് മാതാപിതാക്കള്‍പോലും അത്ഭുതസ്തബ്ധരായി. വര്‍ഷങ്ങള്‍ക്കുശേഷവും ആ അനുഭവം എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.

അതായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ പരിശുദ്ധ കുര്‍ബാന അനുഭവം. അന്ന് ഞങ്ങള്‍ അക്രൈസ്തവരായിരുന്നു. പരിശുദ്ധ കുര്‍ബാന എന്താണെന്നോ അക്രൈസ്തവര്‍ അത് സ്വീകരിക്കാന്‍ പാടില്ല എന്നോ അറിയാതെയാണ് അന്ന് അങ്ങനെ സംഭവിച്ചുപോയത്. പക്ഷേ, അറിയാതെ ചെയ്തതാണെങ്കില്‍പ്പോലും ഈശോ എന്നോട് അതിലൂടെ കരുണ കാണിച്ചു. സംസാരശേഷി നല്കി അവിടുന്ന് എന്നെ സൗഖ്യപ്പെടുത്തി.

വര്‍ഷങ്ങളേറെ കഴിഞ്ഞ് യൗവനത്തിലെത്തിയപ്പോള്‍ കത്തോലിക്കാ സഭയില്‍ അംഗങ്ങളാകാന്‍ ഭാഗ്യം ലഭിച്ചു. അതുവഴി പരിശുദ്ധ കുര്‍ബാന സ്വീകരിക്കാനുള്ള അര്‍ഹത നല്കി ഞങ്ങളുടെ കുടുംബത്തോടു മുഴുവന്‍ അവിടുന്ന് കൃപ കാണിച്ചു. ഇടുക്കി സ്വദേശികളായ ഞങ്ങള്‍ ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു.


ജോര്‍ജ് ജോസഫ്,
മാനേജര്‍, ഐപി.എസ്.ആര്‍
സൊല്യൂഷന്‍സ് ലിമിറ്റഡ്, കൊച്ചി

Leave a Reply

Your email address will not be published. Required fields are marked *