ഒരു കൊച്ചുപെണ്‍കുട്ടി എന്റെയടുത്തു വന്ന് പാട്ടു പാടുകയാണ്, ഉപുലേ സനിജോ ന്യാറൂസാസാ
രാരാ ദിദി എനെതോയൂ എമമ
ജോസസുസ ഉജ്ഞാ പ്ര ഏജവിബാ എ
ദാഹോജോ ആ ഒയോ മിനാഹ സെഹസ മ
മമാലൂയോ അറോ കോകോഗ
എഫികൊ തെതെതിതി തീഫിഹെ
യാ പപ യോയോയോ യൂവെ.
അതു കഴിഞ്ഞൊരു ചോദ്യം: ”ഇതെന്താന്നു പറയാമോ?” എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല എന്ന് വ്യക്തമായപ്പോള്‍ അവള്‍ പറഞ്ഞു, ”പഴയ നിയമത്തില്‍ ഉല്‍പത്തി, പുറപ്പാട്, ലേവ്യര്‍, സംഖ്യ, നിയമാവര്‍ത്തനം തുടങ്ങി നാല്പത്തിയാറ് പുസ്തകങ്ങളും പുതിയ നിയമത്തില്‍ മത്തായി, മര്‍ക്കോസ്, ലൂക്കാ, യോഹന്നാന്‍ തുടങ്ങി ഇരുപത്തിയേഴു പുസ്തകങ്ങളും കൂടി ആകെ എഴുപത്തിമൂന്ന് പുസ്തകങ്ങള്‍ ചേര്‍ന്നതാണ് ബൈബിള്‍.” ഇതു പറഞ്ഞ് ദീര്‍ഘശ്വാസം വിട്ടുകൊണ്ട് ഒരു പൊട്ടിച്ചിരിയും. ഞാന്‍ കൈകൊട്ടി ആ മോളെ പ്രോത്സാഹിപ്പിക്കുമ്പോഴും സിസ്റ്റര്‍, സിസ്റ്റര്‍ ഇതെന്താന്നു പറയാമോ? എന്ന ചോദ്യം എന്നില്‍ വല്ലാതെ പ്രതിധ്വനിച്ചുകൊണ്ടിരുന്നു…
ഞാന്‍ അവളെ അടുത്തു വിളിച്ചു ചോദിച്ചു: ”മോള്‍ക്ക് ആരാ ഇത്ര ചെറുപ്പത്തിലേ ഇതെല്ലാം പഠിപ്പിച്ചുതന്നത്?” അവള്‍ പറഞ്ഞു: ”എന്റമ്മ.” ഞാന്‍ അവളുടെ അമ്മയോട് സംസാരിച്ചു. കൃപയുള്ള ഒരു സ്ത്രീ. ആ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്ന ഒമ്പതുമാസവും വചനം വായിക്കുന്നതിലും പഠിക്കുന്നതിലും ശ്രദ്ധിച്ചു. സമ്പൂര്‍ണ ബൈബിള്‍ എടുത്ത് അതിന്റെ ആമുഖഭാഗങ്ങളും പുസ്തകങ്ങളുടെ പേരുകളും പഠിച്ചു. അത് ഹൃദിസ്ഥമാക്കാന്‍ ആ പുസ്തകങ്ങളുടെ ആദ്യ അക്ഷരങ്ങള്‍, കിടക്കുമ്പോള്‍ വയറില്‍ മെല്ലെ മെല്ലെ തടവിക്കൊണ്ട് ഉരുവിട്ടു. അങ്ങനെ ഉറങ്ങുന്ന ആ അമ്മ ഉണരുമ്പോള്‍ത്തന്നെ ഈ പുസ്തകങ്ങളുടെ പേരുകള്‍ ഓര്‍മയില്‍ വിടരും.
കുഞ്ഞ് ജനിച്ചു. കുഞ്ഞിന് പാലുകൊടുക്കുമ്പോഴും ഉറക്കുമ്പോഴും ഈ അക്ഷരങ്ങള്‍ താരാട്ടുപാട്ടായ് രൂപപ്പെട്ടു. കുട്ടി സംസാരിക്കാറായപ്പോള്‍ മുതല്‍ ഈ അമ്മ കുട്ടിയെ വ്യക്തമായി ഇത് പഠിപ്പിച്ചുകൊടുത്തു. അനുദിന ജീവിതത്തില്‍, സാധാരണ സംഭവങ്ങളില്‍, വളര്‍ത്തിയെടുക്കേണ്ട കാര്യമാണ്, നിലനിര്‍ത്തേണ്ട സംഗതിയാണ് വിശുദ്ധി എന്ന യാഥാര്‍ത്ഥ്യമെന്നത് ആ സ്ത്രീയില്‍ ഞാന്‍ കാണുകയായിരുന്നു. ഗര്‍ഭസ്ഥശിശു ഒരമ്മയില്‍നിന്നും ആഹരിക്കുന്നതെല്ലാം ആരോഗ്യമായി, കൃപയായി പരിണമിക്കുന്നു. ജീവിതം സജീവമാകുന്നു. വരും തലമുറ ആരായിത്തീരണം എന്നു തീരുമാനിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ഏറ്റം പറ്റിയ അവസരമാണ് ഗര്‍ഭിണികളായിരിക്കുന്ന കാലം.
മറ്റൊരു സംഭവം ഓര്‍മിക്കുന്നു. ഒരു ദിവസം ഏതാണ്ട് മൂന്നര വയസുള്ള ഒരു ആണ്‍കുട്ടി ധ്യാനശുശ്രൂഷ നടന്നുകൊണ്ടിരിക്കേ ഓടിവന്ന്, ഗാനങ്ങളുടെ താളത്തിനൊപ്പം കൈകൊട്ടിയും ആടിയും പാടിയും ദൈവത്തെ സ്തുതിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവന്റെ അമ്മ മധ്യസ്ഥ പ്രാര്‍ത്ഥനാചാപ്പലില്‍നിന്നും അവനെ തേടി ഇറങ്ങിവന്നു. ഞാന്‍ അവരോടു സംസാരിച്ചു. അവള്‍ ആ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ ഒഴിവുസമയം മുഴുവന്‍ ശാലോം, ഗുഡ്‌നെസ് തുടങ്ങിയ ടി.വി ചാനലുകള്‍ കാണുന്നതില്‍ ശ്രദ്ധിച്ചു. വീട്ടുജോലികള്‍ ചെയ്യുമ്പോഴും ടി.വി ഓണാക്കി വച്ചിരുന്നു. ഇടവക ദൈവാലയത്തിലെ ആരാധനകളിലും യൂണിറ്റ് പ്രാര്‍ത്ഥനകളിലും സജീവമായി പങ്കെടുത്തു.
ധ്യാനഹാളില്‍ ഓര്‍ഗണ്‍വച്ച് പാടി സ്തുതിക്കുന്നത്, മധ്യസ്ഥപ്രാര്‍ത്ഥനാ ചാപ്പലില്‍ ഇരിക്കുന്ന കുഞ്ഞിന് മനസിലാകും. അവന്‍ ശാഠ്യം പിടിക്കും- പാട്ട് ആരാധനയ്ക്ക് പോകാം മമ്മിയെന്ന്. ആ കുഞ്ഞിനെ ആ അമ്മ ദൈവവചനങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ഞാന്‍ പറഞ്ഞു, നമുക്ക് മൈക്കിലൂടെ കുഞ്ഞ് പഠിച്ച വചനങ്ങള്‍ പറയിപ്പിച്ചാലോ? അതുകേട്ട ആ അമ്മ പറയുകയാണ്, ”ഇന്ന് ഞാന്‍ മധ്യസ്ഥപ്രാര്‍ത്ഥനയില്‍ ആ നിയോഗംകൂടി വച്ച് പ്രാര്‍ത്ഥിക്കുകയാണ് സിസ്റ്ററേ…”
കുട്ടി വചനം പഠിച്ച് പ്രഘോഷിക്കാന്‍ ആഗ്രഹിച്ച് പ്രാര്‍ത്ഥിക്കുന്ന അമ്മമാര്‍ സഭയുടെ സുവിശേഷവല്ക്കരണത്തില്‍ സജീവ പങ്കാളികളല്ലേ? മുഴുവന്‍ സമയ പ്രവര്‍ത്തകരല്ലേ? പലപ്പോഴും നമുക്ക് ദൈവവേലക്ക് എന്തെന്തു തടസങ്ങളാണ്. എന്നാല്‍ ഇത്തരം അമ്മമാര്‍ നമ്മോടു പറയുന്നത് എന്താണ്? സദാ സുവിശേഷം സവിശേഷമായി പ്രഘോഷിക്കാം എന്നല്ലേ. ”ഞാന്‍ സ്വമനസാ ഇതു ചെയ്യുന്നെങ്കില്‍ എനിക്ക് പ്രതിഫലമുണ്ട്” (1 കോറിന്തോസ് 9:17). അപ്പസ്‌തോലനോടൊപ്പം ഈ അമ്മമാരും ഇങ്ങനെയൊക്കെ വിശ്വസിച്ച് ജീവിക്കുന്നവരാണെന്ന് നമുക്ക് നിസംശയം ഉറപ്പിക്കാം.
മക്കള്‍ ഈശോയെപ്പോലെ വളരാന്‍, അമ്മമാര്‍ക്ക് അവരെ പരിശുദ്ധ അമ്മയെപ്പോലെ വളര്‍ത്താന്‍ സാധിക്കട്ടെ. യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നു വന്നു എന്ന ലൂക്കാ 2:52 വചനം നമ്മുടെ മക്കള്‍ക്ക് അഭിഷേകവചനമായി ഭവിക്കാന്‍, എല്ലാ അമ്മമാരിലും ലൂക്കാ 1:38 നിറവേറണം: ”നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ. ഇതാ, കര്‍ത്താവിന്റെ ദാസി!” നമ്മുടെ മക്കളില്‍ ഈശോയെയും അമ്മമാരില്‍ പരിശുദ്ധ അമ്മയെയും അപ്പന്മാരില്‍ വിശുദ്ധ യൗസേപ്പിനെയുമൊക്കെ ലോകത്തിന് കാണാന്‍ കഴിയുന്ന ആത്മീയത ശക്തിപ്പെടട്ടെ! കുടുംബങ്ങള്‍ തിരുക്കുടുംബങ്ങളാകട്ടെ, ആമ്മേന്‍.
സിസ്റ്റര്‍ മേരി മാത്യു എം.എസ്.എം.ഐ