ജീവിതം ആസ്വാദ്യമാക്കാന്‍ വഴിയുണ്ട് !

ഞാനൊരു സ്വപ്‌നം കണ്ടു. ഞാനും ഈശോയും കടല്‍ത്തീരത്ത് നില്‍ക്കുകയാണ്. അപ്പോള്‍ യേശു പറഞ്ഞു, ”ഞാന്‍ ഈ കടലിന്റെ മറുകരയില്‍ നിന്നെ കാത്തു നില്‍ക്കും. നീ തനിയെ ഈ വഞ്ചിയില്‍ കയറി മറുകരക്ക് എത്തണം.”  ഞാന്‍ പറഞ്ഞു, ”എനിക്ക് പേടിയാണ്. എത്രയോ വലിയ തിരകളാണുള്ളത്.”
യേശു പറഞ്ഞു, ”നീ പേടിക്കേണ്ട. ഇതു നിന്നെ മുക്കികളയുകയില്ല.

ഈ വഞ്ചിയില്‍ കയറിയിരിക്കുക. വഞ്ചി നിന്നെ സുരക്ഷിതമായി മറുകരയ്‌ക്കെത്തിച്ചു കൊള്ളും.” ഇത് പറഞ്ഞ് യേശു അപ്രത്യക്ഷനായി. ഞാനും വഞ്ചിയും ആര്‍ത്തിരമ്പുന്ന കടലും മാത്രമായി. ഞാന്‍ മനസ്സില്ലാ മനസ്സോടെ, പേടിയോടെ, ഈശോയേ രക്ഷിക്കണേ എന്ന് വിളിച്ച് പ്രാര്‍ത്ഥിച്ച് വഞ്ചിയില്‍ കയറിയിരുന്നു. വഞ്ചി മുന്നോട്ടുനീങ്ങി.

അപ്പോഴാണ് ഒരു വലിയ തിര വരുന്നത് കണ്ടത്. ഈശോയേ രക്ഷിക്കണേ എന്ന് നിലവിളിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അപ്പോള്‍ ആ തിരയുടെ മുകളില്‍കൂടി വഞ്ചി പോയി. അതു പോയല്ലോ എന്ന് ആശ്വസിച്ചപ്പോള്‍ അതാ വരുന്നു അടുത്ത തിര. അങ്ങനെ ഓരോ തിര വരുമ്പോഴും ഞാന്‍ നിലവിളിക്കും. വഞ്ചി ഒന്ന് ആടിയുലയുമെങ്കിലും ആ തിരയുടെ മുകളില്‍കൂടി മുന്നോട്ടു പോയിക്കൊണ്ടിരുന്നു. അവസാനം വഞ്ചി മറുകരയ്‌ക്കെത്തി.

യേശു നോക്കിനില്‍ക്കുകയാണ്. യേശു ചോദിച്ചു, ”എങ്ങനെയുണ്ടായിരുന്നു യാത്ര?” ഞാന്‍ പറഞ്ഞു, ”എനിക്കിഷ്ടപ്പെട്ടില്ല, ഞാന്‍ പേടിച്ചാണ് ഇരുന്നത്.” യേശു ചോദിച്ചു, ”ഈ യാത്ര നീ ആസ്വദിച്ചില്ലേ? ഈ യാത്രയില്‍ നീ എന്നെ സ്‌നേഹിച്ചോ?” ഞാന്‍ പറഞ്ഞു, ”ഇല്ല. എന്റെ മനസ്സുനിറയെ ഭയവും ഉത്കണ്ഠയും ആയിരുന്നു.”
യേശു പറഞ്ഞു, ”സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്‌നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല (ഏശയ്യാ 43 : 2) നീ ദൈവപരിപാലനയില്‍ വിശ്വസിക്കുക. ഒരവസരംകൂടി തരുന്നു. ഒരു പ്രാവശ്യംകൂടി ഇതുപോലെ വരണം. ഞാന്‍ ഇവിടെത്തന്നെ കാണും, ഭയപ്പെടേണ്ട.”

ഇപ്പോള്‍ പിന്നെയും ഞാന്‍ പഴയ സ്ഥാനത്തായി. ഞാനും വഞ്ചിയും ആര്‍ത്തിരമ്പുന്ന കടലും. എനിക്ക് ആദ്യം കുറച്ച് ഇഷ്ടക്കേടും ഭയവും മനസ്സില്‍ തോന്നിയെങ്കിലും ‘ഈശോയേ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു’ എന്ന് സുകൃതജപം ചൊല്ലി വഞ്ചിയില്‍ കയറി യാത്ര ആരംഭിച്ചു. ഓരോ വലിയ തിര വരുമ്പോഴും ആ തിരയെ നോക്കി ഞാന്‍ പറയാന്‍ തുടങ്ങി. ”പിതാവേ ഞാന്‍ അങ്ങയുടെ സ്‌നേഹത്തില്‍ വിശ്വസിക്കുന്നു.

തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം അങ്ങ് എന്നെ അത്രമാത്രം സ്‌നേഹിക്കുന്നുണ്ടന്ന് എനിക്കറിയാം. ഞാന്‍ അങ്ങയുടെ കരുണയില്‍ ശരണപ്പെടുന്നു. ഞാന്‍ അങ്ങയുടെ മകളാണ്. അങ്ങയുടെ നന്മയില്‍ ഞാന്‍ പ്രത്യാശിക്കുന്നു. അതായത് അങ്ങ് എനിക്ക് നല്ലതുമാത്രമേ ചെയ്യുകയുള്ളൂ. അങ്ങയുടെ പരിപാലനയില്‍ ഞാന്‍ വിശ്വസിക്കുന്നു. ഐ ലവ് യു ആബാ.”

പതിയെപ്പതിയെ എന്റെ ഉള്ളിലെ ഭയവും ഉത്കണ്ഠയും മാറിപ്പോയി. ഉള്ളില്‍ സ്‌നേഹവും സന്തോഷവും സമാധാനവും നിറയാന്‍ തുടങ്ങി. എനിക്ക് ചുറ്റിലുമുള്ള മനോഹരമായ കടല്‍, കടലിന്റെ മുകളില്‍കൂടി പറക്കുന്ന പക്ഷികള്‍, കടല്‍മത്സ്യങ്ങള്‍, വളരെ മനോഹരമായ ആകാശം…. അങ്ങനെ യാത്ര വളരെ ആസ്വാദ്യമായി എനിക്ക് തോന്നി. അവസാനം വഞ്ചി മറുകരയിലെത്തി.

യേശു ചോദിച്ചു, ”എങ്ങനെയുണ്ടായിരുന്നു യാത്ര?”  ഞാന്‍ പറഞ്ഞു, ”ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, ഐ ലവ് യു ജീസസ്.” എന്റെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് ഈ സംഭവം. എനിക്ക് പൊതുവേ ഭയവും ഉത്കണ്ഠയും കൂടുതലാണ്. പെട്ടെന്ന് സങ്കടവും വരുമായിരുന്നു. എന്നാല്‍ ഞാന്‍ ജീവിതം ആസ്വദിക്കാന്‍ തുടങ്ങിയത് ദൈവത്തെ സ്‌നേഹിക്കാന്‍ തുടങ്ങിയപ്പോഴാണ്.

ദൈവം എന്റെ പിതാവാണ്. അവിടുന്ന് എപ്പോഴും എന്നോടുകൂടെയുണ്ട്. ദൈവം കരുണയാണ്. എന്റെ ഏത് അവസ്ഥയിലും അവിടുന്ന് എന്നെ സ്‌നേഹിക്കുന്നുണ്ട്. എന്നെ ഉപേക്ഷിക്കില്ല. മാത്രമല്ല അവിടുന്ന് എന്നെ പരിപാലിക്കുകയും ചെയ്യുന്നു. ദൈവം നന്മയാണ്. എനിക്ക് നല്ലതുമാത്രമേ അവിടുന്ന് ചെയ്യുകയുള്ളൂ. ഈ ഒരു വിശ്വാസം ഏത് ജീവിത പ്രതിസന്ധികളെയും അതിജീവിക്കാന്‍ എനിക്ക് ശക്തി നല്‍കി.

വിടുതലിന്റെ താക്കോലാണ് വിശ്വാസം. ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന ഈ വിശ്വാസം പ്രഖ്യാപിച്ചുകൊണ്ട് നമ്മുടെ ജീവിതത്തില്‍, ‘സാത്താന്‍ കൊണ്ടുവരുന്ന മലകളേ, ഇവിടെനിന്ന് മാറി കടലില്‍ച്ചെന്ന് വീഴുക’ എന്നു പറഞ്ഞാല്‍ അത് സംഭവിക്കും.

പ്രാര്‍ത്ഥന
പിതാവേ, ഞാന്‍ അങ്ങയുടെ സ്‌നേഹത്തില്‍ വിശ്വസിക്കുന്നു. അങ്ങയുടെ കരുണയില്‍ ശരണപ്പെടുന്നു. അങ്ങയുടെ നന്മയില്‍ ഞാന്‍ പ്രത്യാശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *