ഭൂമിയിലെ രാജാക്കന്മാരില്‍ ഒന്നാമന്മാരില്‍ ഒന്നാമനായിരുന്നു സോളമന്‍! ഒരു കാര്യത്തില്‍ മാത്രമല്ല എല്ലാ കാര്യത്തിലും സോളമന്‍ അദ്വിതീയനായിരുന്നു. ദൈവം ഒരുനാള്‍ സോളമന് തന്നെത്തന്നെ പ്രത്യക്ഷപ്പെടുത്തി. അവിടുന്ന് സോളമനോട് അരുളിച്ചെയ്തു: ”നിനക്ക് എന്തുവേണമെന്ന് പറഞ്ഞുകൊള്ളുക.” സോളമന്‍ വളരെ വിനീതനായി ദൈവത്തോട് ഇപ്രകാരം പറഞ്ഞു: ”നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ (ഇസ്രായേല്‍) ഭരിക്കാന്‍ പോരുന്ന വിവേകം ഈ ദാസന് നല്കിയാലും” (1 രാജാക്കന്‍മാര്‍ 3:9). ഈ മറുപടി കേട്ട് കര്‍ത്താവ് അതീവ സന്തുഷ്ടനായി.
”അവിടുന്ന് അവനോട് അരുളിച്ചെയ്തു: ”നീ ദീര്‍ഘായുസോ സമ്പത്തോ ശത്രുസംഹാരമോ ആവശ്യപ്പെടാതെ നീതിനിര്‍വഹണത്തിനുവേണ്ട വിവേകം മാത്രമാണ് ആവശ്യപ്പെട്ടത്. നിന്റെ അപേക്ഷ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ജ്ഞാനവും വിവേകവും ഞാന്‍ നിനക്ക് തരുന്നു. ഇക്കാര്യത്തില്‍ നിനക്ക് തുല്യനായി ആരും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. മാത്രമല്ല നീ ചോദിക്കാത്തതുകൂടി ഞാന്‍ നിനക്ക് നല്കുന്നു. നിന്റെ ജീവിതകാലം മുഴുവന്‍ സമ്പത്തും മഹത്വവും മറ്റൊരു രാജാവിനും ഇല്ലാത്തവിധം നിനക്ക് ഉണ്ടായിരിക്കും. നിന്റെ പിതാവായ ദാവീദിനെപ്പോലെ എന്റെ നിയമങ്ങളും കല്പനകളും പാലിക്കുകയും എന്റെ മാര്‍ഗത്തില്‍ ചരിക്കുകയും ചെയ്താല്‍ നിനക്ക് ഞാന്‍ ദീര്‍ഘായുസു നല്കും” (1 രാജാക്കന്‍മാര്‍ 3:11-14).
ദൈവം സോളമന്‍ രാജാവിന് മറ്റൊരു മഹത്തായ അനുഗ്രഹംകൂടി കൊടുത്തു. മറ്റൊന്നുമല്ല, ജറുസലെമില്‍ കര്‍ത്താവിന് വസിക്കാന്‍ ഒരു ആലയം പണി കഴിപ്പിക്കാനുള്ള അനുഗ്രഹമാണത്. അവനത് വിജയകരമായി പൂര്‍ത്തീകരിച്ചു. സോളമന്റെ കീര്‍ത്തി ലോകമെങ്ങും വ്യാപിച്ചു. ദൈവത്തോടുകൂടി അവിടുത്തെ കല്പനകള്‍ അനുസരിച്ച് ജീവിച്ച കാലമത്രയും സോളമന്‍ മഹത്വപൂര്‍ണനായ ഒരു രാജാവായിരുന്നു. ആ കാലഘട്ടം ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും ഐശ്വര്യപൂര്‍ണമായ കാലഘട്ടവുമായിരുന്നു.
സ്ത്രീഗമനം വരുത്തിയ വിന
എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അവന് ദൈവം ഉദാരമായി കൊടുത്ത അവന്റെ മഹത്വവും കീര്‍ത്തിയും അവനെ മറ്റൊരു തിന്മയിലേക്ക് നയിച്ചു. അവന്‍ കര്‍ത്താവിനോട് അവിശ്വസ്തത പുലര്‍ത്തിക്കൊണ്ട് അനേകം വിദേശ വനിതകളെ പ്രേമിക്കുകയും അവരെ ഭാര്യമാരായി സ്വീകരിക്കുകയും ചെയ്തു. ഫറവോയുടെ മകളെയും മൊവാബ്യര്‍, അമ്മോന്യര്‍, ഏദോമ്യര്‍, സിദോന്യര്‍, ഹിത്യര്‍ എന്നിങ്ങനെ അന്യവംശങ്ങളില്‍പെട്ടവരും അന്യദേവന്മാരെ സേവിക്കുന്നവരും കടുത്ത വിഗ്രഹാരാധന നടത്തുന്നവരും ആയവരെയും സോളമന്‍ ഭാര്യമാരായി സ്വീകരിച്ചു.
നിങ്ങള്‍ അവരുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടരുത്. അവര്‍ നിങ്ങളുമായും! അവര്‍ നിങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ ദേവന്മാരിലേക്ക് വശീകരിച്ചുകളയും (1 രാജാക്കന്‍മാര്‍ 11:1-2) എന്ന് അവരെക്കുറിച്ച് കര്‍ത്താവ് മുന്‍കൂട്ടി ഇസ്രായേലിന് കല്പന നല്കിയിരുന്നു. പക്ഷേ സോളമനാകട്ടെ അവരെ ഗാഢമായി പ്രേമിച്ചു എന്ന് എഴുതപ്പെട്ടിരിക്കുന്നു.
അവന് രാജ്ഞീസ്ഥാനമുള്ള എഴുന്നൂറ് ഭാര്യമാരും മുന്നൂറ് ഉപനാരികളും ഉണ്ടായിരുന്നുവത്രേ!ഇസ്രായേല്‍മക്കള്‍ തെറ്റു ചെയ്താല്‍ അവരെ തങ്ങളുടെ ഹീനമാര്‍ഗത്തില്‍നിന്നും പിന്തിരിപ്പിച്ച് വീണ്ടും ദൈവത്തിന് പ്രതിഷ്ഠിക്കേണ്ടവനായിരുന്നു അഭിഷിക്തനായ സോളമന്‍. ദൈവത്തിന്റെ അഭിഷിക്തനായ അവന്‍ തന്നെ സ്വന്തം ജീവിതത്തില്‍ തെറ്റു ചെയ്തുകൊണ്ട് തന്റെ ജനമായ ഇസ്രായേലിന് ദുര്‍മാതൃക നല്കി.
സോളമന്റെ അധഃപതനം അതിദയനീയമായിരുന്നു. സ്ത്രീപ്രീതി ആഗ്രഹിച്ച് അവന്‍ അന്യദേവന്മാരെ ആരാധിക്കുവാനും അവരുടെ വിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ കുമ്പിടുവാനും തുടങ്ങി. ”സോളമന്‍ സീദോന്യരുടെ ദേവിയായ അസ്താര്‍ത്തയെയും അമോന്യരുടെ മ്ലേച്ഛവിഗ്രഹമായ മില്‍ക്കോമിനെയും ആരാധിച്ചു…. അവന്‍ ജറുസലേമിന് കിഴക്കുള്ള മലയില്‍ മൊവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോഷിനും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മൊളേക്കിനും പൂജാഗിരികള്‍ നിര്‍മിച്ചു. തങ്ങളുടെ ദേവന്മാര്‍ക്ക് ധൂപാര്‍ച്ചന നടത്തുകയും ബലി സമര്‍പ്പിക്കുകയും ചെയ്തിരുന്ന എല്ലാ വിജാതീയ ഭാര്യമാര്‍ക്കുംവേണ്ടി അവന്‍ അങ്ങനെ ചെയ്തു” (1 രാജാക്കന്‍മാര്‍ 11:5,7).
ദൈവം രണ്ടുവട്ടം സോളമന് പ്രത്യക്ഷപ്പെട്ട് അന്യദേവന്മാരെ ആരാധിക്കരുതെന്ന് ശാസന കൊടുത്തിട്ടും സോളമന്‍ വകവച്ചില്ല. അതിനാല്‍ ദൈവം അത്യധികമായി കോപിക്കുകയും അവന്റെ രാജത്വം അവനില്‍നിന്ന് വേര്‍പെടുത്തി അവന്റെ ദാസന് നല്കുകയും ചെയ്തു. നോക്കണേ, മഹത്വപൂര്‍ണനായ ഒരു മനുഷ്യന്റെ ജീവിതത്തില്‍ സ്ത്രീഗമനം വരുത്തിവച്ച വിന! ”അസന്മാര്‍ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗഭോഗികളും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല” (1 കോറിന്തോസ് 6:10).
അനുഭവം നല്കുന്ന പാഠം
സോളമന്‍ ദൈവത്തിന്റെ കൃപ നിറഞ്ഞ അഭിഷിക്തനായിരുന്നു, അഭിഷിക്തനായ രാജാവ്. എന്നിട്ടും സ്ത്രീഗമനം അവനെ ഹീനമായ അവസ്ഥയിലേക്ക് അധഃപതിപ്പിച്ചു. കാരണം ദൈവത്തോടുള്ള സ്‌നേഹത്തെക്കാള്‍ വളരെ വലുതായിരുന്നു അവന് പരസ്ത്രീകളോടുള്ള സ്‌നേഹം. ആ സ്‌നേഹവും സംസര്‍ഗവും അവനിലെ ദൈവകൃപയെ ചോര്‍ത്തിക്കളഞ്ഞു.
നാമും ഒരുപക്ഷേ വലിയ ദൈവകൃപയില്‍ വ്യാപരിച്ചുകൊണ്ടിരുന്നവരും ഇപ്പോള്‍ അങ്ങനെ വ്യാപരിക്കുന്നവരുമൊക്കെ ആയിരിക്കാം. ”എന്നാല്‍ നില്ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളട്ടെ” (1 കോറിന്തോസ് 10:12) എന്ന കര്‍ത്താവ് നല്കുന്ന മുന്നറിയിപ്പിന് നമുക്ക് ചെവികൊടുക്കാം. കാരണം സാന്മാര്‍ഗിക കാര്യങ്ങളില്‍ സംഭവിക്കുന്ന അധഃപതനം നമ്മിലെ ദൈവകൃപയെ ചോര്‍ത്തിക്കളയും. പുരുഷന്മാരുടെ കാര്യത്തില്‍ മാത്രമല്ല സ്ത്രീകളുടെ കാര്യത്തിലും അങ്ങനെതന്നെ.
പലരും (സ്ത്രീകളും പുരുഷന്മാരും) കൃപയില്‍നിന്നും വീണുപോകാനുള്ള ഒരു കാരണം സാന്മാര്‍ഗിക കാര്യങ്ങളില്‍ സംഭവിച്ച ശ്രദ്ധക്കുറവും സോളമന്റെ കാര്യത്തിലെന്നതുപോലെ പലവട്ടം ദൈവം താക്കീതു ചെയ്തിട്ടും തിരുത്തുവാനുള്ള താല്പര്യമില്ലായ്മയും മനസുകേടും ഒക്കെയാണ്. ഇത് സോളമന്റേതുപോലുള്ള ഹീനമായ പരിത്യക്താവസ്ഥയിലേക്ക് നമ്മെ എത്തിക്കുകയും ചെയ്യും.
”കൂടെക്കൂടെ പെയ്യുന്ന മഴവെള്ളം കുടിക്കുകയും ആര്‍ക്കുവേണ്ടി കൃഷി ചെയ്യപ്പെടുന്നുവോ അവരുടെ പ്രയോജനത്തിനായി സസ്യങ്ങളെ മുളപ്പിക്കുകയും ചെയ്യുന്ന ഭൂമി ദൈവത്തില്‍നിന്നും അനുഗ്രഹം പ്രാപിക്കുന്നു. ഞെരിഞ്ഞിലുകളും മുള്ളുകളുമാണ് പുറപ്പെടുവിക്കുന്നതെങ്കിലോ അത് പരിത്യക്തമാണ്. അതിന്മേല്‍ ശാപം ആസന്നവുമാണ്. ദഹിപ്പിക്കപ്പെടുക എന്നതായിരിക്കും അതിന്റെ അവസാനം” (ഹെബ്രായര്‍ 6:7-8).
തിരുത്തലുകളെ അവഗണിച്ചാല്‍
സോളമനെ തിരുത്തുവാന്‍ രണ്ടുവട്ടം ദൈവമവന് നേരിട്ട് പ്രത്യക്ഷപ്പെട്ട് താക്കീതു ചെയ്തു. എന്നിട്ടുമവന്‍ തിരുത്തിയില്ല. നമ്മെ ദൈവം തിരുത്തുന്നത് നേരിട്ട് പ്രത്യക്ഷപ്പെട്ട് ആയിരിക്കണമെന്നില്ല. മേലധികാരികളിലൂടെയോ ഒരു കൗണ്‍സിലറിലൂടെയോ ഒരു ധ്യാനത്തിലൂടെയോ ദൈവവചനശ്രവണത്തിലൂടെയോ ഒക്കെയാകാം. അതുമല്ലെങ്കില്‍ നമ്മുടെ ജീവിതപങ്കാളിയിലൂടെയോ സഹപ്രവര്‍ത്തകരിലൂടെയോ അയല്‍ക്കാരിലൂടെയോ നമ്മുടെ സഹോദരങ്ങളിലൂടെയോ ഒക്കെ ദൈവത്തിന്റെ സ്വരവും തിരുത്തലും നമ്മെ തേടിവരാം.
അതല്ലെങ്കില്‍ നമ്മുടെ മനഃസാക്ഷിതന്നെ പലവട്ടം നമ്മുടെ പ്രവൃത്തികള്‍ക്ക് നേരെ വിരല്‍ചൂണ്ടുന്ന ദൈവത്തിന്റെ ചൂണ്ടുപലകയായിട്ടുണ്ടാകാം. പള്ളിയില്‍ ഒരു കുമ്പസാരക്കൂടും കുമ്പസാരിപ്പിക്കുവാന്‍ ഒരു അച്ചനും ഉള്ളതുകൊണ്ട് ഇതൊന്നും അത്ര കാര്യമാക്കാനില്ല എന്നതായിരിക്കും ഒരുപക്ഷേ നമ്മളറിയാതെതന്നെ നാം സ്വീകരിച്ചിരിക്കുന്ന മാനസികാവസ്ഥ. അങ്ങനെയെങ്കില്‍ ”പാപം ആവര്‍ത്തിക്കരുത്. ആദ്യത്തേതുപോലും ശിക്ഷിക്കപ്പെടാതിരിക്കുകയില്ല” (പ്രഭാഷകന്‍ 7:8) എന്ന തിരുവചനം നമുക്ക് നല്കുന്ന മുന്നറിയിപ്പെങ്കിലും അവഗണിക്കാതിരിക്കുക.
തെറ്റായ അറ്റാച്ച്‌മെന്റുകള്‍
സോളമന് വിദേശ വനിതകളോട് തോന്നിയ കലശലായ പ്രേമമാണ് സോളമന്റെ അധഃപതനത്തിന്റെ തുടക്കം. നമ്മുടെയൊക്കെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ദൈവഹിതത്തിന് നിരക്കാത്തതായ ചില അറ്റാച്ച്‌മെന്റുകളായിരിക്കാം ഇന്നത്തെ നമ്മുടെ ദൈവവവഴി വിട്ടുള്ള ജീവിതത്തിന്റെ തുടക്കം. പുരുഷനും സ്ത്രീയും തമ്മിലും പുരുഷനും പുരുഷനും തമ്മിലും സ്ത്രീയും സ്ത്രീയും തമ്മിലുമൊക്കെ ഇന്നത്തെ കാലത്ത് ഈ വഴിവിട്ട അറ്റാച്ച്‌മെന്റുകള്‍ ഉണ്ടാകാറുണ്ട്.
എന്നാല്‍ ഇതൊക്കെ ഇന്നത്തെ കാലത്ത് വളരെ സ്വാഭാവികം, അതില്‍ വലിയ കാര്യമൊന്നുമില്ല എന്നുള്ള രൂപേണ നമ്മള്‍ അതിനെ മനസില്‍ സൂക്ഷിച്ചു സ്‌നേഹിക്കുകയും അതില്‍നിന്നൊഴിവാകാന്‍ ശ്രമിക്കാതിരിക്കുകയും അതിനെ തേനൂട്ടി വളര്‍ത്തുകയുമൊക്കെ ചെയ്ത് മുന്നോട്ട് പോയാല്‍ ആ സ്‌നേഹം നമ്മെ സാവധാനത്തില്‍ സോളമന് സംഭവിച്ച ദുരന്തത്തിലേക്ക് വലിച്ചിഴച്ചുവെന്നിരിക്കും. തിരുവചനങ്ങള്‍ നമ്മോടാവശ്യപ്പെടുന്നു, ”സാത്താന് നിങ്ങള്‍ അവസരം കൊടുക്കരുത്” (എഫേസോസ് 4:27). അതു നിങ്ങളിലെ ദൈവകൃപയെ ചോര്‍ത്തിക്കളയും.
പെണ്ണൊരുമ്പെട്ടാല്‍…!!
ഇസ്രായേല്‍ ജനത്തെ ഫിലിസ്ത്യരുടെ ആധിപത്യത്തില്‍നിന്നും മോചിപ്പിക്കുവാന്‍വേണ്ടി ജനിക്കുംമുമ്പേ ദൈവത്താല്‍ അഭിഷിക്തനായിത്തീര്‍ന്നവനായിരുന്നു ന്യായാധിപനായ സാംസണ്‍. അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിനുമുമ്പേ മുന്നമേ കൂട്ടി തിരഞ്ഞെടുക്കപ്പെട്ടവന്‍! യുദ്ധവീരനും നാസീര്‍വ്രതക്കാരനുമായ സാംസണ്‍ ദൈവാത്മാവിന്റെ സഹായത്താല്‍ ഫിലിസ്ത്യരെ തോല്പിച്ചു തോല്പിച്ച് മുന്നേറിക്കൊണ്ടിരുന്നപ്പോഴാണ് അവന്‍ സ്‌നേഹിച്ചിരുന്ന ദലീല എന്ന സ്ത്രീയെ ഫിലിസ്ത്യര്‍ തങ്ങളുടെ തുറുപ്പുചീട്ടായി കളത്തിലിറക്കുന്നത്. സാംസണ്‍ ദലീലയെ ആഴത്തില്‍ സ്‌നേഹിച്ചിരുന്നു.
ദലീല സാംസണോട് വളരെ അടുത്തു പെരുമാറി മൂന്നുവട്ടം അവന്റെ ശക്തിയുടെ രഹസ്യം ചോര്‍ത്തിയെടുക്കുവാന്‍ ശ്രമിച്ചു. പക്ഷേ ഓരോ വട്ടവും സാംസണ്‍ തെറ്റായ വിവരങ്ങള്‍ നല്കി തന്റെ ശക്തിയുടെ രഹസ്യം അവളില്‍നിന്നും മറച്ചുവച്ചു. അങ്ങനെ മൂന്നുവട്ടവും ഫിലിസ്ത്യനേതാക്കള്‍ പരാജയപ്പെട്ടു. പക്ഷേ ദലീല വഞ്ചകിയാണെന്ന് തിരിച്ചറിഞ്ഞിട്ടും ദലീലയോടുള്ള സ്‌നേഹബന്ധം വിട്ടൊഴിയാന്‍ സാംസണ്‍ തയാറാകുന്നില്ല എന്നതാണ് അതിശയകരമായ ഒരു സത്യം.
മാത്രമല്ല നാലാം പ്രാവശ്യം അവള്‍ പുതിയ അടവുകളുപയോഗിച്ചപ്പോള്‍ അവന്റെ ശക്തിയുടെ രഹസ്യം പറഞ്ഞുകൊടുക്കുന്നു. അവള്‍ക്ക് തന്നോടുള്ള സ്‌നേഹം നഷ്ടമാകാതിരിക്കാന്‍വേണ്ടിയാണ് ആ രഹസ്യം അവള്‍ക്ക് അവന്‍ പറഞ്ഞുകൊടുക്കുന്നത്. കാരണം അവന് ദലീലയോടുള്ള സ്‌നേഹബന്ധവും അതിലൂടെ കിട്ടുന്ന ജഡികസുഖങ്ങളും ഉപേക്ഷിക്കുക എന്നത് അത്രമേല്‍ അസാധ്യമായിരുന്നു.
ദലീല തന്ത്രപൂര്‍വം അവനെ മടിയില്‍ കിടത്തി ഉറക്കി. അവന്‍ ഗാഢനിദ്രയിലായിരിക്കുമ്പോള്‍ ഫിലിസ്ത്യനേതാക്കള്‍ വന്ന് അവന്റെ തല ക്ഷൗരം ചെയ്തു. അപ്പോള്‍ കര്‍ത്താവിന്റെ ആത്മാവ് അവനെ വിട്ടുപോയി…! കൃപ ചോര്‍ന്നവനായി അവന്‍ അധഃപതിച്ചു. ഫിലിസ്ത്യര്‍ അവനെ പിടിച്ച് ബന്ധിച്ച് രണ്ടു കണ്ണുകളും ചൂഴ്‌ന്നെടുത്തു. അവനെ കാരാഗൃഹത്തിലടച്ചു. മാവു കുഴയ്ക്കുന്ന ജോലിയിലേര്‍പ്പെടുത്തി. അപ്പോഴാണ് സാംസണ് സുബോധമുണ്ടായത്. അവന്‍ പശ്ചാത്തപിച്ച് കര്‍ത്താവിനോട് മാപ്പു ചോദിച്ചു. ഒരിക്കല്‍ക്കൂടി തന്നെ ശക്തിപ്പെടുത്തണമേയെന്ന് പ്രാര്‍ത്ഥിച്ചു.
ദൈവം പ്രാര്‍ത്ഥന കേട്ടു. താന്‍ ജീവിച്ചിരുന്നപ്പോള്‍ കൊന്നതിനെക്കാള്‍ കൂടുതല്‍ ആളുകളെ തന്റെ മരണസമയത്ത് കൊന്നുകൊണ്ടാണ് സാംസണ്‍ മരിക്കുന്നത്. സോളമനില്‍നിന്നും സാംസണ് ഒരു വ്യത്യാസമുണ്ട്. അവന്‍ തെറ്റു തിരിച്ചറിഞ്ഞ് പശ്ചാത്തപിച്ചു. അവന്റെ പശ്ചാത്താപം സ്വീകരിച്ച ദൈവം അവനെ വീണ്ടും അനുഗ്രഹിച്ചു.
കൃപചോരലിന്റെ വഴിയിലൂടെയാണോ നമ്മളും സഞ്ചരിക്കുന്നത്? പലവട്ടം പലരിലൂടെ ദൈവം മുന്നറിയിപ്പ് തന്നിട്ടും താക്കീതു ചെയ്തിട്ടും ഉപേക്ഷിക്കാനാവാത്ത വഴിതെറ്റിയ സ്‌നേഹവുമായി നാം മരണവഴികളിലൂടെ അതിശീഘ്രം പായുകയാണോ? ഒന്നു നില്ക്കുക, ഒരു നിമിഷം! സാംസണെപ്പോലെ നമുക്കനുതപിക്കാം. തിരികെ വരാനും ദൈവസന്നിധിയില്‍ പുനഃപ്രതിഷ്ഠ നേടാനും ദൈവം വരം തരും.
സ്റ്റെല്ല ബെന്നി