ഞാന്‍ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ്” (1 കോറിന്തോസ് 15:10) എന്ന് പറഞ്ഞ വിശുദ്ധ പൗലോസ് തന്നില്‍ ദൈവം നിക്ഷേപിച്ച ദൈവകൃപ ഒരിക്കലും നഷ്ടമാകാതിരിക്കുന്ന കാര്യത്തില്‍ എല്ലാക്കാലവും അതീവശ്രദ്ധയുള്ളവനായിരുന്നു. ദൈവം തന്റെ ദാനമായി വിശ്വാസികളില്‍ നിക്ഷേപിച്ചിരിക്കുന്ന ദൈവകൃപകള്‍ നമ്മുടെ അശ്രദ്ധമായ ജീവിതംകൊണ്ട് നമുക്ക് നഷ്ടമായിത്തീര്ന്നേക്കാം എന്ന് തിരുവചനങ്ങള്‍ മുന്നറിയിപ്പ് തരുന്നു.
”നിങ്ങള്‍ക്കു കൈവന്നിരിക്കുന്ന ദൈവകൃപ വ്യര്‍ത്ഥമാക്കരുത് എന്ന് അവിടുത്തെ സഹപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു” (2 കോറിന്തോസ് 6:1). നമ്മളില്‍ ദൈവം നിക്ഷേപിച്ചിരിക്കുന്ന ദൈവകൃപ നഷ്ടമാക്കിത്തീര്ക്കുന്ന ഒരു പാപവഴിയെക്കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ നാം വായിച്ചു.
എന്നാല്‍ അതു മാത്രമല്ല കൃപ നഷ്ടമാക്കുന്ന കാരണങ്ങള്‍. വേറെയുമുണ്ട്. മനുഷ്യനിലെ അഹങ്കാരം, അസൂയ, ലോകസ്നേഹം, വ്യര്‍ത്ഥഭാഷണം, പരദൂഷണം, പാപസാഹചര്യങ്ങള്‍ ഉപേക്ഷിക്കാനുള്ള മടി, ദൈവകല്പനകളുടെ ലംഘനം, സ്വാര്‍ത്ഥത, പങ്കുവയ്ക്കാനുള്ള മടി എന്നിവവഴി നമ്മില്‍ ദൈവം നിക്ഷേപിച്ചിരിക്കുന്ന വലിയ ദൈവകൃപ നമ്മില്‍നിന്നും ചോര്‍ന്നൊലിച്ച് നഷ്ടമായിത്തീരുന്നു. അങ്ങനെ നീരു നഷ്ടപ്പെട്ട കരിമ്പിന് ചണ്ടിപോലെ നാം പുറത്തെറിയപ്പെടുകയും മനുഷ്യരാല്‍ ചവിട്ടി അരയ്ക്കപ്പെടുകയും ചെയ്യുന്നു.
അഹങ്കാരം
ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും വിനയമുള്ളവര്‍ക്ക് കൃപ നല്‍കുകയും ചെയ്യുന്നു (യാക്കോബ് 4:6, 1 പത്രോസ് 5:5). വിശ്വാസജീവിതത്തിന്റെ ആദ്യകാലഘട്ടങ്ങളിലും മധ്യദശയിലുമെല്ലാം സമൃദ്ധമായ ദൈവകൃപയില്‍ വ്യാപരിച്ച് വെള്ളിനക്ഷത്രങ്ങളെപ്പോലെ പ്രശോഭിച്ചിരുന്ന പലരും അഹങ്കാരംമൂലം അധഃപതിച്ച് ദൈവകൃപയില്‍നിന്നും പുറത്താക്കപ്പെട്ടതിന്റെ ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. വിശുദ്ധ ഗ്രന്ഥത്തില്‍ അതിനുള്ള ഉത്തമ ഉദാഹരണമാണ് സാവൂള്‍ മഹാരാജാവ്.
സാവൂള്‍ രാജാവ് ദൈവത്താല്‍ അഭിഷിക്തനായ ആദ്യത്തെ ഇസ്രായേല്‍ രാജാവായിരുന്നു. സാവൂളിനെ അവിടുന്ന് തിരഞ്ഞെടുത്ത് അഭിഷേകവും ദൈവകൃപകളും കൊടുത്ത് അജയ്യനും ശക്തനുമായ ഇസ്രായേല്‍ രാജാവാക്കി ഉയര്‍ത്തി. സാവൂളിനെ തിരഞ്ഞെടുക്കുമ്പോള്‍ അവന്റെ രാജത്വം എന്നേക്കും നിലനിര്‍ത്തണം എന്നുതന്നെയായിരുന്നു ദൈവത്തിന്റെ പദ്ധതി. എന്നാല്‍ സാവൂളിന്റെ അഹങ്കാരവും തന്മൂലം വന്ന അനുസരണക്കേടും അവന്റെ ദൈവകൃപ അവന് നഷ്ടമാക്കിക്കളഞ്ഞു. രണ്ടു പ്രാവശ്യം അവന് ദൈവത്തിന്റെ വാക്ക് അനുസരിക്കാതെ തന്നിഷ്ടം പ്രവര്‍ത്തിച്ചു.
സാവൂളിനെ രാജാവായി അഭിഷേകം ചെയ്തത് ന്യായാധിപനും പ്രവാചകനുമായിരുന്ന സാമുവല്‍ ആയിരുന്നു. അഭിഷേകത്തിനുശേഷം സാമുവല്‍ സാവൂളിനോട് പറഞ്ഞു: ”എനിക്കുമുമ്പേ ഗില്ഗാലിലേക്ക് നീ പോകണം. ദഹനബലികളും സമാധാന ബലികളും അര്‍പ്പിക്കാന്‍ ഞാനും വരുന്നുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ വന്നു കാണിച്ചു തരുന്നതുവരെ ഏഴുദിവസം നീ കാത്തിരിക്കുക” (1 സാമുവല്‍ 10:8).
സാമുവല്‍ പറഞ്ഞതിന്‍പ്രകാരം സാവൂള്‍ ഗില്ഗാലില് എത്തി. ഏഴുദിവസം സാമുവല്‍ പറഞ്ഞതിന്‍പ്രകാരം കാത്തിരുന്നു. എന്നാല്‍ പറഞ്ഞ സമയമായിട്ടും സാമുവല്‍ ഗില്ഗാലില് വന്നില്ല. ജനം തന്നെ വിട്ടുപിരിയാന്‍ പോകുന്നുവെന്ന് ഭയന്ന സാവൂള്‍ അതു തടയാന്‍വേണ്ടി ദൈവകല്പനയ്ക്ക് വിരുദ്ധമായ ഒരു കാര്യം ചെയ്തു. സാമുവല്‍ പ്രവാചകന് അര്‍പ്പിക്കേണ്ട ദഹനബലി സാമുവലിന്റെ അസാന്നിധ്യത്തില്‍ സാവൂള്‍തന്നെ അര്‍പ്പിച്ചു. സാവൂള്‍ ദഹനബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ സാമുവല്‍ വന്നെത്തി.
സാമുവല്‍ സാവൂളിനോട് ചോദിച്ചു. നീ എന്താണ് ചെയ്തത്? സാവൂള്‍ താന്‍ ദഹനബലി അര്‍പ്പിക്കാനുള്ള നിരവധി കാരണങ്ങള്‍ സാമുവേലിന്റെ മുമ്പില്‍ നിരത്തി. പക്ഷേ സാമുവല്‍ ദൈവാത്മാവിനാല്‍ പ്രേരിതനായി ഇപ്രകാരം പറഞ്ഞു. ”നീ വിഡ്ഢിത്തമാണ് ചെയ്തത്. നിന്റെ ദൈവമായ കര്‍ത്താവിന്റെ കല്പന നീ അനുസരിച്ചില്ല. അനുസരിച്ചിരുന്നെങ്കില്‍ അവിടുന്ന് നിന്റെ രാജത്വം ഇസ്രായേലില്‍ എന്നന്നേക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു. എന്നാല്‍ നിന്റെ ഭരണം ഇനി ദീര്‍ഘിക്കുകയില്ല. കര്‍ത്താവിന്റെ കല്പനകള് നീ അനുസരിക്കായ്കയാല് തന്റെ ഹിതാനുവര്‍ത്തിയായ ഒരാളെ അവിടുന്ന് തിരഞ്ഞെടുത്തിട്ടുണ്ട്. ജനത്തിന് രാജാവായിരിക്കാന്‍ അവിടുന്ന് അവനെ നിയോഗിച്ചുകഴിഞ്ഞു” (1 സാമുവല്‍ 13:13-14).
ഇതു രണ്ടാം വട്ടം
സാവൂള്‍ വേറൊരിക്കല്ക്കൂടി ദൈവസന്നിധിയില്‍ തന്റെ അഹങ്കാരംമൂലം തന്നിഷ്ടം പ്രവര്‍ത്തിച്ചു. ”സാമുവല്‍ സാവൂളിനോട് പറഞ്ഞു. തന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം ചെയ്യാന്‍ കര്‍ത്താവ് എന്നെ അയച്ചിരിക്കുന്നു. അതിനാല്‍ കര്‍ത്താവിന്റെ വചനം കേട്ടുകൊള്‍ക. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഇസ്രായേല്യര്‍ ഈജിപ്തില്‍നിന്നും പോരുമ്പോള്‍ വഴിയില്‍വച്ച് അവരെ എതിര്‍ത്തതിന് ഞാന്‍ അമലേക്യരെ ശിക്ഷിക്കും. ആകയാല്‍, നീ പോയി അമലേക്യരെ എല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുക. ആരും അവശേഷിക്കാത്തവിധം സ്ത്രീപുരുഷന്മാരെയും കുട്ടികളെയും ശിശുക്കളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക” (1 സാമുവല്‍ 15:1-3).
സാവൂള്‍ തന്റെ സൈന്യത്തോടൊപ്പം അമലേക്യരുടെ നഗരത്തില്‍ ചെന്നു. അമലേക്യരുടെ രാജാവായ അഗാഗിനെ അവന് ജീവനോടെ പിടിച്ചു. ജനത്തെ അപ്പാടെ വാളിനിരയാക്കി. എന്നാല്‍ സാവൂളും ജനവും അഗാഗിനെയും ആടുമാടുകള്‍, തടിച്ച മൃഗങ്ങള്‍, കുഞ്ഞാടുകള്‍ എന്നിവയില്‍ ഏറ്റവും നല്ലവയെയും -ഉത്തമമായവയൊക്കെയും- നശിപ്പിക്കാതെ സൂക്ഷിച്ചു. നിന്ദ്യവും നിസാരവുമായവയെ മാത്രം നശിപ്പിച്ചു!
എന്തുകൊണ്ട് നീ ദൈവമായ കര്‍ത്താവിനെ ധിക്കരിച്ച് അമലേക്യരുടെ കൊഴുത്ത ആടുകളെയും കാളകളെയും കൊല്ലാതെ കൊണ്ടുവന്നു എന്ന സാമുവലിന്റെ ചോദ്യത്തിന് സാവൂളിന്റെ മറുപടി ‘നിന്റെ ദൈവമായ കര്ത്താവിന് ബലിയര്‍പ്പിക്കാന്‍’ എന്നായിരുന്നു. സാമുവലിലൂടെ കര്‍ത്താവ് സാവൂളിനോട് സംസാരിച്ചു. ”തന്റെ കല്പന അനുസരിക്കുന്നതോ ദഹനബലികളും മറ്റു ബലികളും അര്‍പ്പിക്കുന്നതോ കര്ത്താവിന് പ്രീതികരം? അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠം. മുട്ടാടുകളുടെ മേദസിനെക്കാള് ഉത്കൃഷ്ടം. മാത്സര്യം മന്ത്രവാദംപോലെ പാപമാണ്. മര്‍ക്കടമുഷ്ടി വിഗ്രഹാരാധനപോലെയും. കര്‍ത്താവിന്റെ വചനം നീ തിരസ്കരിച്ചതിനാല്‍ അവിടുന്ന് രാജത്വത്തില്‍നിന്നു നിന്നെയും തിരസ്കരിച്ചിരിക്കുന്നു” (1 സാമുവല്‍ 15:22-23).
സാവൂളിന്റെ അഹങ്കാരം അവനില്‍ നിക്ഷേപിച്ചിരുന്ന ദൈവകൃപയെ ചോര്‍ത്തിക്കളഞ്ഞു. അവന്റെ അഹങ്കാരമാണ് ദൈവകല്പനയെ നിസാരമായി കരുതുവാനും ദൈവേഷ്ടത്തിന്റെ സ്ഥാനത്ത് തന്നിഷ്ടം പ്രവര്‍ത്തിക്കുവാനും സാവൂളിനെ പ്രേരിപ്പിച്ചത്. തിരസ്കൃതനാകുന്ന സമയത്ത് സാവൂള്‍ അഭിഷേകമില്ലാത്തവനല്ലായിരുന്നു. അഭിഷേകം ഉള്ളതുകൊണ്ടുതന്നെ യായിരുന്നു യുദ്ധങ്ങളില്‍ വിജയിക്കുവാനും എതിരാളികളെ തോല്പിക്കുവാനും സാവൂളിന് കഴിഞ്ഞത്. എന്നാല്‍ ദൈവം നല്കിയ അഭിഷേകംകൊണ്ട് അവന് ദൈവേഷ്ടം നിറവേറ്റിയില്ല. പകരം ദൈവകല്പന ലംഘിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് അവന് ദൈവസന്നിധിയില്‍ തിരസ്കൃതനായിത്തീര്ന്നത്.
ദൈവം നമുക്ക് നല്കുന്ന അഭിഷേകം എല്ലായ്പ്പോഴും നാം ദൈവവഴിയിലൂടെയാണ് നടക്കുന്നത് എന്നതിന്റെ തെളിവാകണമെന്നില്ല. എനിക്ക് അഭിഷേകമുണ്ട്, അതിനാല്‍ ഞാന്‍ ചെയ്യുന്നതും പറയുന്നതുമെല്ലാം ദൈവഹിതത്തിനനുസൃതമാണ് എന്ന് നാം അന്ധമായി അവകാശപ്പെടരുത്. ദൈവമെപ്പോഴും മനുഷ്യന്റെ വ്യക്തിത്വത്തെ മാനിക്കുന്നു. അഹങ്കാരംമൂലം ദൈവസന്നിധിയില്‍ തെറ്റു ചെയ്ത മാലാഖമാരെ ശപിച്ചു നരകത്തില്‍ തള്ളുമ്പോഴും ദൈവം അവര്‍ക്ക് നല്കിയ സിദ്ധികളെ പിന്‍വലിച്ചില്ല എന്നാണല്ലോ പാരമ്പര്യ പഠനങ്ങള്‍ പറയുന്നത്. തിരുവചനത്തില്‍ ഇപ്രകാരം പറയുന്നു ”ശരിയെന്നു തോന്നുന്ന വഴി ചിലപ്പോള്‍ മരണത്തിലേക്ക് നയിക്കുന്നതാകാം” (സുഭാഷിതങ്ങള്‍ 14:12). അതിനാല്‍ വരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കാരണത്താല്‍ നാം എപ്പോഴും ദൈവം ആഗ്രഹിക്കുന്ന വിധത്തിലും ദൈവത്തിന്റെ പദ്ധതിപ്രകാരവുമാണ് ചരിക്കുന്നത് എന്ന് ഉറപ്പിക്കരുത്.
”ഹൃദയം മറ്റെന്തിനെക്കാളും കാപട്യമുള്ളതാണ്. ശോചനീയമാംവിധം ദുഷിച്ചതുമാണ്. അതിനെ ആര്‍ക്കാണ് മനസിലാക്കാന്‍ കഴിയുക? കര്‍ത്താവായ ഞാന്‍ മനസിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു” (ജറെമിയ 17:9-10). അതിനാല്‍ നമുക്ക് സങ്കീര്‍ത്തകനോടൊത്ത് ഇപ്രകാരം പ്രാര്‍ത്ഥിക്കാം: ”ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ! എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങള്‍ മനസിലാക്കണമേ! വിനാശത്തിന്റെ മാര്‍ഗത്തിലാണോ ഞാന്‍ ചരിക്കുന്നതെന്ന് നോക്കണമേ! ശാശ്വത മാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!” (സങ്കീര്‍ത്തനങ്ങള്‍ 139:23-24).
അസൂയ
”അസൂയ ശവക്കുഴിപോലെ ക്രൂരമാണ്. അതിന്റെ ജ്വാലകള്‍ തീജ്വാലകളാണ്. അതിശക്തമായ തീജ്വാല” (ഉത്തമഗീതം 8:6). അസൂയമൂലം അധഃപതിച്ചവരുടെ മുന്‍പന്തിയില്‍ത്തന്നെയായിരുന്നു സാവൂള്‍. സാവൂളിലെ ദൈവകൃപ ചോര്‍ന്നുപോയ ഒരു വഴി ദാവീദിനോടു തോന്നിയ കഠിനമായ അസൂയയായിരുന്നു. സാവൂളിന് ദാവീദിനെ ആദ്യമാദ്യം വളരെ ഇഷ്ടമായിരുന്നു. എന്നാല്‍ ദാവീദ് ഫിലിസ്ത്യരുടെമേല്‍ വിജയിച്ചപ്പോള്‍ ഇസ്രായേല്യര്‍ സന്തോഷംകൊണ്ട് മതിമറന്നു പാടി ”സാവൂള്‍ ആയിരങ്ങളെ കൊന്നു.
ദാവീദ് പതിനായിരങ്ങളെയും.” ഇത് സാവൂളില്‍ അസൂയ ഉളവാക്കി. അവന് കോപാകുലനായി ഇപ്രകാരം പറഞ്ഞു. ”അവര്‍ ദാവീദിനു പതിനായിരങ്ങള്‍ കൊടുത്തു. എനിക്കോ ആയിരങ്ങളും. ഇനി രാജത്വമല്ലാതെ എന്താണ് അവന് കിട്ടാനുള്ളത്?” (1 സാമുവല്‍ 18:8). അന്നുമുതല്‍ സാവൂള്‍ ദാവീദിനെ സംശയദൃഷ്ടിയോടെ വീക്ഷിക്കാന്‍ തുടങ്ങി എന്ന് തിരുവചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ആ അസൂയയും സംശയവും നീണ്ടുനിന്ന് പലവട്ടം വധശ്രമത്തിലേക്ക് സാവൂളിനെ നയിക്കുന്നു. അവന് ദാവീദിനെ പിന്തുടര്ന്ന് പറ്റുന്നിടത്തെല്ലാംവച്ച് ഉപദ്രവിക്കാനും കൊല്ലാനും നോക്കുന്നത് 1 സാമുവല്‍ 19 മുതല്‍ 27 വരെയുള്ള അധ്യായങ്ങളില്‍ കാണാന്‍ കഴിയും. എന്നാല്‍ ദാവീദാകട്ടെ സാവൂളിനെ കൊല്ലാന്‍ തക്കവിധത്തില്‍ കൈയില്‍ കിട്ടിയിട്ടും പലവട്ടം അവനെതിരെ കൈ ഓങ്ങുകപോലും ചെയ്യാതെ വെറുതെ വിടുന്നതും കാണുവാന്‍ കഴിയും. ദൈവത്തിന്റെ അഭിഷിക്തനെതിരെ ഞാന്‍ കൈ ഉയര്ത്തുകപോലുമില്ല എന്നതായിരുന്നു ദാവീദിന്റെ ഹൃദയപൂര്‍വകമായ തീരുമാനം.
തന്റെ അസൂയയും ക്രോധവും പിന്തുടരലും സാവൂളിനെ എത്തിക്കുന്നത് ഫിലിസ്ത്യരുടെ കൈകളിലേക്കാണ്. പിടിക്കപ്പെടും എന്ന് ഉറപ്പായപ്പോള്‍ ഫിലിസ്ത്യരുടെ വാളുകൊണ്ട് മരിക്കാതിരിക്കാന്‍വേണ്ടി സാവൂളും പുത്രന്മാരും സ്വന്തം വാള്മുനകളില് വീണ് ആത്മഹത്യ ചെയ്യുന്നത് 1 സാമുവല്‍ 31-ാം അധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സത്യത്തില്‍ സാവൂള്‍ ദാവീദിനോട് ചേര്ന്നുനിന്നിരുന്നെങ്കില് അല്ലെങ്കില്‍ ദാവീദിനെ തന്നോട് ചേര്‍ത്തു നിര്‍ത്തിയിരുന്നെങ്കില്‍ ഒരിക്കലും ഇത്ര ഹതഭാഗ്യകരമായ മരണം ഉണ്ടാവുകയില്ലായിരുന്നു.
ദൈവശുശ്രൂഷകരുടെ ഇടയില്‍പ്പോലും ഇത്തരത്തിലുള്ള അസൂയയുടെ വടംവലികള്‍ ഉണ്ടായെന്നിരിക്കും. സാവൂളും ദാവീദും ദൈവത്താല്‍ അഭിഷിക്തരായ രണ്ടു വ്യക്തികളായിരുന്നല്ലോ. ഒരാള്‍ മറ്റേ ആളെക്കാള്‍ അംഗീകരിക്കപ്പെടുന്നതും ഒരാളുടെ ശുശ്രൂഷ മറ്റേ ആളുടേതിനെക്കാള് ജനപ്രീതി നേടുന്നതും ഒന്നും ചിലര്‍ക്കെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവെന്നിരിക്കുകയില്ല. നമ്മള് വളര്‍ത്തിക്കൊണ്ടുവന്നവരും നമുക്ക് കീഴിലുള്ളവരും നമ്മളെക്കാള്‍ ഉയരത്തില്‍ വളര്‍ന്നുപോകുന്നത് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവെന്നുമിരിക്കില്ല.
അയല്ക്കാരന്റെ ഉയര്‍ച്ചയും അഭിവൃദ്ധിയും നമ്മെ കോപാന്ധരാക്കിയേക്കാം. തക്കസമയത്ത് തിരിച്ചറിഞ്ഞ് കര്‍ത്താവിനോട് കൃപ ചോദിച്ച് ഈ ദുരവസ്ഥയില്‍നിന്നും കരകയറിയില്ലെങ്കില്‍ അതു നമ്മില്‍ ദൈവം നിക്ഷേപിച്ച ദൈവകൃപയെ സാരമായ രീതിയില്‍ ചോര്‍ത്തിക്കളയും എന്നു മാത്രമല്ല, സാവൂളിന് സംഭവിച്ചതുപോലെയുള്ള ദൗര്‍ഭാഗ്യകരമായ അന്ത്യത്തിലേക്ക് നമ്മെ കൊണ്ടെത്തിച്ചുവെന്നുമിരിക്കും. അതിനാല്‍ ഹൃദയങ്ങളെ പരിശോധിക്കുന്ന കര്‍ത്താവിനോട് നമുക്ക് വീണ്ടും ഇപ്രകാരം പ്രാര്‍ത്ഥിക്കാം.
”ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ! എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങള്‍ മനസിലാക്കണമേ! വിനാശത്തിന്റെ മാര്‍ഗത്തിലാണോ ഞാന്‍ ചരിക്കുന്നതെന്നു നോക്കണമേ! ശാശ്വത മാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ” (സങ്കീര്‍ത്തനങ്ങള്‍ 139:23-24).
സ്റ്റെല്ല ബെന്നി