പാപങ്ങളില്‍ വീഴാതിരിക്കാന്‍…

ഈശോയേ, പാപങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ട്?”- ഞാന്‍ ഈശോയോട് ചോദിച്ചു. യേശു പറഞ്ഞു, ”നീ സ്ഥിരമായി ചെയ്യുന്ന രണ്ടു പാപങ്ങളാണ് കുറ്റം പറയുക, തറുതല പറയുക എന്നത്. ഒരാളുടെ കുറ്റം പറയുമ്പോള്‍ നീ വിചാരിക്കുന്നത് ഞാന്‍ നുണയൊന്നും അല്ലല്ലോ പറയുന്നത്, പിന്നെ ചില കാര്യങ്ങള്‍ മറ്റുള്ളവരും ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ എന്നാണ്.

പക്ഷേ ഞാന്‍ ബൈബിളില്‍ കുറ്റാരോപണം നടത്തരുത് (ലൂക്കാ 6:37) എന്ന് പറയുന്നതുകൊണ്ട് മാത്രം നീ കുമ്പസാരിക്കുന്നു. ഉദാഹരണത്തിന്, ഞാന്‍ നിന്നോടു പറയുന്നു ദുഷ്ടനെ എതിര്‍ക്കരുത്. വലത് കരണത്തടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചു കൊടുക്കുക (മത്തായി 5:39). പക്ഷേ നീ ഇത് നിന്റെ ഹൃദയത്തില്‍ അംഗീകരിക്കുന്നില്ല. എന്റെ ശരി നിന്റെ ശരിയാകണം. എന്റെ തെറ്റ് നിന്റെ തെറ്റ് ആകണം. അതായത് എന്റെ നിയമം നിന്റെ നിയമം ആകാത്തിടത്തോളം കാലം നിന്റെ സ്വഭാവത്തില്‍ മാറ്റം വരുകയില്ല.

ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും (മത്തായി 5:19). എന്റെ പ്രമാണങ്ങള്‍ നീ ഹൃദയംകൊണ്ട് അംഗീകരിക്കുക. അപ്പോള്‍ മാത്രമാണ് നിനക്ക് യഥാര്‍ത്ഥത്തില്‍ മാനസാന്തരം ഉണ്ടാകുന്നത്.”

അപ്പോള്‍ ഞാന്‍ ചോദിച്ചു, ”ഈശോയേ, ഞാന്‍ പാപത്തില്‍ വീഴാതിരിക്കാന്‍ ഒരു വഴി പറഞ്ഞു തരാമോ?” യേശു പറഞ്ഞു, ”ഞാന്‍ നിന്നോട് ഒരു കഥ പറയാം. ഒരു അമ്മയ്ക്ക് രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് അമ്മ വീടിനകത്തും മുറ്റത്തും മാത്രമേ കളിക്കാന്‍ അനുവാദം കൊടുത്തിരുന്നുള്ളൂ. ഗേറ്റിന് പുറത്തുപോയി കളിക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ രണ്ടുപേരും ഗേറ്റിന് വെളിയില്‍ പോയി മറ്റു കൂട്ടുകാരോടൊത്ത് കളിച്ചു.

പിന്നീട് രണ്ടുപേരും വന്ന് അമ്മയോട് സോറി പറഞ്ഞു. അമ്മ അവരുടെ തെറ്റുകള്‍ സന്തോഷപൂര്‍വ്വം ക്ഷമിക്കുകയും ഇനി ഇത് ആവര്‍ത്തിക്കരുത് എന്ന് ഉപദേശിക്കുകയും ചെയ്തു.ഇത് കേട്ട് ഒരാള്‍ വളരെ സന്തോഷത്തോടെ മുറ്റത്ത് പോയി തന്റെ കളികളില്‍ ഏര്‍പ്പെട്ടു. കുമ്പസാരം കഴിഞ്ഞ് വിജയം നേടി എന്നു കരുതുന്ന ഒരാള്‍ സാധാരണയായി ചെയ്യുന്നതുപോലെ. എന്നാല്‍ മറ്റേ മകനാകട്ടെ ഇത്രയും നല്ലൊരു അമ്മയെ വേദനിപ്പിച്ചല്ലോ എന്ന് ചിന്തിച്ച് അതിന് പരിഹാരമായി അമ്മയുടെ ഭാരപ്പെട്ട ജോലികളില്‍ പങ്കാളിയായി.”

ഇത്രയും പറഞ്ഞ് കഥ അവസാനിപ്പിച്ചതിനു ശേഷം യേശു എന്നോട് ചോദിച്ചു, ”ഇവരില്‍ ആരായിരിക്കും വീണ്ടും പാപത്തില്‍ വീണ് അമ്മയെ വേദനിപ്പിക്കാന്‍ സാധ്യത കൂടുതല്‍? എന്തുകൊണ്ട്?” ഞാന്‍ പറഞ്ഞു, ”അത് തീര്‍ച്ചയായും മുറ്റത്ത് കളിക്കുന്ന കുട്ടിതന്നെയായിരിക്കും. മുറ്റവും ഗേറ്റും തമ്മില്‍ അധികം ദൂരം ഇല്ലല്ലോ. മാത്രമല്ല ഗേറ്റിനു വെളിയില്‍ കളിക്കുന്ന കുട്ടികള്‍ അവനെ അവരുടെ കൂടെ കളിക്കാന്‍ ക്ഷണിക്കുകയും ചെയ്യും. അപ്പോള്‍ അവന്‍ ഗേറ്റിനു വെളിയില്‍ പോയി കളിക്കാന്‍ സാധ്യത കൂടുതലുമാണ്. മറ്റേ കുട്ടിയാകട്ടെ അമ്മയുടെ കൂടെയാണുതാനും.” യേശു പറഞ്ഞു, ”നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞിരിക്കുന്നു.”

യേശു തുടര്‍ന്നു, ”പരിഹാര ജീവിതം നയിക്കുന്നവര്‍ എപ്പോഴും ദൈവത്തോടൊപ്പം ആയിരിക്കും. ഈ കഥയില്‍ നീ മൂന്ന് സ്ഥലങ്ങള്‍ ശ്രദ്ധിക്കുക. മുറ്റം, വീടിന്റെ ഉള്‍ഭാഗം, അമ്മയോടൊന്നിച്ച് നില്ക്കുന്ന സ്ഥലം. മുറ്റത്ത് കളിക്കുന്ന കുട്ടിയെ സൂചിപ്പിക്കുന്നത് പാപ സാഹചര്യങ്ങള്‍ ഒഴിവാക്കാതെ യുള്ള ജീവിതത്തെയാണ്. അവര്‍ പാപത്തില്‍ വീഴാന്‍ സാധ്യത കൂടുതലാണ്. വീടിന്റെ ഉള്‍ഭാഗം അര്‍ത്ഥമാക്കുന്നത് പ്രസാദവരാവസ്ഥയിലുള്ള ജീവിതമാണ്.

വീടിന്റെ ഉള്‍ഭാഗത്ത് കളിക്കുന്ന കുട്ടി കുറച്ചുകഴിയുമ്പോള്‍ വീടിന്റെ മുറ്റത്തേക്കും പതിയെ ഗേറ്റിന് വെളിയിലേക്കും പോകാന്‍ സാധ്യതയുള്ളതുപോലെ പ്രസാദവരാവസ്ഥയില്‍ ജീവിച്ചാല്‍പ്പോലും പാപത്തില്‍ വീഴാന്‍ സാധ്യത നല്ലവണ്ണം ഉണ്ട്. എന്നാല്‍ അമ്മയോടൊത്ത്, താന്‍ ചെയ്തുപോയ തെറ്റിന് പരിഹാരം ചെയ്യുന്ന കുട്ടിയാകട്ടെ വീണ്ടും പാപത്തില്‍ വീഴാന്‍ സാധ്യതയില്ലാത്തതുപോലെതന്നെ പരിഹാരജീവിതം നയിക്കുന്നവര്‍ പ്രസാദവര അവസ്ഥയിലായിരിക്കുമെന്നു മാത്രമല്ല അവരുടെ ഹൃദയവും മനസ്സും ശരീരവും ദൈവത്തോടൊപ്പം ആയിരിക്കുകയും ചെയ്യുന്നതുകൊണ്ട് വീണ്ടും പാപത്തില്‍ വീഴാന്‍ സാധ്യത തീര്‍ത്തും കുറവാണന്നു തന്നെ പറയാം. അവരെ ദൈവം സംരക്ഷിക്കുകയും ചെയ്യുന്നു.”

വിശുദ്ധരുടെ ജീവിതമെടുത്തു നോക്കിയാല്‍ അവരെല്ലാവരും തന്നെ പരിഹാരത്തിന്റെ ജീവിതമാണ് നയിച്ചത് എന്നു കാണാന്‍ കഴിയും. തങ്ങളുടെ ചെറിയ തെറ്റുകള്‍ക്കുപോലും അവര്‍ വലിയ പരിഹാരങ്ങള്‍ ചെയ്തു. യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ (മത്തായി 16 : 24).

ഈശോ നമ്മുടെ പാപങ്ങള്‍ ഏറ്റെടുത്തു കൊണ്ട് നമുക്ക് വേണ്ടി കുരിശു മരണം വരെ പരിഹാരം ചെയ്തു. ഈ പരിഹാരത്തില്‍ പങ്കുചേരേണ്ടത് ഓരോ ക്രിസ്ത്യാനിയുടെയും കടമയാണ്. നോമ്പുകാലം തീരുന്നതോടുകൂടി ഒരു ക്രിസ്ത്യാനിയുടെയും പരിഹാരജീവിതം അവസാനിക്കുന്നില്ല. അത് അവന്‍ തന്റെ മരണം വരെ തുടരേണ്ട ഒന്നാണ്.
പ്രാര്‍ത്ഥന
ഓ ദൈവത്തിന്റെ പരിശുദ്ധാത്മാവേ, എന്നില്‍ വന്ന് നിറയണമേ. പാപത്തോടുള്ള പോരാട്ടത്തില്‍ എന്നെ സഹായിക്കണമേ. എന്റെ പാപങ്ങള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തി തരണമേ. യഥാര്‍ത്ഥമായ പാപബോധവും പശ്ചാത്താപവും നിരന്തരമായ മാനസാന്തരവും എന്നില്‍ ചൊരിയേണമേ. പാപിയായ എന്നോട് കരുണയായിരിക്കേണമേ. എന്റെ പാപാവസ്ഥയെ ഏറ്റെടുത്ത് സമ്പൂര്‍ണ്ണ വിമോചനം എനിക്ക് നല്കണമേ, അമ്മേന്‍

Leave a Reply

Your email address will not be published. Required fields are marked *