എല്ലാം ഉഷാറാക്കാം

സ്‌കൂള്‍ വിട്ടുവന്നാല്‍ ആറു മണിവരെ കളിക്കും. അതുകഴിഞ്ഞാല്‍ കുളിച്ച് പഠിക്കാനിരിക്കും. ഏഴു മണിക്ക് സന്ധ്യാപ്രാര്‍ത്ഥന. അതുകഴിഞ്ഞ് പഠിക്കാന്‍ ബാക്കിയുള്ളതുകൂടി പഠിക്കും. സമയത്ത് കിടന്നുറങ്ങും. കൂടുതല്‍ സമയം ടി.വി. കണ്ടിരിക്കില്ല. സ്‌കൂള്‍ തുറക്കുന്ന സമയത്ത് ജിനുക്കുട്ടന്‍ എടുത്ത തീരുമാനങ്ങളായിരുന്നു ഇതെല്ലാം. സ്‌കൂള്‍ തുറന്നതിന്റെ പിറ്റേ ഞായറാഴ്ച ജിനുക്കുട്ടന്‍ എല്ലാം ഒന്ന് ഓര്‍ത്തുനോക്കി. ”ഉവ്വ്, എല്ലാം തെറ്റാതെ പാലിച്ചിട്ടുണ്ട്.” അവന്‍ സ്വയം അഭിമാനിച്ചു.

രണ്ടു ദിവസംകൂടി ടൈം ടേബിള്‍ തെറ്റാതെ കടന്നുപോയി. എന്നാല്‍ പിറ്റേന്ന് വൈകിട്ട് ക്രിക്കറ്റ് കളി കൂടുതല്‍ രസം പിടിച്ചു പോയതുകൊണ്ട് കളി നിര്‍ത്തിയത് ആറരയ്ക്കാണ്. പിന്നെ വീട്ടിലെത്തി കുളിച്ച് തയാറായപ്പോഴേക്കും സന്ധ്യാപ്രാര്‍ത്ഥനക്ക് സമയമായി. തീരുമാനങ്ങള്‍ തെറ്റിയതിന്റെ കുറ്റബോധത്തില്‍ അന്നത്തെ ജപമാല അത്ര ഭംഗിയായതുമില്ല. അതുകഴിഞ്ഞ് ഒരു വിധത്തില്‍ പഠിക്കാനുള്ളതെല്ലാം തീര്‍ത്തു. എന്തായാലും അന്നു രാത്രി ഉറങ്ങാന്‍ കിടന്നിട്ടും ജിനുക്കുട്ടന് ഒരു സുഖവും കിട്ടിയില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴാണ് അമ്മ വന്നത്. ”എന്തു പറ്റി എന്റെ ജിനുക്കുട്ടാ?” ”ടൈം ടേബിളെല്ലാം കുളമായില്ലേ അമ്മേ?”

”സാരമില്ല കുട്ടാ, ഇന്ന് തെറ്റിപ്പോയെന്നു കരുതി മോന്‍ നല്ല ശീലങ്ങളൊന്നും കൈവിടരുത്. പകരം ഒരു കാര്യം ചെയ്യണം. ഇന്ന് കൂടുതല്‍ നേരം കളിച്ചത് തെറ്റായിപ്പോയി എന്നു മോന് മനസ്സിലായല്ലോ. അതുകൊണ്ട് ആദ്യം ഈശോയോട് സോറി പറയണം. എന്നിട്ട് പരിഹാരമായി നാളെ കളി വേണ്ടെന്നു വച്ച് ആ സമയവും കൂടി പഠിക്കണം. വീണ്ടും വരുന്ന ദിവസങ്ങളില്‍ എടുത്ത തീരുമാനങ്ങള്‍ തെറ്റാതെ നോക്കണം. ഇനി എപ്പോഴെങ്കിലും തെറ്റിപ്പോയാലും ഇങ്ങനെ തിരുത്തണം. അതുമതി എന്റെ മോന്‍ മിടുക്കനാവാന്‍.” അമ്മയുടെ വാക്കുകള്‍ കേട്ട ജിനുക്കുട്ടന്റെ മുഖം തെളിഞ്ഞു. എല്ലാ കാര്യങ്ങളും വീണ്ടും ഉഷാറാക്കണമെന്ന് തീരുമാനിച്ച് അവന്‍ സമാധാനമായി കിടന്നുറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *