സ്വര്‍ഗപ്രാപ്തിക്ക് ഏറ്റവും നല്ല മാര്‍ഗം

 

അന്ന് വൈകുന്നേരം ഞാന്‍ വിശുദ്ധ കുര്‍ബാനയ്ക്ക് പോകാന്‍ തുടങ്ങുകയായിരുന്നു. ആ സമയത്ത് നല്ല മഴ. ‘എങ്കില്‍പ്പിന്നെ നാളെ പോകാം’- ഞാന്‍ ചിന്തിച്ചു. അപ്പോള്‍ യേശു പറഞ്ഞു, ”നീ ഒന്നാം പ്രമാണമാണ് ലംഘിച്ചിരിക്കുന്നത്.”
ഞാന്‍ ചോദിച്ചു, ”അതെങ്ങനെ?”

യേശു പറഞ്ഞു, ”നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടി സ്‌നേഹിച്ചിരുന്നെങ്കില്‍ നീ തീര്‍ച്ചയായും പള്ളിയില്‍ പോകുമായിരുന്നു. സ്‌നേഹത്തിലൂടെ പ്രവര്‍ത്തനനിരതമായ വിശ്വാസമാണ് പ്രധാനം (ഗലാത്തിയാ 5:1 ).”
ഞാന്‍ മനസ്സിലാകാത്ത മട്ടില്‍ യേശുവിന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ യേശു പറഞ്ഞു, ”നീ ബൈബിള്‍ എടുത്ത് മര്‍ക്കോസ് രണ്ടാം അധ്യായം ഒന്നുമുതല്‍ അഞ്ചുവരെയുള്ള വാക്യങ്ങള്‍ വായിക്കുക.”

ഞാന്‍ വായിക്കുവാന്‍ തുടങ്ങി. ”കുറെ ദിവസങ്ങള്‍ കഴിഞ്ഞ്, യേശു കഫര്‍ണാമില്‍ തിരിച്ചെത്തിയപ്പോള്‍, അവന്‍ വീട്ടിലുണ്ട് എന്ന വാര്‍ത്ത പ്രചരിച്ചു. വാതില്‍ക്കല്‍പോലും നില്‍ക്കാന്‍ സ്ഥലം തികയാത്തവിധം നിരവധിയാളുകള്‍ അവിടെക്കൂടി. അവന്‍ അവരോടു വചനം പ്രസംഗിച്ചുകൊണ്ടിരുന്നു. അപ്പോള്‍, നാലുപേര്‍ ഒരു തളര്‍വാതരോഗിയെ എടുത്തുകൊണ്ടുവന്നു. ജനക്കൂട്ടം നിമിത്തം അവന്റെ അടുത്തെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതിനാല്‍, അവന്‍ ഇരുന്ന സ്ഥലത്തിന്റെ മേല്‍ക്കൂര പൊളിച്ച്, തളര്‍വാതരോഗിയെ അവര്‍ കിടക്കയോടെ താഴോട്ടിറക്കി. അവരുടെ വിശ്വാസം കണ്ട് യേശു തളര്‍വാതരോഗിയോടു പറഞ്ഞു: മകനേ, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.”

യേശു തുടര്‍ന്നു, ”എന്തെല്ലാം പ്രതിസന്ധികള്‍ തരണം ചെയ്താണ് അവര്‍ എന്റെ അടുക്കല്‍ വന്നത് എന്ന് നീ കണ്ടോ? ധീരമായ വിശ്വാസം അത്ഭുതങ്ങള്‍ക്കുമാത്രമല്ല പാപമോചനത്തിനു പോലും കാരണമാകും എന്ന് മനസിലാക്കുക. ശരിയായ വിശ്വാസത്തില്‍നിന്നേ ധീരമായ വിശ്വാസം ഉടലെടുക്കുകയുള്ളൂ. ദൈവത്തിന്റെ അസ്തിത്വത്തില്‍, സര്‍വ്വ ശക്തിയില്‍, അധികാരത്തില്‍, നീതിയില്‍, ആധിപത്യത്തില്‍ നീമാത്രമല്ല പിശാചും വിശ്വസിക്കുന്നു. ദൈവം തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം തന്റെ നാമത്തില്‍ വിശ്വസിച്ചവര്‍ക്കെല്ലാം ദൈവമക്കള്‍ ആകാന്‍ കഴിവ് നല്‍കി (യോഹന്നാന്‍ 1:12). അപ്പോള്‍ എന്താണ് ശരിയായ വിശ്വാസം?

വളരെ കുറച്ചുപേര്‍ മാത്രമേ ദൈവത്തിന്റെ സ്‌നേഹത്തില്‍, കരുണയില്‍, നന്മയില്‍ വിശ്വസിക്കുന്നുള്ളൂ. അവര്‍ ദൈവത്തെ തങ്ങളുടെ പിതാവായും സ്വീകരിക്കുന്നു. അവര്‍ ഭയപ്പെടുകയോ നിരാശപ്പെടുകയോ ഉല്‍ക്കണ്ഠപെടുകയോ ഇല്ല. അവര്‍ ദൈവപരിപാലനയില്‍ ശരണം വയ്ക്കുന്നു. സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ഞാന്‍ സ്‌നേഹമാണ്. എന്റെ സ്‌നേഹത്തില്‍ നീ വിശ്വസിക്കുക. എനിക്ക് നിന്നോട് സ്‌നേഹമാണ്. ഞാന്‍ കരുണയാണ്. എനിക്ക് നിന്നോട് കരുണയാണ്. നീ എത്ര വലിയ പാപി ആണെങ്കിലും നിന്നെ എന്റെ നെഞ്ചോട് ചേര്‍ത്തു നിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ നന്മയാണ്. നിന്റെ നന്മമാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. എന്റെ ഈ ഉറപ്പിന് നീ നല്‍കുന്ന പ്രത്യുത്തരമാണ് ധീരമായ വിശ്വാസത്തിന്റെ ജീവിതം. ഞാന്‍ എപ്പോഴും നിന്റെ കൂടെയുണ്ടാകുമെന്ന് നിനക്ക് വാക്ക് തരുന്നു.”

ധീരമായ വിശ്വാസ ജീവിതത്തിന് മാത്രമേ ദൈവത്തെ പ്രസാദിപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കേള്‍ക്കുമ്പോള്‍ പ്രമുഖ സുവിശേഷ പ്രഘോഷകനായ റെയ്‌നാള്‍ഡ് ബോങ്കെയുടെ വാക്കുകളാണ് എനിക്ക് ഓര്‍മ്മ വരുന്നത്, ‘പ്രവര്‍ത്തിക്കുന്നവരുടെ കൂടെ ദൈവം പ്രവര്‍ത്തിക്കുന്നു. ചലിക്കുന്ന അവരുടെ കൂടെ ദൈവം ചലിക്കുന്നു. വെറുതെ ഇരിക്കുന്നവരുടെ കൂടെ ദൈവം ഇരിക്കുന്നില്ല.’
ഒരിക്കല്‍ ഒരു വിശുദ്ധ യേശുവിനോടു ചോദിച്ചു, ”ഒരുവന് സ്വര്‍ഗ്ഗപ്രാപ്തി ലഭിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം എന്താണ്?”
അതിന് യേശു പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു, ”രക്തസാക്ഷി ആവുക.”

സ്‌നേഹത്തിലൂടെ പ്രവര്‍ത്തനനിരതമാകുന്ന വിശ്വാസത്തിന്റെ ഏറ്റവും ഉന്നതമായ ഉദാഹരണമാണ് രക്തസാതക്ഷിത്വം എന്നതാണ് ഇതിന് കാരണം. 11 അപ്പസ്‌തോലന്‍മാരുടെയും ഭൂരിഭാഗം ആദിമക്രൈസ്തവരുടെയും മരണം രക്തസാക്ഷിത്വമായിരുന്നു. രക്തസാക്ഷിത്വമരണം ആഗ്രഹിച്ച ഒരു വിശുദ്ധയായിരുന്നു വിശുദ്ധ കൊച്ചുത്രേസ്യ. നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികളില്‍ ധീരമായ വിശ്വാസത്തിന്റെ നിലപാടുകള്‍ എടുക്കാന്‍ സാധിക്കുന്നതിന് വിശുദ്ധരോട് നമുക്ക് മാധ്യസ്ഥ്യം യാചിക്കാം. ”നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും (വെളിപാട് 3 : 15-16).” ഇങ്ങനെ നമ്മെ നോക്കി ദൈവം പറയാതിരിക്കട്ടെ.

തീക്ഷ്ണമായ സ്‌നേഹവും ധീരമായ വിശ്വാസവും പാപമോചനത്തിന് കാരണമാകുന്നതുപോലെതന്നെ പാപമോചനത്തിന് വേറെ രണ്ട് മാര്‍ഗ്ഗങ്ങള്‍കൂടി സുവിശേഷത്തില്‍ കാണാന്‍ കഴിയും. അതില്‍ ഒന്നാമതാണ് ഏറ്റുപറച്ചില്‍. പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്റെ പുത്രന്‍ എന്ന് വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല എന്ന് പുത്രന്‍ ഏറ്റുപറഞ്ഞപ്പോള്‍, ”എന്റെ ഈ മകന്‍ മൃതനായിരുന്നു; അവന്‍ ഇതാ, വീണ്ടും ജീവിക്കുന്നു. അവന്‍ നഷ്ടപ്പെട്ടിരുന്നു, ഇപ്പോള്‍ വീണ്ടുകിട്ടിയിരിക്കുന്നു” എന്ന് പറഞ്ഞ് ആഹ്ലാദിക്കുന്ന പിതാവിനെക്കുറിച്ച് യേശു ധൂര്‍ത്തപുത്രന്റെ ഉപമയില്‍ പറയുന്നുണ്ടല്ലോ (ലൂക്കാ 15: 11-32). എല്ലാ കൂദാശകളും വിശിഷ്യ കുമ്പസാരമെന്ന കൂദാശയും ഈ ഏറ്റുപറച്ചിലിന് നമ്മെ സഹായിക്കുന്നു.

പാപമോചനത്തിനുള്ള മറ്റൊരു വഴിയാണ് സഹോദരന്റെ തെറ്റുകള്‍ ക്ഷമിക്കുന്നത്. ”മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും” (മത്തായി 6:14).

Leave a Reply

Your email address will not be published. Required fields are marked *